അളിയാ ചതിക്കരുത്, ദൈവത്തെയോര്‍ത്ത് തടസ്സമുണ്ടാക്കരുത്! മുകേഷിനോട് കയര്‍ത്ത് ജഗദീഷ്; അന്ന് നടന്നത്
മലയാളികളുടെ പ്രിയ നടനാണ് ജഗദീഷ്. ഇപ്പോഴിതാ ഒരു സിനിമയുടെ ചിത്രീകരണത്തിനായി വിദേശത്ത് പോയപ്പോള്‍ ഉണ്ടായ രസകരമായൊരു കഥ പങ്കുവെക്കുകയാണ് ജഗദീഷ്. തനിക്കൊപ്പം മുകേഷും മണിയന്‍പിള്ള രാജുവും ഉണ്ടായിരുന്നപ്പോള്‍ സംഭവിച്ച കഥയാണ് ജഗദീഷ് പറയുന്നത്.വനിതയിലെഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് താരം ആ കഥ പങ്കുവെക്കുന്നത്. കഥ വായിക്കാം തുടര്‍ന്ന്.
''വിദേശത്തു ഷൂട്ടിനു പോവുമ്പോള്‍ ഒരുപാടുപേര്‍ നമ്മളെ കാണാന്‍ വരും. ചിലര്‍ അവരുടെ സന്തോഷത്തിനു ഗിഫ്റ്റുകള്‍ തരും. അങ്ങനെ മണിയന്‍പിള്ള രാജുവിനെ കാണാന്‍ ഒരു അച്ചായന്‍ വന്നു. പുള്ളിക്കു സിനിമയില്‍ അഭിനയിക്കണം എന്നു മോ ഹം. മണിയന്‍പിള്ള പ്രൊഡ്യൂസറും കൂടിയാണല്ലോ. 'പറ്റുന്ന വേഷം വരുമ്പോള്‍ പരിഗണിക്കാം അച്ചായാ.' എന്നു പറഞ്ഞ് അദ്ദേഹത്തെ ഒഴിവാക്കി വിട്ടു.'' എന്നാണ് ജഗദീഷ് പറയുന്നത്.

എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞ് അദ്ദേഹം വീണ്ടും വന്നു. ഇത്തവണ വരുമ്പോള്‍ കയ്യില്‍ ഒരു പെട്ടിയുണ്ട്. 'ഇതെന്റെ സമ്മാന' മാണെന്നു പറഞ്ഞ് ആ പെട്ടി മണിയന്‍പിള്ളയ്ക്കു കൊടുത്തുവെന്നും ജഗദീഷ് പറയുന്നു. സാരിയും ഷര്‍ട്ടും ചെയിനും അങ്ങനെ അന്നത്തെ അന്‍പതിനായിരം രൂപയ്ക്കുള്ള സാധനങ്ങളായിരുന്നു പെട്ടിയില്‍. താനും മുകേഷുമൊക്കെ 'എടാ ഭാഗ്യവാനേ' എന്ന് മണിയന്‍പിള്ളയെ വിളിച്ചുവെന്നും ജഗദീഷ് ഓര്‍ക്കുന്നുണ്ട്.
''ഷൂട്ടു കഴിഞ്ഞ് നാട്ടിലെത്തി. ഒരു ദിവസം മണിയന്‍പിള്ള രാജുവിന്റെ വീട്ടില്‍ ദേ നില്‍ക്കുന്നു ആ അച്ചായന്‍. 'എന്റെ വേഷം റെഡിയായോ' ചോദ്യം കേട്ട് മണിയന്‍പിള്ള ഞെട്ടി. 'അടുത്ത പടം പ്ലാന്‍ ചെയ്തുകൊണ്ടിരിക്കുന്നേയുള്ളൂ. അപ്പോള്‍ ശരിയാക്കാ'മെന്നു പറഞ്ഞെങ്കിലും അച്ചായന്‍ വിട്ടില്ല. കുറച്ചു ദിവസത്തെ ലീവേയുള്ളൂ. തിരിച്ചു പോകും മുന്‍പ് അഭിനയിക്കണമെന്നായി കക്ഷി. 'ഞാന്‍ സിനിമ നിര്‍മിക്കുമ്പോഴല്ലേ എനിക്ക് വേഷം ത രാന്‍ പറ്റൂ' എന്നായി മണിയന്‍പിള്ള. അച്ചായന്‍ അടുത്ത നമ്പരിട്ടു, 'വേറെ ആരുടെയെങ്കിലും സിനിമയില്‍ ചാന്‍സ് വാങ്ങി തരണം.''
തന്റെ സിനിമ തുടുങ്ങുമ്പോള്‍ വിളിക്കാം എന്ന് മണിയന്‍പിള്ള ആവര്‍ത്തിച്ചു പറഞ്ഞു. ഇതോടെ അച്ചയാന്‍ ചൂടായി. ഒടുവില്‍ സമ്മാനമായി കൊടുത്ത പെട്ടി തിരിച്ചു വേണം എന്നായെന്നാണ് ജഗദീഷ് ഓര്‍ക്കുന്നത്. വേറെ വഴിയില്ലാതെ പെട്ടിയിലുണ്ടായിരുന്ന സാധങ്ങളുടെ പൈസ തിരികെ കൊടുത്ത് മണിയന്‍ പിള്ള രാജു തടിയൂരുകയായിരുന്നുവെന്നും ജഗദീഷ് പറയുന്നു. ഈ കഥ പറഞ്ഞ് താനും മുകേഷും പല സെറ്റിലും ആളുകളെ ചിരിപ്പിച്ചതും ജഗദീഷ് ഓര്‍ക്കുന്നുണ്ട്. എന്നാല്‍ കഥ അവിടെ തീര്‍ന്നില്ല.
''പക്ഷേ, വര്‍ഷങ്ങള്‍ക്കു ശേഷം ഈ സംഭവത്തിനു മറ്റൊരു ക്ലൈമാക്‌സ് ഉണ്ടായി. പറഞ്ഞു കേട്ട തമാശകള്‍ ഒക്കെ ഉള്‍ക്കൊള്ളിച്ച് 'മുകേഷ് കഥകള്‍' എന്നൊരു പുസ്തകം മുകേഷ് എഴുതി. അതിന്റെ പ്രൂഫ് വായിച്ചു കഴിഞ്ഞ് മണിയന്‍പിള്ള എന്നെ വിളിച്ചു. 'അളിയാ, അച്ചായന്റെ കഥ ഈ പുസ്തകത്തിലുണ്ട്. അന്നു പുലിവാലു പിടിച്ചതു ഞാനാണെങ്കിലും പെട്ടി വാങ്ങിയതു നീയാണെന്നാണു മുകേഷ് എഴുതിയിരിക്കുന്നത്.'അതു കേട്ട് എനിക്കു വിഷമമായി. ഞാന്‍ ചെയ്യാത്ത കാര്യം എന്റെ പേരില്‍. അപ്പോള്‍ തന്നെ മുകേഷിനെ വിളിച്ചു.'' എന്നാണ് ജഗദീഷ് പറയുന്നത്.

നാളെ പുസ്തകപ്രകാശനത്തിന് മുന്‍പ് പത്രസമ്മേളനം വിളിക്കണം, ആ കഥയില്‍ മാത്രം തെറ്റു വന്നിട്ടുണ്ടെന്നു പറയണം എന്ന് താന്‍ ആവശ്യപ്പെട്ടുവെന്നാണ് ജഗദീഷ് പറയുന്നത്. വായനക്കാര്‍ സത്യം അറിയണമെന്ന നിലപാടില്‍ ജഗദീഷ് ഉറച്ചു നിന്നു. 'അളിയാ ചതിക്കരുത്. പുസ്തകപ്രകാശനത്തിനുള്ള ഒരുക്കങ്ങള്‍ എല്ലാം കഴിഞ്ഞതാണ്. ദൈവത്തെ ഓര്‍ത്തു തടസ്സമുണ്ടാക്കരുതെന്ന് മുകേഷ് ജഗദീഷിനോട് അപേക്ഷിച്ചു. അങ്ങനെ ചെയ്താല്‍ എല്ലാ കഥകളും കള്ളത്തരമാണെന്നു വരുമെന്നതായിരുന്നു മുകേഷിന്റെ പ്രശ്‌നം. അബദ്ധം പറ്റിയതാണെന്നും ക്ഷമിക്കണമെന്നും മുകേഷ് പറഞ്ഞു.
ഒടുവില്‍ ജഗദീഷ് അത് വിട്ടു കളയാന്‍ തീരുമാനിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു വേദിയില്‍ വച്ച് മറ്റൊരു കഥയിലെ നടന്റെ പേര് മാറ്റി മുകേഷിന്റെ പേര് പറഞ്ഞാണ് താന്‍ റിവഞ്ച് എടുത്തുവെന്നും ജഗദീഷ് പറയുന്നുണ്ട്.


Click it and Unblock the Notifications











