'സിനിമ ചെയ്യാൻ കംഫർട്ടബിൾ ആയിരുന്നില്ല, കെട്ടിപ്പിടിച്ച് അഭിനയിക്കുന്നതും...'; തുറന്നുപറഞ്ഞ് ചഞ്ചൽ
ഒരൊറ്റ സിനിമകൊണ്ട് തന്നെ മലയാളികളുടെ ഹൃദയങ്ങളില്‍ ചേക്കേറിയ നടിയാണ് ചഞ്ചല്‍. 1998 ല്‍ എം.ടി.വാസുദേവന്‍ നായര്‍-ഹരിഹരന്‍ കൂട്ടുകെട്ടിൽ ഒരുങ്ങിയ എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലൂടെയാണ് ചഞ്ചല്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ചിത്രത്തില്‍ നായികയായി അഭിനയിച്ചത് ജോമോള്‍ ആണെങ്കിലും വെള്ളാരം കണ്ണുകളുള്ള കുഞ്ഞാത്തോലായി എത്തിയ ചഞ്ചലും പ്രേക്ഷക മനസ്സിൽ ഇടം നേടി.
മോഡലിംഗിലൂടെയാണ് ചഞ്ചല്‍ കരിയർ ആരംഭിച്ചത്. പിന്നീടാണ് സിനിമയിലേക്ക് എത്തുന്നത്. ടെലിവിഷന്‍ രംഗത്തും ചഞ്ചൽ സജീവമായിരുന്നു. നിരവധി പരിപാടികളുടെ അവതാരകയായും താരം പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്. കൊച്ചിക്കാരിയായ ചഞ്ചല്‍ മികച്ചൊരു നർത്തകി കൂടിയാണ്. വിവാഹശേഷം സിനിമ ജീവിതം ഉപേക്ഷിച്ച ചഞ്ചലിപ്പോൾ ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം അമേരിക്കയിലാണ് താമസം. ഹരിശങ്കർ എന്നാണ് ഭർത്താവിന്റെ പേര്. നീഹാരിൻ, നിള എന്നിങ്ങനെ രണ്ടു മക്കളാണ് ഇവർക്കുള്ളത്. അമേരിക്കയിൽ ഒരു ഡാൻസ് സ്‌കൂളും താരം നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം ജോമോളിനൊപ്പമുള്ള ചഞ്ചലിന്റെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒരു കൂടിക്കാഴ്ച ആയിരുന്നു ഇവരുടേത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്തോടെ ചഞ്ചലിന്റെ പുതിയ വിശേഷങ്ങൾ തിരക്കി ആരാധകർ ഇറങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രം വൈറലായതിനു പിന്നാലെ തന്റെ വിശേഷങ്ങൾ പങ്കുവച്ചെത്തിയിരിക്കുകയുമാണ് ചഞ്ചൽ. ബിഹൈൻഡ്വുഡ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സിനിമയിൽ പിന്നീട് അഭിനയിക്കാതിരുന്നതിനെ കുറിച്ചും അമേരിക്കയിലെ ജീവിതത്തെക്കുറിച്ചുമെല്ലാം ചഞ്ചൽ സംസാരിച്ചു.
സിനിമയിൽ തീർത്തും അപ്രതീക്ഷിതമായി വന്ന ഒരാളാണ് താനെന്നാണ് ചഞ്ചൽ പറയുന്നത്. മോഡലിംഗ് ചെയ്യുന്നുണ്ടായിരുന്നു. ആ സമയത്ത് ഒരു ഫോട്ടോ കണ്ടിട്ടാണ് എന്ന് സ്വന്തം ജാനകിക്കുട്ടിയിലേക്ക് വിളിക്കുന്നത്. കഥ കേട്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി. അങ്ങനെയാണ് സിനിമ ചെയ്യുന്നത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന കഥാപാത്രമായി അത് മാറി. അതൊരു ഭാഗ്യമായാണ് കാണുന്നതെന്ന് ചഞ്ചൽ പറഞ്ഞു. ഒരിക്കലും സിനിമാ ഒരു പ്രൊഫഷനായി എടുക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും ചഞ്ചൽ വ്യക്തമാക്കി.
ജനകിക്കുട്ടിക്ക് ശേഷം ലോഹിതദാസ് സാറിന്റെയും രഞ്ജീവ് അഞ്ചലിന്റെയും സിനിമകളിൽ അഭിനയിച്ചിരുന്നു. അതിനു ശേഷം ഒരുപാട് അവസരങ്ങൾ വന്നു. എന്നാൽ സിനിമ ചെയ്യാൻ ഒട്ടും കംഫർട്ടബിൾ ആയിരുന്നില്ല. സിനിമയിൽ അഭിനയിക്കുന്നുണ്ടെങ്കിൽ അതിനെ പ്രൊഫഷണലായി തന്നെ എടുക്കണം. ഡയറക്ടർ പറയുന്നത് പോലെ ചെയ്യണം. കെട്ടിപ്പിടിച്ച് അഭിനയിക്കണം. വ്യക്തിപരമായി എനിക്ക് അത് ഒട്ടും കംഫർട്ടബിൾ അല്ല.
അതുകൊണ്ടാണ് സിനിമ പ്രൊഫഷണലായി എടുക്കാത്തത്. പോരാത്തതിന് സിനിമയ്ക്ക് വേണ്ടി കൂടുതൽ സമയം വീടുവിട്ടു നിൽക്കേണ്ടി വരും. അത് എനിക്ക് താത്പര്യമില്ല. മറ്റു ഭാഷകളിൽ നിന്നടക്കം നിരവധി അവസരങ്ങൾ വന്നിരുന്നു. പ്രേത കഥാപാത്രങ്ങളിലേക്ക് വിളിച്ചവരോട് എനിക്ക് ആ നല്ലൊരു പ്രേത വേഷം മാത്രം മതിയെന്നാണ് പറഞ്ഞത്. ഒരിക്കലും വീണ്ടും സിനിമ ചെയ്യാമെന്ന് തോന്നിയിട്ടില്ല.

ജാനകിക്കുട്ടിയിൽ കുഞ്ഞാത്തോൽ പറയുന്നൊരു ഡയലോഗ് ഉണ്ട് 'എല്ലാം യോഗം പോലെ വരും' എന്ന്. അതിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. അത്തരത്തിലെനിക്ക് കിട്ടിയൊരു ഭാഗ്യമായിരുന്നു ആ സിനിമ. അങ്ങനെ യോഗമുണ്ടെങ്കിൽ ചിലപ്പോൾ ഞാൻ ഇനിയും സിനിമ ചെയ്തേയ്ക്കാം, ചഞ്ചൽ പറഞ്ഞു.
ജോമോളിനെ കണ്ടതിനെ കുറിച്ചും താരം സംസാരിച്ചു. ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ജോമോളിനെ കാണുന്നത്. സുഹൃത്തുക്കളുമായി ഒരു കഫേയിൽ ഒത്തുകൂടിയിരുന്നു. അവിടെ നിന്നും ഇറങ്ങുന്ന സമയത്ത് അപ്രതീക്ഷിതമായാണ് ജോമോളും കുടുംബവും അങ്ങോട്ട് വന്നത്. തികച്ചും യാദൃശ്ചികമായി കണ്ടപ്പോൾ, രണ്ടു പേർക്കും വളരെ അത്ഭുതവും, സന്തോഷവും തോന്നി. പരസ്പരം നമ്പറുകൾ കൈമാറി, ഫോട്ടോ എടുത്തു. ആ ചിത്രമാണ് വൈറലായതെന്ന് ചഞ്ചൽ വ്യക്തമാക്കി.
അമേരിക്കയിലെ നോർത്ത് കരോലൈനയിലാണ് ഇപ്പോൾ താമസിക്കുന്നത്.17 വർഷമായി അവിടെ. അവിടുത്തെ മലയാളികൾക്കെന്നെ അറിയാം, എങ്കിലും സ്വതന്ത്രമായി പുറത്തിറങ്ങാൻ സാധിക്കും. ചിലരെല്ലാം കാണുമ്പൊൾ അടുത്ത് വന്നു സംസാരിക്കും, മക്കൾക്ക് തന്റെ കണ്ണുകൾ കിട്ടിയിട്ടില്ലെന്നും അമ്മയൊരു സെലിബ്രിറ്റി ആണെന്ന് അവർക്കറിയാമെന്നും ചഞ്ചൽ പറഞ്ഞു.


Click it and Unblock the Notifications