എന്ത് വന്നാലും ഷെയ്‌നിനൊപ്പം! അതിനൊരു കാരണമുണ്ട്, പിന്തുണ പ്രഖ്യാപിച്ച് ഷൈൻ ടോം ചാക്കോ
ഷെയിൻ നിഗമിന്റെ വിലക്കും നിർമ്മാതാക്കളുടെ സംഘടന താരത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളും സിനിമയ്ക്ക് അകത്തും പുറത്തും വലിയ ചർച്ചയായിരിക്കുകയാണ് നടനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതിനോടൊപ്പം സിനിമയിലെ യുവ താരങ്ങളുടെ മയക്കുമരുന്ന് ഉപയോഗത്തിനെ കുറിച്ചും നിർമ്മാതാക്കളുടെ സംഘടന തുറന്നടിച്ചിരുന്നു. ചില യുവതാരങ്ങൾ സെറ്റുകളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് ഇവരുടെ ആരോപണം. ഇത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. എന്തായാലും നിർമ്മാതാക്കളുടെ മയക്കുമരുന്ന് ആരോപണത്തിനെതിരെ താരസംഘടനയും താരങ്ങളും രംഗത്തുണ്ട്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ മയക്കുമരുന്ന് പരാമർശത്തിനെതിരെ നടൻ ഷൈൻ ടോം ചാക്കോയും കഴിഞ്ഞദിവസം പ്രതികരിച്ചു. 24ാം മത് രാജ്യാന്തര ചലച്ചിത്ര മേളയിൽ പങ്കെടക്കവെയാണ് മാതൃഭൂമി ഡേട്കോമിനോട് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. നിർമ്മാതാക്കളുടെ പരാമർശം മണ്ടത്തരമെന്നാണ് ഷൈന്റെ അഭിപ്രായം. എന്തു വന്നാലും ഷെയിനോടൊപ്പമാണെന്നും നടൻ വ്യക്തമാക്കി.

ഷെയിൻ നിഗത്തിന് തന്റെ പൂർണ പിന്തുണയുണ്ട്. കൂടെ ജോലി ചെയ്യുന്നവർ അല്ലാതെ ആരാണ് പിന്തുണ നൽകേണ്ടത്, ഷൈൻ ടോം ചാക്കോ ചോദിക്കുന്നു. 'ഞാനും ഷെയിനും ഒരുമിച്ച് ജോലി ചെയ്യുന്നവരാണ്. സ്വാഭാവികമായും ഷെയിന് എന്ത് പ്രശ്നം വന്നാവും കൂടെ നിൽക്കുക തന്നെ ചെയ്യും', നടൻ പറഞ്ഞു.
'വിവാദങ്ങളിൽ എന്നും രണ്ട് പേരുണ്ടാകും. അതിൽ അവരുടേതായ ശരി തെറ്റുകളുണ്ടാകും. അതെല്ലാം ബാലൻസ് ചെയ്ത് ഷൂട്ടിങുമായി നമ്മൾ മുന്നോട്ട് കൊണ്ടു പോകുക തന്നെ വേണം' — ഷൈൻ ടോം കൂട്ടിച്ചേർത്തു.

മലയാളസിനിമയിലെ ലഹരി ആരോപണത്തെ കുറിച്ചും താരം പ്രതികരിച്ചിട്ടുണ്ട്. 'മലയാള സിനിമ ലഹരിയ്ക്ക് അടിമയാണെന്ന് പറയേണ്ട. ലോകത്ത് ലഹരി എന്നു മുതലേ ഉള്ളതാ. ലോകം മൊത്തത്തിൽ ഒരു ലഹരി ഉണ്ടല്ലോ? മലയാള സിനിമയും ഈ ലോകത്ത് തന്നെയുള്ളതല്ലേ അല്ലാതെ മലയാള സിനിമ വേറെ പ്ലാനറ്റിലോ, സ്പെയിസിലോ ഒന്നുമല്ലല്ലോ. അതു കൊണ്ട് ഇത്തരത്തിലുള്ള മണ്ടത്തരമായ കാര്യങ്ങൾ ചിന്തിക്കാനും ഉത്തരം കണ്ടെത്താൻ ശ്രമിക്കാതിരിക്കുക', ഷൈൻ അറിയിച്ചു.

നിലവിൽ ഷെയിൻ നിഗം വിഷയത്തിൽ താരസംഘടനയായ അമ്മയും സംവിധായകരുടെ സംഘടനയായ ഫെഫ്ക്കയും നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഇരു സംഘടനകളും ചർച്ചകൾ അവസാനിപ്പിച്ചു. ഇതിനിടെ നിർമ്മാതാക്കൾ മനോരോഗികളാണെന്നുള്ള ഷെയിന്റെ പരാമർശം വീണ്ടും വിവാദമായി. സംഭവത്തിൽ നിർമ്മാതാക്കളുടെ സംഘടനയോട് താരം ഖേദം പ്രകടിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. ഒരുഭാഗത്ത് പ്രശ്നപരിഹാര ചർച്ചകൾ സജീവമാകുമ്പോഴാണ് ഷെയിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള ആരോപണം വന്നത്.

എന്തായാലും ഷെയിന്റെ പ്രതികരണം നിർമ്മാതാക്കളെ ചൊടിപ്പിച്ചെന്ന കാര്യം വ്യക്തം. നടൻ ഖേദം പ്രകടിപ്പിക്കാതെ ഇനി ചർച്ചയുണ്ടാകില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു കഴിഞ്ഞു. ഷെയിനിന്റെ പ്രതികരണം ചർച്ചയുടെ പ്രസക്തി ഇല്ലാതാക്കിയെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പക്ഷം.
ഡബ്ബിങ് പൂർത്തിയാക്കാൻ താരത്തിന് 10 ദിവസത്തെ സമയം നൽകുമെന്നും അല്ലാത്തപക്ഷം പകരക്കാരനെ വെച്ച് ഡബ്ബിങ് പൂർത്തിയാക്കുമെന്നും നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ താരത്തിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികളും നിർമ്മാതാക്കൾ സ്വീകരിക്കും.


Click it and Unblock the Notifications