ഒരിക്കൽ അപമാനിച്ചു വിട്ട സംവിധായകൻ പിന്നീട് ഡേറ്റ് ചോദിച്ചു വന്നു; കാലം കണക്ക് തീർത്തപ്പോൾ!, ശ്രീവിദ്യ പറഞ്ഞത്
മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയങ്കരിയായ നടിയാണ് ശ്രീവിദ്യ. വിടപറഞ്ഞിട്ട് വർഷങ്ങൾ ഒരുപാട് ആയെങ്കിലും ഇന്നും പ്രേക്ഷക മനസ്സില്‍ ജീവിച്ചിരിക്കുന്നുണ്ട് ശ്രീവിദ്യ. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ചിട്ടുള്ള ശ്രീവിദ്യ അവിസ്മരണമാക്കിയ നിരവധി കഥാപാത്രങ്ങളും നിറം മങ്ങാതെ നിൽക്കുന്നുണ്ട്.
വളരെ ചെറുപ്പത്തിൽ തന്നെ അഭിനയത്തിലേക്ക് വന്ന നടിയാണ് ശ്രീവിദ്യ. നൃത്തത്തിലൂടെയാണ് നടി അഭിനയത്തിലേക്ക് എത്തുന്നത്. തിരുവുള്‍ ചൊല്‍വര്‍ എന്ന തമിഴ് സിനിമയിലൂടെ ആയിരുന്നു ശ്രീവിദ്യയുടെ അരങ്ങേറ്റം. പതിമൂന്ന് വയസ്സായിരുന്നു അന്ന് പ്രായം. പിന്നീട് സത്യൻ നായകനായ ചട്ടമ്പിക്കവല എന്ന ചിത്രത്തിലൂടെ ശ്രീവിദ്യ നായികയായി.

പിന്നീട് അങ്ങോട്ട് ശ്രീവിദ്യ മലയാള സിനിമയുടെ തന്നെ മുഖമായി മാറുകയായിരുന്നു. 40 വർഷക്കാലം സിനിമാ ലോകത്ത് നിറഞ്ഞു നിന്ന താരം വിവിധ തെന്നിന്ത്യൻ ഭാഷകളിലായി 800ല്‍ പരം സിനിമകളിലാണ് അഭിനയിച്ചത്. മിനിസ്‌ക്രീനിലും നടി തിളങ്ങിയിരുന്നു.
വ്യക്തി ജീവിതത്തിലെ പല സംഭവങ്ങൾ കൊണ്ടും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന നടി കൂടിയായിരുന്നു ശ്രീവിദ്യ. സിനിമാ ജീവിതത്തിലും നിരവധി പ്രതിസന്ധികളിലൂടെ താരം കടന്നു പോയിട്ടുണ്ട്. പലപ്പോഴും ഇതെല്ലാം ശ്രീവിദ്യ അഭിമുഖങ്ങളിലൂടെയും മറ്റും പങ്കുവച്ചിട്ടുണ്ട്.
ഒരിക്കൽ എസിവിക്ക് നൽകിയ അഭിമുഖത്തിൽ തന്നെ അപമാനിച്ചു വിട്ട ഒരു സംവിധായകൻ ഡേറ്റ് ചോദിച്ചതും, ഒരു സിനിമയിൽ നിന്ന് തന്നെ പുറത്താക്കിയ സംവിധായകൻ പിന്നീട് വന്ന് മാപ്പ് പറഞ്ഞ സംഭവമൊക്കെ ശ്രീവിദ്യ പങ്കുവച്ചിരുന്നു.

തന്നെ തഴഞ്ഞ, അവഗണിച്ച, പുറത്താക്കിയ ഒരുപാട് പേരുടെ കൂടെ താൻ പിന്നീട് പ്രവർത്തിച്ചിട്ടുണ്ട് എന്ന് ശ്രീവിദ്യ പറയുന്നു. 'കെ എസ് ഗോപാലകൃഷ്ണൻ സാറും ഞാനും തമ്മിൽ വളരെ ഓപ്പണായി തന്നെ വഴക്കായിട്ടുണ്ട്. അങ്ങേരുടെ പടത്തിൽ ഞാൻ അഭിനയിക്കില്ലെന്ന് വരെ പറഞ്ഞിരുന്നു. കുറേനാൾ ഞങ്ങൾ കണ്ടാൽ സംസാരിക്കില്ലായിരുന്നു. അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ ഷൂട്ടിംഗിന് പോവും, പക്ഷേ മിണ്ടില്ല,'
'പിന്നീട് അദ്ദേഹം വളരെ കഷ്ടത്തിലായ സമയത്ത് (അന്ന് ഞാൻ നല്ല നിലയിലെത്തിയിരുന്നു), എന്റെ സിനിമയുടെ ലൊക്കേഷനിൽ കയറിവന്ന് എന്റെ കൈയിൽ പിടിച്ചിട്ട്, അമ്മാ... എന്നോട് ക്ഷ്മിക്കണം, ഞാൻ നിങ്ങളോട് ചെയ്തത് തെറ്റാണ് എന്ന് പറഞ്ഞു. തമിഴിലെ മഹാനായ ഒരു സംവിധായകനാണ് അദ്ദേഹം, ഒരു ഇൻസ്റ്റിറ്റ്യൂഷൻ. ഒരു സിനിമയിൽ നിന്ന് അദ്ദേഹം എന്നെ കട്ട് ചെയ്തതായിരുന്നു വഴക്കിനു കാരണം. വളരെ ക്രൂരമായിരുന്നു അത്,'

'രണ്ടുദിവസം ഡാൻസ് സീനുകളൊക്കെ ചെയ്യിപ്പിച്ച ശേഷം എന്നെ സിനിമയിൽ നിന്നും ഒഴിവാക്കി. അദ്ദേഹത്തെ പോലെ ഒരു വലിയ സംവിധായകൻ സിനിമയിൽ നിന്നും ഒഴിവാക്കിയപ്പോൾ, എന്തോ ഉണ്ടായിട്ടാണെന്നു കരുതി വേറെ ഒന്നു രണ്ടു സിനിമകളും എനിക്ക് നഷ്ടപ്പെട്ടു. ആളുകൾക്ക് ഒരു ഈഗോയുണ്ട്, 90 ശതമാനം ആളുകളും അത് വിട്ട് നേരിട്ട് വന്ന് മാപ്പ് പറയുകയൊന്നുമില്ല, അതും വേറൊരു സംവിധായകന്റെ സെറ്റിൽ വന്ന്,'
'ഗോപാലകൃഷ്ണൻ സാർ വന്ന് മാപ്പ് പറഞ്ഞ്, എന്റെ പടത്തിൽ അഭിനയിക്കണം എന്നു പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി. ഞാൻ ശരിയെന്നു പറഞ്ഞു, അങ്ങനെ ചെയ്ത സിനിമയാണ് റൗഡി റാക്കമ്മ,' ശ്രീവിദ്യ പറഞ്ഞു.

ഒരിക്കൽ ജെമിനി ഗണേശൻ ഒരു സിനിമയിൽ നിന്ന് തന്നെ ഒഴിവാക്കിയതും പിന്നീട് വന്ന് സംസാരിച്ചതിനെ കുറിച്ചും ശ്രീവിദ്യ പറയുന്നുണ്ട്. 'ഹെഡ് ലൈറ്റ് പോലുള്ള രണ്ടു കണ്ണുമാത്രമേയുള്ളൂ', എന്ന് പറഞ്ഞ് ജെമിനി ഗണേശൻ സാർ ഒരു സിനിമയിൽ നിന്നും ഒഴുവാക്കി. അതേ ജെമിനി ഗണേശൻ സാർ അപൂർവ്വ രാഗങ്ങൾ എന്ന ചിത്രത്തിന്റെ നൂറാം ദിവസം എന്നോട് വന്ന്, ശ്രീവിദ്യയുടെ കണ്ണുകൾ എന്തു മനോഹരമാണ് എന്ന് പറഞ്ഞു,' എന്നാണ് ശ്രീവിദ്യ പറഞ്ഞത്. അന്ന് എന്തുകൊണ്ട് അങ്ങനെ പറഞ്ഞെന്ന് ചോദിച്ചപ്പോൾ ഒഴിഞ്ഞു മാറിയെന്നും ശ്രീവിദ്യ പറയുന്നുണ്ട്.


Click it and Unblock the Notifications