അച്ഛന് അങ്ങനെ നടത്തിയാൽ മതിയെന്നായിരുന്നു, മാതൃക കാണിക്കാൻ വേണ്ടിയാകും; അനിയത്തിയുടെ നിശ്ചയത്തെ കുറിച്ച് ഗോകുൽ
മലയാള സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് നടൻ സുരേഷ് ഗോപി. ഒരുകാലത്ത് മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടിരുന്ന നടനാണ് അദ്ദേഹം. സുരേഷ് ഗോപിയെ പോലെ തന്നെ ഭാര്യ രാധികയും മക്കളുമെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. രണ്ട് ആൺമക്കളും രണ്ടു പെണ്മക്കളുമാണ് സുരേഷ് ഗോപിക്ക് ഉള്ളത്. ഇതിൽ മൂത്തമകൻ ഗോകുലും ഇളയ മകൻ മാധവും അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തി കഴിഞ്ഞു.
അതേസമയം പെണ്മക്കൾ രണ്ടുപേരും സിനിമയിൽ നിന്നും അകന്നു നിൽക്കുകയാണ്. എങ്കിലും സോഷ്യൽ മീഡിയയിലൂടെയും മറ്റും രണ്ടുപേരും പ്രേക്ഷകർക്ക് പരിചിതരാണ്. അടുത്തിടെയാണ് മൂത്തമകളായ ഭാഗ്യ സുരേഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു ചടങ്ങുകൾ നടന്നത്. ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരൻ. ഭാഗ്യ തന്നെയാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം അറിയിച്ചത്. ലോക്കായി ഗയ്സ് എന്ന തലക്കെട്ടോടെയാണ് ഭാഗ്യ വരനൊപ്പമുള്ള ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

പൊതുവെ താരങ്ങളുടെ മക്കളുടെ വിവാഹം, വിവാഹനിശ്ചയം എന്നിവയൊക്കെ അത്യാഢംബരത്തോടെയാണ് നടത്താറുള്ളത്. എന്നാൽ ഭാഗ്യ സുരേഷിന്റേത് വളരെ ലളിതമായി യാതൊരു ആർഭാടങ്ങളും ഇല്ലാതെയാണ് നടത്തിയത്. അതുകൊണ്ട് തന്നെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ചർച്ചയായി മാറിയിരുന്നു. സുരേഷ് ഗോപിയും മക്കളും ഭാര്യ രാധികയും വരന്റെ കുടുംബാംഗങ്ങളും സുരേഷ് ഗോപിയുടെ കുടുംബത്തിലെ അടുത്ത ചില ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
കേരള സാരി ആയിരുന്നു ഭാഗ്യയുടെ വേഷം. ഒരു നെക്ലേസ് അല്ലാതെ മറ്റ് ആഭരണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. മാത്രമല്ല മേക്കപ്പും ചെയ്തിരുന്നില്ല. കുറച്ച് മുല്ലപ്പൂവ് മാത്രം തലയിൽ ചൂടിയിരുന്നു. വരനും വെളുത്ത നിറത്തിലുള്ള ഷർട്ടും മുണ്ടും ധരിച്ച് വളരെ സിംപിൾ ലുക്കിലാണ് ചടങ്ങിനെത്തിയത്. വിശ്വാസപ്രകാരവും ആചാരപ്രകാരവുമുള്ള ലളിതമായ ചടങ്ങുകൾ മാത്രമാണ് നടന്നത്. ഇതിനു പിന്നാലെ കുടുംബത്തിലെ ആദ്യത്തെ വിവാഹനിശ്ചയം ആയിരുന്നിട്ടും സുരേഷ് ഗോപി എന്തുകൊണ്ടാണ് ചടങ്ങുകളെല്ലാം ലളിതമാക്കി എന്ന ചോദ്യവുമായി ആരാധകർ എത്തിയിരുന്നു.
ഇപ്പോഴിതാ അതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ മൂത്തമകൻ ഗോകുൽ സുരേഷ്. ലളിതമായി നടത്താമെന്നത് അച്ഛന്റെ തീരുമാനം ആയിരുന്നെന്നും ഒരു മാതൃക കാണിക്കാൻ വേണ്ടി കൂടിയാകും അങ്ങനെ ചെയ്തതെന്നും ഗോകുൽ പറഞ്ഞു. അത് ഇങ്ങനെ ചർച്ചയാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഗോകുൽ വ്യക്തമാക്കി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗോകുൽ.
'അനിയത്തിയുടെ ജാതകം കൈമാറൽ ചടങ്ങാണ് നടന്നത്. മോതിരം മാറ്റം, ഒഫീഷ്യൽ എൻഗേജ്‌മെന്റ് ചടങ്ങ് പോലെ നടത്തിയില്ല. അച്ഛന് അത് സിംപിൾ ആയി ട്രഡീഷണൽ രീതിയിൽ തന്നെ നടത്തണം എന്നായിരുന്നു. ഒരു മാതൃക കാണിക്കാൻ വേണ്ടി കൂടിയാകും. കാശ് ഉണ്ടെന്ന് കരുതി അത് വെറുതെ ധൂർത്തടിക്കണ്ട കാര്യമില്ല എന്ന് കാണിക്കാനാകും. അത് ചെയ്യുന്നത് തെറ്റാണെന്ന് അല്ല ഞാൻ പറയുന്നത്. സാധാരണക്കാർക്ക് അത് ചിലപ്പോൾ കല്ലു കടിയാകാം',

'എങ്കിലും അതുപോലെയൊക്കെ മാതൃകയാകാൻ അച്ഛന് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ഏറ്റവും സിംപിൾ ആയിട്ട്, ഞങ്ങളുടെ സമുദായത്തിന്റെ രീതിയിൽ നടത്തിയതേയുള്ളു. അത് ഇത്ര ചർച്ചയാകുമെന്ന് ഞങ്ങൾ കരുതിയില്ല. ഫോട്ടോ എടുക്കാനൊന്നും ആരെയും ഏല്പിച്ചിരുന്നില്ല. ഞങ്ങളുടെ വീട്ടിലെ ഒരു സ്റ്റാഫിന്റെ ഫോണിൽ എടുത്ത ചിത്രങ്ങളാണ്. ചില ചിത്രങ്ങൾ ശ്രദ്ധിച്ചാൽ പുള്ളിയുടെ പേരും ആ ഫോണിന്റെ ഡീറ്റൈൽസുമൊക്കെ അതിൽ കാണാം', ഗോകുൽ സുരേഷ് പറഞ്ഞു.
അതേസമയം കിംഗ് ഓഫ് കൊത്തയാണ് ഗോകുൽ സുരേഷിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ ദുൽഖർ സൽമാൻ നായകനായെത്തിയ ചിത്രത്തിൽ പോലീസുകാരന്റെ വേഷത്തിലാണ് ഗോകുൽ എത്തിയത്. ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.


Click it and Unblock the Notifications