ഞാന്‍ സിനിമയിലെത്തും മുമ്പേ അമ്മ പോയി, ഓര്‍ക്കുമ്പോള്‍ വലിയ നഷ്ടവും സങ്കടവും; ഉള്ളു നീറി ജഗദീഷ്
മലയാളികളുടെ പ്രിയങ്കരനാണ് ജഗദീഷ്. നടന്‍, അവതാരകന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, അധ്യാപകന്‍ തുടങ്ങിയ മേഖലകളിലെല്ലാം അദ്ദേഹം സാന്നിധ്യം അറിയിക്കുകയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ രണ്ട് അമ്മമാരെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. തന്റെ അമ്മ ഭാസുരാംഗിയമ്മയെക്കുറിച്ചും ഭാര്യ രമയുടെ അമ്മ പത്മജബായിയെക്കുറിച്ചുമാണ് ജഗദീഷ് സംസാരിക്കുന്നത്.
വനിതയില്‍ എഴുതിയ ഓര്‍മ്മക്കുറിപ്പിലൂടെയാണ് അദ്ദേഹം അമ്മമാരെ ഓര്‍ക്കുന്നത്. ജീവിതത്തില്‍ താന്‍ രണ്ട് തരം അമ്മ സ്‌നേഹങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. സാമ്യമില്ലാത്ത സ്‌നേഹത്തണലുകള്‍ ആയിരുന്നു രണ്ടു പേരുമെന്നാണ് ജഗദീഷ് പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

അച്ഛന്‍ പരമേശ്വരന്‍ നായര്‍ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്നു. വിതുര, അട്ടക്കുളങ്ങര തുടങ്ങി ഒട്ടനവധി സ്‌കൂളുകളില്‍ അച്ഛന്‍ ജോലി ചെയ്തു. അച്ഛന്റെ സ്ഥലം മാറ്റത്തിന് അനുസരിച്ച് വാടകവീടുകളിലൂടെ ഞങ്ങളും യാത്ര ചെയ്തു. ആറു മക്കളായിരുന്നു. ഞാന്‍ അഞ്ചാമന്‍. എല്ലാവര്‍ക്കും അമ്മ ഒരുപോലെ സ്‌നേഹം വിളമ്പിയെന്നാണ് ജഗദീഷ് പറയുന്നത്. അമ്മയുടേത് സാക്രിഫൈസ് ചെയ്ത ജീവിതമായിരുന്നു എന്ന് എപ്പോഴും തോന്നും. അച്ഛനൊപ്പം ജോലി ചെയ്യുന്ന അധ്യാപകരും, ഞങ്ങളുടെ കൂട്ടുകാരും മുന്നറിയിപ്പില്ലാതെ വീട്ടിലേക്ക് വരും. എല്ലാവര്‍ക്കും അമ്മ വിഭവങ്ങളൊരുക്കി. ഒരിക്കല്‍ പോലും മുഖം കറുപ്പിച്ചില്ലെന്നും അദ്ദേഹം പറയുന്നു.
ആറുമക്കളുടേയും പഠനം, വാടക, മറ്റ് ചെലവുകള്‍. അമ്മയുടെ മണി മാനേജ്‌മെന്റ് എന്തായിരുന്നെന്നു മുതിര്‍ന്നപ്പോഴാണ് മനസ്സിലായത്. എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന അച്ഛന്റെ ശമ്പളത്തില്‍ നിന്നും കടം വാങ്ങിക്കാതെ എല്ലാ ചെലവുകളും കഴിഞ്ഞു പോയതിന് പിന്നില്‍ അമ്മയുടെ ബുദ്ധിയാണ്. ദാരിദ്ര്യം അല്ല. പക്ഷെ മിഡല്‍ ക്ലാസ് ഫാമിലിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ട്. അതൊരു സങ്കടവുമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ഞങ്ങളെല്ലാവരും സര്‍ക്കാര്‍ ജോലി നേടി. വീട്ടിലെ അന്തരീക്ഷം കൊണ്ടാണ് ഞങ്ങളെല്ലാം നല്ല രീതിയില്‍ പഠിച്ചതെന്നാണ് ജഗദീഷ് പറയുന്നത്. അതേസമയം ഒരു സങ്കടമേയുള്ളൂ അമ്മയുടെ കാര്യത്തിലെന്നും ജഗദീഷ് പറയുന്നു. പഠിക്കുമ്പോള്‍ പാട്ടിനും മിമിക്രിക്കും നാടകത്തിനും സമ്മാനം ലഭിക്കും. അമ്മ പറയും നീ ആ പാട്ട് ഒന്ന് പാടിക്കേ, ഒന്ന് അഭിനയിച്ചു കാണിച്ചേ. എന്തുകൊണ്ടോ മടിയായിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ വലിയ നഷ്ടവും സങ്കടവും തോന്നും. സിനിമയില്‍ ഞാനെത്തും മുമ്പേ അമ്മ പോയിരുന്നു എന്നാണ് താരം പറയുന്നത്.
പിന്നാലെ രമയുടെ അമ്മയെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. ജീവിതത്തിലും വലിയ സ്ട്രിക്റ്റ് ആയിരുന്ന അധ്യാപികയായിരുന്നു രമയുടെ അമ്മ. ടെറര്‍ ടീച്ചര്‍ എന്നാമ് അമ്മയെ കുറിച്ചുള്ള പൊതുധാരണ. എന്റെ വിവാഹം കഴിഞ്ഞപ്പോള്‍ കുട്ടുകാര്‍ തമാശ പറഞ്ഞു, വൈകിട്ട് ഏഴ് മണിയാകുമ്പോള്‍ വീട്ടില്‍ ബെല്ലടി മുഴങ്ങും. അടുക്കളയില്‍ നിന്നും പുറത്ത് വന്ന് പത്മജ ടീച്ചര്‍ വിളിക്കും, ജഗദീഷ് വരൂ അത്താഴത്തിനു സമയമായി. പക്ഷെ അമ്മ സ്‌നേഹത്തോടു കൂടിയല്ലാതെ പെരുമാറിയിട്ടില്ല. മകനെ പോലെയല്ല, അമ്മ മകനായി തന്നെയാണ് എന്നെ പരിഗണിച്ചതെന്നാണ് അദ്ദേഹം പറയുന്നത്.


Click it and Unblock the Notifications











