പൃഥ്വിരാജ് നിങ്ങളെക്കുറിച്ചോര്‍ത്തു ഞാന്‍ ലജ്ജിക്കുന്നു; കടുവയ്‌ക്കെതിരെ കുറുവച്ചന്റെ കൊച്ചുമകന്‍
ഒരുപാട് വിവാദങ്ങള്‍ക്കൊടുവിലാണ് കടുവ എന്ന ചിത്രം തീയേറ്ററിലേക്ക് എത്തിയത്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കടുവ. ചിത്രം തീയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം നടത്തുന്നിനിടെ കടുത്ത വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ജോസ് നെല്ലുവേലില്‍. ചിത്രത്തിന്റെ കഥയുമായി ബന്ധമുള്ള വ്യക്തിയെന്ന് പറയുന്ന കുരുവിനാക്കുന്നേല്‍ കുറുവച്ചന്റെ കൊച്ചു മകനാണ് ജോസ്.
ജോസ് കുറുവിനാക്കുന്നേല്‍ എന്ന കുറുവച്ചന്റെ മൂത്തമകളുടെ മകനാണ് ജോസ്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ജോസ് ചിത്രത്തിനെതിരെ രംഗത്തെത്തിയത്. ആ വാക്കുകള്‍ വായിക്കാം വിശദമായി.

എന്റെ മുത്തച്ഛന്‍ പാലാ ഇടമറ്റത്തെ കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്നറിയപ്പെടുന്ന ജോസ് കുരുവിനാക്കുന്നേലിന്റെ പഴയ വീരഗാഥ ഇപ്പോള്‍ പൃഥ്വിരാന്റെ കടുവ ആയി (പിന്നീട് കുരിയച്ചന്‍ ആയി മാറി) തീയറ്ററില്‍ ഓടുകയാണ്. അവര്‍ അവകാശപ്പെടുന്നതു പോലെ കടുവയുടെ തിരക്കഥ ജിനു എബ്രഹാമിന്റെ ഭാവനയില്‍നിന്ന് നിന്ന് ഉരുത്തിരിഞ്ഞ ഒന്നല്ല. പാലായിലെ മുന്‍തലമുറയിലെ മിക്കവര്‍ക്കും അറിയാവുന്ന ഒരു കഥയാണിത് എന്നാണ് ജോസ് പറയുന്നത്.
തന്റെ ജീവിതത്തില്‍ നിന്ന് പകര്‍ത്തിയെഴുത്താണെന്ന് കടുവ എന്നെ സിനിമയെന്ന് തെളിയിക്കാനുള്ള അദ്ദേഹത്തിന്റെ നിയമപരമായ എല്ലാ ശ്രമങ്ങളും പാഴായെന്നും പ്രായാധിക്യം കാരണം യുദ്ധം തുടരാന്‍ കഴിയാത്തത്രയും ദുര്‍ബലനാണ് ഇന്ന് അദ്ദേഹമെന്നും ജോസ് പറയുന്നു.

ഇന്നലെ ഞാന്‍ സിനിമ കണ്ടു. ഒരു മനുഷ്യനും അദ്ദേഹത്തിന്റെ കുടുംബവും വര്‍ഷങ്ങളോളം അനുഭവിച്ച പൊലീസ് അടിച്ചമര്‍ത്തലുകളും പരേതനായ ജോസഫ് തോമസ് വട്ടവയലില്‍ (സിനിമയില്‍ ജോസഫ് ചാണ്ടി) എന്ന അന്നത്തെ പൊലീസ് ഐജിയുടെ ദുരാരോപണങ്ങളും ക്രൂരമായ ചെയ്തികളും അനുഭവിച്ച സങ്കടകരവും പ്രകോപനകരവുമായ ജീവിതകഥ നാണമില്ലാതെ മാറ്റിമറിച്ചിരിക്കുകയാണെന്നാണ് ജോസ് പറയുന്നത്.
ആ ജീവിതകഥ കടുവ എന്ന പേരില്‍ സിനിമയാക്കിയത് കണ്ടപ്പോള്‍ ഞാന്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയെന്നും അദ്ദേഹം പറയുന്നു. പിന്നാലെ യഥാര്‍ത്ഥ കഥയിലേക്കും കടക്കുകയാണ് ജോസ്. എന്റെ അമ്മ ഏഴാം ക്ലാസ്സിലും അമ്മയുടെ ഇളയ സഹോദരന്‍ കിന്റര്‍ഗാര്‍ഡനിലുമായിരിക്കുമ്പോഴാണ് ഈ കിരാത യുദ്ധം ആരംഭിച്ചത്. മകളുടെ ചരമവാര്‍ഷികദിനത്തില്‍ ഐജി ജോസഫ് തോമസ് വട്ടവയലില്‍ പള്ളിക്ക് സമ്മാനിച്ച കീബോര്‍ഡിനെച്ചൊല്ലി തുടങ്ങിയ തര്‍ക്കം വ്യക്തിപരമായ തര്‍ക്കങ്ങളിലേക്ക് നീങ്ങുകയായിരുന്നു എന്നാണ് ജോസ് പറയുന്നത്.

പലതവണ തന്റെ മുത്തച്ഛന്റെ ബാര്‍ അടിച്ചുതകര്‍ത്ത ഇയാള്‍ തോട്ടങ്ങള്‍ നശിപ്പിക്കുകയും വീടിനു പിന്നില്‍ സ്ഥലം വാങ്ങി ശ്മശാനമാക്കി മാറ്റുകയും പട്ടാപ്പകല്‍ അദ്ദേഹത്തെ ആക്രമിക്കാന്‍ ഗുണ്ടകളെ അയയ്ക്കുകയും ചെയ്തുവെന്നും ജോസ് ആരോപിക്കുന്നു. അതേസമയം മുന്‍കൂര്‍ അറിയിപ്പ് കൂടാതെ തോക്ക് ലൈസന്‍സ് റദ്ദാക്കി എന്റെ മുത്തച്ഛനെ ജയിലിലടക്കുകയും ചെയ്തുവെന്നും ജോസ് പറയുന്നു.
സിനിമയുടെ അമ്പതു ശതമാനത്തിലധികം ജോസ് കുരുവിനാകുന്നേലിന്റെ ജീവിതത്തില്‍ നിന്നെടുക്കുകയും അതിനൊപ്പം ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ചില മസാല കഥകളും നാടകങ്ങളും കൂട്ടിചേര്‍ത്ത് സിനിമയാക്കി മാറ്റുകയാണ് ചെയ്തതെന്നാണ് ജോസ് പറയുന്നത്. എന്നാല്‍ ഇപ്പോള്‍ പറയുന്നത് അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധമില്ലെന്നാണെന്നും ജോസ് ചൂണ്ടിക്കാണിക്കുന്നു.
Recommended Video

എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി മാത്രം 12 എപ്പിസോഡ് ദൈര്‍ഘ്യമുള്ള ഒരു യൂട്യൂബ് വിഡിയോ ഞങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്നും ജോസ് അറിയിക്കുന്നുണ്ട്. മുത്തച്ഛന്‍ ആഗ്രഹിച്ചത് സിനിമയുടെ തിരക്കഥ തന്റെ ജീവിതത്തില്‍ നിന്ന് പകര്‍ത്തിയതാണെന്നുള്ള ഒരു വാക്കുമാത്രമാണ്. എന്നാല്‍ ഷാജി കൈലാസും സിനിമയിലെ താരങ്ങളും അങ്ങനെയൊരാള്‍ ഈ ഭൂമുഖത്തു തന്നെ ഇല്ലെന്നുള്ള തരത്തിലുള്ള പ്രസ്താവനകളാണ് നടത്തിയതെന്നും അദ്ദേഹം പറയുന്നു.
മലയാള സിനിമ സാധാരണക്കാരെ ചൂഷണം ചെയ്യുകയും അസത്യകഥകളിലൂടെ പണവും ക്രെഡിറ്റും പ്രശസ്തിയും ഉണ്ടാക്കുകയും ചെയ്യുന്നു എന്നറിയുന്നതില്‍ എനിക്ക് ദേഷ്യവും നിരാശയുമുണ്ടെന്നും തന്റെ മുത്തച്ഛന്‍ ജോസ് കുരുവിനകുന്നേല്‍ ഇത്തരത്തില്‍ ചൂഷണം ചെയ്യപ്പെട്ട ആദ്യത്തെ ആളല്ലെന്നും ജോസ് പറയുന്നു. പൃഥ്വിരാജ് നിങ്ങളെക്കുറിച്ചോര്‍ത്തു ഞാന്‍ ലജ്ജിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications