രോഗം രമയെ ബാധിക്കാതിരിക്കാന്‍ പരാമവധി ശ്രമിച്ചു; സ്‌നേഹം പ്രകടിപ്പിക്കില്ല, പക്ഷെ ആ ഉള്ള് ഞാന്‍ കണ്ടിട്ടുണ്ട്!
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. അഭിനയത്തില്‍ മാത്രമല്ല, സംവിധായകന്‍, തിരക്കഥാകൃത്ത്, അവതാരകന്‍, അധ്യാപകന്‍, ഗായകന്‍ തുടങ്ങി പല മേഖലകളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തൊട്ട മേഖകളിലെല്ലം കയ്യടി നേടാനും ജഗദീഷിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്റെ കരിയറിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ജഗദീഷ്. പോയ വര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടുന്ന ജഗദീഷിനെ നമ്മള്‍ കണ്ടതാണ്.
അറിയപ്പെടുന്ന ഫോറന്‍സിക് സര്‍ജനായിരുന്ന പി രമയാണ് ജഗദീഷിന്റെ ഭാര്യ. രണ്ട് വര്‍ഷം മുമ്പാണ് രമ മരണപ്പെടുന്നത്. ഭാര്യയുടെ മരണത്തിന്റെ ആഘാതത്തില്‍ നിന്നും ജഗദീഷ് തിരികെ വന്നത് സിനിമയുടെ കൈ പിടിച്ചിയാരുന്നു. ഇപ്പോഴിതാ തന്റെ ഭാര്യയെക്കുറിച്ച് ജഗദീഷ് സംസാരിക്കുകയാണ്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

വിവാദമായ പല കേസുകളിലും രമ ഹാജരാക്കിയ തെളിവുകള്‍ നിര്‍ണായകമായിട്ടുണ്ട്. അതേപ്പറ്റിയൊന്നും എന്നോടു പോലും ഒന്നും പറയില്ല. കോടതിയില്‍ പോകുമ്പോള്‍ പ്രാര്‍ത്ഥിച്ചിട്ടേ പോകൂ. പഴവങ്ങാടി ഗണപതിയ്ക്ക് തേങ്ങയുടയ്ക്കും. ജുഡീഷ്യറയിലെ ഏറ്റവും സമര്‍ഥയായ മെഡിക്കല്‍ വിറ്റ്‌നസ്. അതത് ദിവസം ചെയ്യുന്ന പോസ്റ്റ്മാര്‍ട്ടത്തിന്റെ വിശദാംശങ്ങള്‍ രാത്രി വൈകുവോളം ഇരുന്നെഴുതുന്ന രമയെ എനിക്കോര്‍മ്മയുണ്ട്. പഠനമുള്‍പ്പടെ മക്കളുടെ എല്ലാക്കാര്യങ്ങളും പാചകവും രമയെ തനിയെ കൈകാര്യം ചെയ്തിരുന്ന കാലത്തും അത് അങ്ങനെ തന്നെയായിരുന്നുവെന്നും ജഗദീഷ് പറയുന്നു.
മറ്റു ജില്ലകളിലേക്ക് സ്ഥലംമാറ്റം കിട്ടുമ്പോള്‍ അതൊഴിവാക്കാന്‍ ഇടപെടരുതെന്ന് രമ ഉറിപ്പിച്ചു പറയും. ക്വാട്ടേഴ്‌സിലെ താമസക്കൂ. പരിമിതമായ സൗകര്യങ്ങളുള്ള മുറിയില്‍ ചെറിയൊരു ടിവിയും, രമയും. കാന്റീനില്‍ നിന്ന് ഭക്ഷണം. ഒരു വിധ ആഡംബരവുമില്ല. സ്വന്തം പേരില്‍ സ്ഥലം വാങ്ങുന്നതു പോലും താല്‍പര്യമില്ല. വീട്ടില്‍ വിവാഹ വാര്‍ഷികമോ പിറന്നാളോ ഒന്നും ആഘോഷിക്കില്ല. എന്നാല്‍ ഓണം പോലെയുള്ള വിശേഷ ദിവസങ്ങള്‍ വരുമ്പോള്‍ ബന്ധുക്കള്‍ക്കെല്ലാം വസ്ത്രങ്ങള്‍ വാങ്ങാന്‍ രമ മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.
ചിട്ടയായ ജീവിതമായിരുന്നു രമയുടേത്. പുലര്‍ച്ചെ നാലു മണിയ്ക്ക് എഴുന്നേല്‍ക്കും. വീട്ടിലെ കാര്യങ്ങള്‍ ഒതുക്കി ജിമ്മില്‍ പോകും. മടങ്ങിവന്ന ശേഷം രണ്ടുമക്കളേയും ട്യൂഷനും സ്‌കൂളിലേക്കും ഡ്രൈവു ചെയ്തു കൊണ്ടു പോകും. കൃത്യം 8.10 ആകുമ്പോഴേക്കും നല്ല വൃത്തിയായി സാരിയുടുത്ത് തയ്യാറായി രമയും ഇറങ്ങും. മക്കള്‍ക്ക് കെട്ടുന്ന പൊതിയില്‍ മീനുണ്ടെങ്കില്‍ അതിന്റെ മുള്ളുമാറ്റിയാണ് രമ വെക്കുക. വാക്കുകളിലായിരുന്നില്ല, പ്രവൃത്തിയിലായിരുന്നു രമയുടെ സ്‌നേഹവും കരുതലുമെന്നാണ് അദ്ദേഹം പറയുന്നത്.
മള്‍ട്ടിപ്പിള്‍ സിസ്റ്റം ആട്രൊഫി എന്ന രോഗമായിരുന്നു. തിരിച്ചറിയാന്‍ വൈകി. രോഗം രമയെ ബാധിക്കാതിരിക്കാന്‍ ഞങ്ങള്‍ പരാമവധി ശ്രമിച്ചു. രമയ്ക്കു വേണ്ടി പല സ്ഥലങ്ങളിലേക്കും യാത്രകള്‍ ചെയ്തു. കൊച്ചുമക്കളായിരുന്നു രമയുടെ ഏറ്റവും വലിയ സന്തോഷമെന്നും താരം പറയുന്നു.

മനസിലുള്ള സ്‌നേഹം അതേപടി പ്രകടിപ്പിക്കുന്നയാളാണ് ഞാന്‍. രമ നേരെ വിപരീതവും. അവള്‍ പ്രകടിപ്പിച്ചില്ലെങ്കിലും അവളുടെ ഉള്ളിലെ സ്‌നേഹം കാണാന്‍ എനിക്ക് കഴിഞ്ഞു. ഞാനതറിയുന്നുണ്ടെന്ന് അവളും മനസിലാക്കി. അതുതന്നെയാണ് ഞങ്ങളുടെ ദാമ്പത്യത്തിന്റെ വിജയം. പത്ത് വാക്ക് പറയേണ്ടിടത്ത് രമ രണ്ട് വാക്കേ പറയൂ. പക്ഷെ ആ രണ്ട് വാക്കിന് അത്രത്തോളം ആഴം കാണും. നല്ല വേഷങ്ങളൊന്നും കിട്ടുന്നില്ലല്ലോ എന്ന് ഇടയ്‌ക്കെപ്പോഴെങ്കിലും നിരാശപ്പെടുമ്പോള്‍ രമ പറയും, അതൊക്കെ വരും വിഷമിക്കരുതെന്ന്, ജഗദീഷ് പറയുന്നു.
രമ പോയ ശേഷം ഞാന്‍ ഈ വീട്ടില്‍ തനിച്ചാണ്. വാരാന്ത്യങ്ങളില്‍ ഇളയമകളും ഭര്‍ത്താവും മക്കളേയും കൊണ്ടും ഇവിടേക്ക് വരും. ജീവിതത്തില്‍ കടമകളെല്ലാം ഭംഗിയായി നിര്‍വ്വഹിച്ചെന്ന ഉത്തമബോധ്യത്തിലാണ് ഞാന്‍ ജീവിക്കുന്നത്. രമ പോയതോടെ ജീവിതത്തിന് ത്രില്ലില്ലാതെയായി. ഇപ്പോള്‍ എന്റെ മക്കളും സിനിമയുമാണ് കൂട്ടും ലോകവുമെന്നും താരം പറയുന്നു.


Click it and Unblock the Notifications











