വയറ്റിലുള്ളപ്പോൾ മുതൽ ഞാൻ നല്ല കാര്യങ്ങളല്ലേ പറഞ്ഞുതരുന്നത്, നിങ്ങളെന്താണ് ഇങ്ങനെ ആയതെന്ന് അമ്മ ചോദിക്കും!
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് സുരേഷ് ഗോപിയുടേത്. ഭാര്യ രാധികയും നാല് മക്കളും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരാണ്. പൊതുവെ മാധ്യമങ്ങളിൽ നിന്ന് അകന്നു നടക്കുന്നവരാണെങ്കിലും ഇവരുടെ വിശേഷങ്ങളെല്ലാം ആരാധകർക്കിടയിൽ ശ്രദ്ധനേടാറുണ്ട്. അച്ഛന്റെ പാത പിന്തുടർന്ന് രണ്ടു ആണ്മക്കളും ഇന്ന് സിനിമയിൽ എത്തി കഴിഞ്ഞു. ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ച ഗോകുൽ സുരേഷ് മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ്. ഇളയ മകൻ മാധവിന്റെ ആദ്യ ചിത്രം അണിയറയിലാണ്.
നല്ലൊരു ഗായികയാണ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക. വിവാഹശേഷം കുടുംബകാര്യങ്ങളിലേക്ക് തിരിഞ്ഞതോടെ രാധിക അതിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇപ്പോൾ കച്ചേരികളും മറ്റുമായി രാധിക വീണ്ടും സംഗീതത്തെ കൂടെകൂട്ടിയിട്ടുണ്ട്. അതിനിടെ കൗമുദി മൂവീസിന് നൽകിയ ഒരു അഭിമുഖത്തിൽ ഗോകുൽ സുരേഷ് തന്റെ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. അമ്മ ഓണപ്പാട്ടുകളൊക്കെ പാടി തന്ന ഓർമകളുടെ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടൻ.

'അമ്മ അങ്ങനെ ഓണപ്പാട്ടുകളൊന്നും പാടിത്തരാറില്ല. സിനിമയിലെ പോലൊരു ജീവിതമല്ലല്ലോ. ഗര്‍ഭിണിയായിരുന്ന സമയത്ത് അമ്മ ഭഗവത് ഗീത, ലളിതസഹസ്രനാമം, അങ്ങനത്തെയൊക്കെ പറയുമായിരുന്നുവെന്ന് അമ്മ തന്നെ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ചില നൊട്ടോറിയസ് ബിഹേവിയര്‍ കാണുമ്പോള്‍ അമ്മ ചോദിക്കും, ഞാന്‍ നിങ്ങള്‍ വയറിലുള്ളപ്പോള്‍ തൊട്ട് നല്ല നല്ല കാര്യങ്ങളല്ലേ നിങ്ങൾക്ക് പറഞ്ഞ് തരുന്നത്. പിന്നെ നിങ്ങളെങ്ങനെയാണ് ഇങ്ങനെയായതെന്നൊക്കെ. ടീനേജൊക്കെയാവുമ്പോഴൊക്കെ എല്ലാവര്‍ക്കും മാറ്റങ്ങള്‍ സംഭവിക്കുമല്ലോ',
'പൊതുവെ അമ്മ അങ്ങനെ പാട്ടൊന്നും പാടി തരാറില്ല. അമ്മയ്ക്ക് വീട്ടില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. നല്ല ബുദ്ധിമുട്ടിയാണ് അമ്മ വീട് ഹ്യാന്‍ഡില്‍ ചെയ്യുന്നത്. പലപ്പോഴും അച്ഛനെ ഒന്നും അറിയിക്കാറില്ല. അതിന്റെ പുറമേ എനിക്ക് അമ്മയെക്കൊണ്ട് പാട്ടുപാടി പണിയെടുപ്പിക്കാന്‍ കൂടി പറ്റില്ലല്ലോ. അമ്മ പാടിത്തരുമോയെന്ന് ചോദിക്കാനും തോന്നാറില്ല. അമ്മയെ കണ്ടാല്‍ ഒന്നിരിക്ക്, കാല് നിവര്‍ത്ത്, മസാജ് ചെയ്ത് തരട്ടെ എന്നൊക്കയേ ഞാന്‍ ചോദിക്കാറുള്ളൂ. ഹെൽത്ത് കൺസേൺഡ് ആയിട്ടേ ഞാന്‍ ചോദിക്കാറുള്ളൂ',
'പിന്നെ അമ്മയ്ക്ക് അമ്മയുടെ സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് വാനമ്പാടികള്‍ എന്നൊരു ട്രൂപ്പുണ്ട്. അവർ കേരളമൊട്ടാകെ പോയി കച്ചേരികളൊക്കെ നടത്തുന്നവരാണ്. ഓള്‍ ഇന്ത്യ റേഡിയോയില്‍ ഉണ്ടായിരുന്ന സമയത്തെ സുഹൃത്തുക്കള്‍ തന്നെയാണ് ഈ ഗ്രൂപ്പിലുള്ളത്. അത് അമ്മയുടെ പാഷനാണ്. വർഷങ്ങളായി ആഗ്രഹമുണ്ടായിരുന്ന ഒന്നാണ്. ഞങ്ങള്‍ കുഞ്ഞായിരുന്ന സമയത്തൊന്നും അമ്മ അതിന് ഇറങ്ങാറില്ല. ഇപ്പോള്‍ കച്ചേരിക്കായി പോവാറുണ്ട്. അതിൽ സന്തോഷമുണ്ട്. എങ്കിലും അമ്മയുടെ ആരോഗ്യത്തിൽ എനിക്ക് ശ്രദ്ധയുണ്ട്. ഒരുപാട് യാത്ര ചെയ്യുന്നതിലൊക്കെ കൺസേൺഡ് ആണ്', ഗോകുൽ സുരേഷ് പറഞ്ഞു.

വിവാഹം, അതിനു ശേഷമുണ്ടായ അപകടം മൂത്തമകളുടെ മരണം ഒക്കെയാണ് തന്നെ ബാധിച്ചതെന്നും സംഗീതത്തിൽ നിന്നും വിട്ടുനിൽക്കാൻ കാരണമായതെന്നും രാധിക മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. 'മനഃപൂർവ്വം പാടാതെ ഇരുന്നതല്ല. ഡിഗ്രി സെക്കൻഡ് ഇയർ ആയപ്പോൾ തന്നെ വിവാഹം കഴിഞ്ഞു. ആ വർഷം കഴിഞ്ഞപ്പോൾ തന്നെ മോളും ആയി. അപ്പോഴേക്കും മൂന്നാം വർഷത്തിലെത്തി. മോൾടെ കാര്യങ്ങൾ നോക്കാനുള്ളത് കൊണ്ട് പഠിത്തത്തിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അതിന്റെ അടുത്ത വർഷം ആ അപകടവും സംഭവിച്ചു',
'അതോടെ കംപ്ലീറ്റ് ഡൌൺ ആയി. പിന്നീട് വീണ്ടും കുട്ടികളായി. അടുത്തടുത്താണ് അവർ ജനിച്ചത്. നാലുമക്കൾ വന്നതോടെ അവരെ വളർത്തേണ്ടി വന്നു. അങ്ങനെ പതിനഞ്ച് വർഷം അങ്ങുപോയി. പറയാൻ വളരെ എളുപ്പമാണെങ്കിലും മക്കളെ ഇത്രത്തോളം എത്തിക്കാൻ നല്ല കഷ്ടപ്പാടാണ്. അമ്മമാർക്ക് അറിയാമല്ലോ മക്കളെ വളർത്തുന്നതിന്റെ കാര്യം. അങ്ങനെ പാട്ട് പഠനം നിർത്തേണ്ടി വന്നു', എന്നാണ് രാധിക പറഞ്ഞത്.


Click it and Unblock the Notifications