ഞാനും ഡോക്ടറും പറഞ്ഞിട്ട് കേട്ടില്ല, പലവട്ടം ബോധം കെട്ട് വീണു; ശ്രീദേവിയുടെ മരണകാരണം വെളിപ്പെടുത്തി ഭർത്താവ്
ഇന്ത്യന്‍ സിനിമയിലെ ഐക്കോണിക് നായികയാണ് ശ്രീദേവി. മലയാളം മുതല്‍ ബോളിവുഡ് വരെ നിറഞ്ഞു നിന്ന ശ്രീദേവി ഇന്ത്യ കണ്ട ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ്, ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദപ്രയോഗമൊക്കെ ഫലത്തില്‍ വരുന്നതിലും ഒരുപാട് മുമ്പ് അത്തരത്തില്‍ താരപരിവേഷമുണ്ടായിരുന്ന നടി. ശ്രീദേവിയുടെ തിരിച്ചുവരവിന്റെ ആഘോഷം കെട്ടടങ്ങും മുമ്പായിരുന്നു ആ മരണം. ദുബായിലെ ഹോട്ടലില്‍ വച്ച് ബാത്ത് ടബ്ബില്‍ വീണാണ് ശ്രീദേവി മരണപ്പെടുന്നത്.
സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു ശ്രീദേവിയുടെ മരണം. കൊലപാതകടക്കമുള്ള പല ഗൂഢാലോചനകളും ആ മരണത്തില്‍ ആരോപിക്കപ്പെട്ടു. ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂറിനേയും പലരും സംശയത്തോടെയായിരുന്നു നോക്കിയത്. അന്ന് മാധ്യമങ്ങള്‍ നടത്തിയ വിചാരണ മര്യാദയുടെ സകല സീമയും ലംഗിക്കുന്ന തരത്തിലായിരുന്നു. പിന്നീട് മാധ്യമങ്ങളുടേയും സോഷ്യല്‍ മീഡിയയുടേയും തിയറികളെ തള്ളിക്കളഞ്ഞു കൊണ്ട് ശ്രീദേവിയുടെ മരണം അപകടമരണമാണെന്ന് തെളിഞ്ഞു.

ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീദേവിയുടെ മരണത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഭര്‍ത്താവ് ബോണി കപൂര്‍. ''അതൊരു സ്വാഭാവിക മരണമായിരുന്നില്ല, അപകടമരണമായിരുന്നു. ഞാന്‍ അതേക്കുറിച്ച് സംസാരിക്കില്ല എന്ന് തീരുമാനിച്ചതാണ്. കാരണം തുടര്‍ച്ചയായ 24-48 മണിക്കൂര്‍ അതേക്കുറിച്ച് മാത്രം ഞാന്‍ സംസാരിച്ചിരുന്നു. എന്നെ അവര്‍ ചോദ്യം ചെയ്തപ്പോള്‍. ഇന്ത്യന്‍ മീഡിയയില്‍ നിന്നുമുള്ള സമ്മര്‍ദ്ദമാണ് കാരണമെന്നാണ് ആ ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞത്. ഒടുവില്‍ ഒന്നുമില്ലെന്ന് അവര്‍ കണ്ടെത്തി. എന്നെ നുണപരിശോധനയ്ക്ക് അടക്കം വിധേയനാക്കി. അവസാനം അപകടമരണം എന്നാണ് തെളിഞ്ഞത്'' ബോണി പറയുന്നു.
''അവള്‍ പട്ടിണി കിടക്കുമായിരുന്നു. സ്‌ക്രീനില്‍ കാണുമ്പോള്‍ നല്ല ഷേപ്പ് ആയിരിക്കണമെന്നും മെലിഞ്ഞിരിക്കണമെന്നും നിര്‍ബന്ധമായിരുന്നു. വിവാഹം കഴിച്ച സമയം മുതലേ അവള്‍ ബോധരഹിതയായ സംഭവങ്ങളുണ്ടായിട്ടുണ്ട്. അവള്‍ക്ക് ബിപി കുറവാണെന്ന് ഡോക്ടര്‍മാര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ''എന്നും ബോണി പറയുന്നു. ഒരിക്കല്‍ ഷൂട്ടിനിടെ പോലും ശ്രീദേവി ബോധം കെട്ട് വീണിട്ടുണ്ടെന്നാണ് ബോണി പറയുന്നത്.
''തീര്‍ത്തും നിര്‍ഭാഗ്യകരമായിരുന്നു. അവള്‍ മരിച്ച ശേഷം നാഗാര്‍ജുന വീട്ടില്‍ വന്നിരുന്നു. അവരുടെ ഒരു സിനിമയുടെ സമയത്ത് അവള്‍ കടുത്ത ഡയറ്റിലായിരുന്നു. അന്ന് അവള്‍ ബാ്ത്ത് റൂമിലെ രംഗം ചിത്രീകരിക്കുന്നതിനിടെ ബോധം കെട്ട് വീണ് പല്ല് പൊട്ടിയിട്ടുണ്ടെന്ന് പറഞ്ഞു'' എന്നാണ് ബോണി പറയുന്നത്. ശ്രീദേവി ഉപ്പില്ലാത്ത ഭക്ഷണമായിരുന്നു കഴിച്ചിരുന്നതെന്നും താന്‍ എന്നും ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കാന്‍ പറയുമായിരുന്നുവെന്നും ബോണി പറയുന്നു. തന്റേയും ഡോക്ടറുടേയും വാക്കുകള്‍ ശ്രീദേവി ഗൗനിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

മരിക്കുന്ന സമയത്തും ശ്രീദേവി കടുത്ത ഡയറ്റ് പിന്തുടരുന്നുണ്ടായിരുന്നുവെന്നും എന്നാല്‍ ഇത്ര വലിയൊരു അപകടമുണ്ടാകുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും ബോണി കപൂര്‍ പറയുന്നു. 2018 എപ്രില്‍ 24 നായിരുന്നു ശ്രീദേവിയുടെ മരണം. ദുബായില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം. ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചു വന്നതേയുണ്ടായിരുന്നുള്ളു ശ്രീ. മോം ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications