ഒരു സൂപ്പർസ്റ്റാറാണ് ടൈറ്റിൽ കഥാപാത്രമാവുന്നത്; പൃഥ്വിരാജായിരുന്നു ആ വേഷം ചെയ്യേണ്ടിയിരുന്നത് : അരുൺ ചന്ദു
മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന ഒരു സയൻസ് ഫിക്ഷൻ കോമഡി ചിത്രമാണ് ഗഗനചാരി. അരുൺ ചന്ദുവിന്റെ സംവിധാനത്തിൽ മൂന്ന് വർഷം മുന്നേ ചിത്രീകരിച്ച ചിത്രമാണിത്. പലതരം സാമ്പത്തിക പ്രതിസന്ധികൾ ബാധിച്ചതിനെ തുടർന്ന് ചിത്രം റിലീസ് ചെയ്യാതെ ഇരുന്നു. എങ്കിലും ഇന്റർനാഷണൽ ഫെസ്റ്റിവൽസുകളിലൂടെ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിന്റെ വിശേഷങ്ങളുമായി ഗഗനചാരിയുടെ സംവിധായകൻ അരുൺ ചന്ദുവും നായിക അനാർക്കലി മരിക്കാറും ക്ലബ് എഫ് എമ്മിൽ എത്തിയിരിക്കുന്നു.
"അമേരിക്കയിലുള്ള സയൻസ് ഫിക്ഷൻ ഫെസ്റ്റിവൽസിൽ സിനിമ പ്രദർശിപ്പിച്ചിട്ടുണ്ട്. സൗത്തേഷ്യൻ ഫിലിം ഫെസ്റ്റിവൽസിലെല്ലാം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. പോപ്പുലർ കൾച്ചറൽ റഫറൻസും മലയാളികൾക്ക് മനസിലാവുന്ന കുറച്ച് കാര്യങ്ങളും സിനിമയിലുണ്ട്. അത് ഓഡിയൻസ് കാണമമെന്നും സ്വന്തം നാട്ടിൽ ഇത് പ്രദർശിപ്പിക്കണമെന്നും ഞാൻ ആഗ്രഹിച്ചിരുന്നു. ഇവിടുത്തെ ആളുകൾ കാണാതെ അമേരിക്കയിലുള്ളവർ കണ്ടിട്ട് കാര്യമില്ലല്ലോ എന്നൊക്കെ ഓർത്ത് വിഷമിച്ചിരുന്നു. അവസാനം ഇപ്പോൾ സിനിമ തിയേറ്ററിൽ എത്തി." അരുൺ ചന്ദു പറഞ്ഞു.

അനാർക്കലി ശരിക്കും ഒരു പെർഫെക്ട് ചോയിസ് ആയിരുന്നു. എന്നാൽ സിനിമയിലേക്ക് അനാർക്കലിയെ കൊണ്ടു വന്നതിനു പിന്നിലും അരുൺ ചന്ദുവിന് കൃത്യമായ പ്ലാൻ ഉണ്ട്. "അതായത് പലതരം വ്യത്യസ്ഥമായ സീനുകൾ സിനിമയിലുണ്ട്. പ്രത്യേകിച്ച് സാഹസികമായ സീനുകളും ഉണ്ട്. അത്തരത്തിൽ എല്ലാ രീതിയിലും ഒപ്പം വർക്ക് ചെയ്യുന്ന ആർട്ടിസ്റ്റാണ് അനാർക്കലി. അതിനാലാണ് ഏലിയനായി അനാർക്കലിയിലേക്ക് എത്തിയതെന്ന്" സംവിധായകൻ പറഞ്ഞു.
"ഗോകുലിന്റെ കഥാപാത്രം ശരിക്കും മനോഹരമായിരുന്നു. ഗോകുൽ ഈ കഥ കൊണ്ടു പോകുന്ന രീതി നല്ല രസമാണ്. അവസാനം ആ കഥാപാത്രത്തോട് ഒരു പ്രത്യേക സ്നേഹം തോന്നും. മാത്രമല്ല ഗോകുലിന്റെ ഉള്ളിൽ ഒരുപാട് ദേഷ്യം ഉണ്ട്. പക്ഷേ അതെല്ലാം ഉള്ളിൽ ഒതുക്കിയാണ് ഗോകുൽ എല്ലാവരോടും ഇടപെടുന്നത്. ചന്ദുവിനെ പോലെയാണ് ഗോകുലും." അനാർക്കലി പറഞ്ഞു.
ചിത്രത്തിൽ ശക്തമായ വേഷമാണ് ഗോകുൽ കൈകാര്യം ചെയ്യുന്ന അലൻ. "ഗോകുലുമായി ഒരുപാട് പ്രൈവറ്റ് മൊമന്റ്സ് കിട്ടിയിട്ടുണ്ട്. ഗോകുൽ നന്നായി ആളുകളെ അനുകരിക്കും സൗണ്ട് അനുകരിക്കും. ഇതെല്ലാം മറ്റുള്ളവർക്ക് അറിയില്ല." അരുൺ പറഞ്ഞു.
"കിലുക്കത്തിൽ രേവതിച്ചേച്ചിക്ക് പകരം ഒരു ഏലിയൻ വന്നാൽ എങ്ങനെ ഉണ്ടാവും എന്ന ചിന്ത ഉണ്ടായിരുന്നു. ആ ചിന്തയിൽ നിന്നാണ് സിനിമയിലെ പല തലത്തിലേക്കും ഞങ്ങൾ എത്തിയത്. അടുത്ത ചിത്രം സയൻസ് ഫിക്ഷൻ ആയിരിക്കും. ഒരു കോമിക് ബുക്ക് പോലെ ചെയ്യാനൊരു പ്ലാനും ഉണ്ട്. അതിൽ ഒരു സൂപ്പർസ്റ്റാർ ആയിരിക്കും ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്." അരുൺ ചന്ദു പറഞ്ഞു.

"ആദ്യം പൃഥ്വിരാജുമായി ഒരു സയൻസ് ഫിക്ഷൻ ചെയ്യാനൊരു പ്ലാൻ ഉണ്ടായിരുന്നു. അദ്ദേഹം അതിന് തയ്യാറുമായിരുന്നു. പക്ഷേ മറ്റു ചില കാരണങ്ങളാൽ അത് നടന്നില്ല."
പോസ്റ്റ് അപോകലിപ്റ്റ് എന്ന കൺസപ്റ്റ് ഇന്ത്യൻ സിനിമയിൽ കൊണ്ടു വരുന്നത് ചെറിയ കാര്യമല്ല. അത്തരമൊരു വിഷയത്തിൽ ചെറിയ ക്യാൻവാസിൽ വെച്ച് പെർഫെക്ട് സയൻസ് ഫിക്ഷൻ ചെയ്യുക എന്നതും ചെറിയ കാര്യമല്ല. അരുൺ ചന്ദുവിന്റെ 4 വർഷത്തെ സ്വപ്ന സാക്ഷാത്കാരമാണ് ഗഗനചാരി. കേരളത്തിലെ വെള്ളപ്പൊക്കവും അനുബന്ധ പ്രശ്നങ്ങളുമെല്ലാം ചർച്ചചെയ്യപ്പെടേണ്ട വിഷയങ്ങളുമാണെന്ന് അരുൺ ചൂണ്ടിക്കാണിക്കുന്നു. സിനിമയിൽ അനാർക്കലി മരിക്കാർ, അജു വർഗീസ്, ഗോകുൽ സുരേഷ്, ഗണേഷ് കുമാർ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.


Click it and Unblock the Notifications











