'ഗോകുൽ അന്ന് പറഞ്ഞത് ഒരു മകന്റെ വിഷമം; അവന്റെ അമ്മയ്ക്കും ആ അഭിപ്രായമുണ്ട്': സുരേഷ് ഗോപി
മലയാള സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരുകാലത്ത് മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടിരുന്ന നടനാണ് അദ്ദേഹം. പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ സുരേഷ് ഗോപി മലയാളികൾക്ക് സമ്മാനിച്ചത് ഒട്ടനവധി കഥാപാത്രങ്ങളാണ്. ആക്ഷനും കോമഡിയും തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച നടൻ അഭിനയപ്രാധാന്യമുള്ള ക്യാരക്ടർ വേഷങ്ങളിലൂടെയും കയ്യടി നേടി.
അഭിനേതാവ് എന്നതിന് പുറമെ രാഷ്ട്രീയക്കാരനും സാമൂഹിക പ്രവർത്തകനുമൊക്കെയാണ് സുരേഷ് ഗോപി. അദ്ദേഹം നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുമുണ്ട്. അതിലൂടെ അദ്ദേഹത്തിനുള്ളിലെ മനുഷ്യത്വം തിരിച്ചറിഞ്ഞിട്ടുള്ളവരാണ് മലയാളികൾ. എന്നാൽ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ പലപ്പേഴും വിമർശനങ്ങളും ട്രോളുകളും അദ്ദേഹത്തിന് നേരിടേണ്ടി വരാറുണ്ട്.

അച്ഛനെതിരെ വരുന്ന ഇത്തരം വിമർശനങ്ങളെ കുറിച്ച് അടുത്തിടെ ഗോകുൽ സുരേഷ് സംസാരിച്ചിരുന്നു. സുരേഷ് ഗോപിക്കെതിരായ വിമർശനങ്ങൾ അതിരുകടക്കുമ്പോൾ മറുപടിയുമായി എത്താറുള്ള ആളാണ് ഗോകുൽ. 'അച്ഛന്‍ അഭിനേതാവായി തുടരുന്നതാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം. അച്ഛന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ് എന്നെ വളരെ അധികം സന്തോഷിപ്പിച്ചിരുന്നു. കാരണം അച്ഛനെന്ന രാഷ്ട്രീയക്കാരന്‍ ഒരു യഥാര്‍ഥ രാഷ്ട്രീയക്കാരന്‍ അല്ല',
'നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുത്താല്‍ ആയിരം രൂപ എവിടുന്ന് പിരിക്കാം എന്ന് അറിയുന്നവരാണ് യഥാര്‍ഥ രാഷ്ട്രീയക്കാർ. അച്ഛന്‍ എങ്ങനെയാണെന്ന് വച്ചാല്‍ പത്ത് രൂപ കഷ്ടപ്പെട്ട് സമ്പാദിച്ച് നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുക്കുന്ന ആളാണ്. എന്നിട്ടും അദ്ദേഹത്തെ വിമർശിക്കുന്ന സമൂഹത്തിലാണ് അച്ഛന്‍ ജീവിക്കുന്നത്. ആ ജനത അച്ഛനെ അര്‍ഹിക്കുന്നില്ല', എന്നാണ് ഒരു അഭിമുഖത്തിൽ ഗോകുൽ പറഞ്ഞത്.
ഇപ്പോഴിതാ ഗോകുലിന്റെ ഈ വാക്കുകളോട് പ്രതികരിച്ചിരിക്കുകയാണ് സുരേഷ് ഗോപി. ഗരുഡൻ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ വാർത്താസമ്മേളനത്തിൽ ഇതേപറ്റി ചോദിച്ചപ്പോഴാണ് നടന്റെ പ്രതികരണം. 'അങ്ങനെ ഒരു അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഗോകുലിന് ഉണ്ട്. അവന്റെ അമ്മയ്ക്കും അതുപോലൊരു അഭിപ്രായം ഉണ്ട്. പക്ഷേ ആ അഭിപ്രായം ഇന്നുവരെ എന്നോടോ മറ്റാരോടുമോ പറഞ്ഞിട്ടില്ല', സുരേഷ് ഗോപി പറയുന്നു.
'ഏട്ടൻ അധ്വാനിക്കുന്നു, ഏട്ടന്റെ പണം, ഏട്ടന്റെ ആരോഗ്യം ചെലവാക്കി സമ്പാദിക്കുന്ന പണം. എന്തു ചെയ്യണമെന്ന് ഏട്ടനാണ് തീരുമാനിക്കുന്നത്. അതിനകത്ത് ആരോഗ്യം സംരക്ഷിക്കാൻ എന്തു ചെയ്യണം എന്നത് മാത്രമാണ് എന്റെ കോൺട്രിബ്യൂഷൻ. അതിനകത്ത് ഒരഭിപ്രായം പറയാൻ ഞാൻ തയ്യാറല്ല എന്നാണ് രാധിക പലപ്പോഴും പറഞ്ഞിട്ടുള്ളത്. ഗോകുലിനോട് തന്നെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ അത് എന്റെ അടുത്തെത്തിയിട്ടില്ല',

'ഗോകുൽ അന്ന് പറഞ്ഞത് ഒരു മകന്റെ വിഷമം ആയിരിക്കും. ഒരുപാട് പേരിങ്ങനെ പുലഭ്യം പറയുമ്പോൾ വരുന്നതാണത്. രാഷ്ട്രീയക്കാരനായ അച്ഛനിൽ നിന്നും ദൂരം പാലിച്ച് നിൽക്കണമെന്ന് ഞാൻ മക്കളോട് പറഞ്ഞിട്ടുണ്ട്. ഈ പ്രശ്നങ്ങളൊന്നും അപ്പോഴുണ്ടാകില്ല. സിനിമാക്കാരെ കുറിച്ചും ഇങ്ങനെ ഒക്കെ പറയുന്നില്ലേ. മറ്റുള്ളവർ നമ്മെ കുറിച്ച് എന്തു പറയുന്നു, മനസിലാക്കുന്നു എന്നതെല്ലാം അപ്രസക്തമായ കാര്യങ്ങളാണ്',
'നമ്മൾ എന്തായിരിക്കണം എന്നത് നമ്മൾ തന്നെ നിശ്ചയിച്ചാൽ, അതിന് സത്യം കൂടുതൽ ആണെങ്കിൽ, മാലിന്യം ലവലേശം ഇല്ലായെങ്കിൽ ആ പാതിയിലൂടെ അങ്ങ് സഞ്ചരിച്ച് കൊണ്ടിരിക്കുക. ഞാൻ അതാണ് ചെയ്യുന്നത്. കൃമി-കീടങ്ങളെ ഒന്നും ഞാൻ വകവച്ചു കൊടുക്കാറില്ല. വകവച്ചു കൊടുക്കുകയും ഇല്ല', സുരേഷ് ഗോപി പറഞ്ഞു.
അതേസമയം ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി, ബിജു മേനോൻ, സിദ്ദിഖ് എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് ഗരുഡൻ. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അരുൺ വർമ്മയാണ്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം നടി അഭിരാമി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. അടുത്ത മാസം ആദ്യം ചിത്രം തിയേറ്ററുകളിൽ എത്തും.


Click it and Unblock the Notifications