എനിക്ക് ചിന്തിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല അത്; ഭാര്യയും മക്കളും തന്ന കോൺഫിഡൻസിലാണ് ആ വേഷം ചെയ്തത്: ജഗദീഷ്
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാള സിനിമയുടെ ഭാഗമാണ് അദ്ദേഹം. അഭിനയത്തിന് പുറമെ എഴുത്തിലും സംവിധാനത്തിലുമെല്ലാം ജഗദീഷ് കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറത്ത് നല്ലൊരു അധ്യാപകനും കൂടിയാണ് അദ്ദേഹം. ഇടയ്ക്ക് രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയിരുന്നു.
കോമഡി വേഷങ്ങളിലൂടെയാണ് ജഗദീഷ് കരിയർ ആരംഭിക്കുന്നതും താരമാകുന്നതും. പിന്നീട് നായകനായും വില്ലനായുമെല്ലാം അദ്ദേഹം തിളങ്ങി. ഇടക്കാലത്ത് സിനിമകളിൽ നിന്നും വിട്ടുനിന്ന ജഗദീഷ് ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. ശക്തമായ ക്യാരക്ടർ വേഷങ്ങളിലൂടെയാണ് നടൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. വില്ലൻ വേഷങ്ങളും നടൻ സ്വീകരിക്കുന്നുണ്ട്.

വില്ലന്‍ വേഷം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് ജഗദീഷ് മുൻപ് ചില അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ അപ്രതീക്ഷിതമായി തനിക്ക് ലഭിച്ച ഒരു വില്ലൻ വേഷത്തെ കുറിച്ചും അത് ചെയ്യാൻ തനിക്ക് ഉണ്ടായിരുന്ന വിമുഖതയെക്കുറിച്ചും അദ്ദേഹം ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്. ആ വേഷം ചെയ്യാൻ ഭാര്യ രമയും മക്കളും തന്ന പിന്തുണയേക്കുറിച്ചും അദ്ദേഹം വാചാലനായി. പുതിയ ചിത്രമായ ഫാലിമിയുടെ പ്രമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജഗദീഷ്.
'ലീല സിനിമയിലെ കഥാപാത്രം എനിക്ക് ചിന്തിക്കാൻ പറ്റുന്ന ഒന്നല്ല. സ്വന്തം മകളോട് അപമര്യാദയായി പെരുമാറുന്ന അച്ഛന്റെ കഥാപാത്രം എന്നെ സംബന്ധിച്ച് വലിയൊരു ചലഞ്ചായിരുന്നു. അത്രത്തോളം ആത്മസംഘർഷവും ഉണ്ടായിരുന്നു. അത് എങ്ങനെ ചെയ്യും, സിനിമയിൽ എന്നെ പോലെ ഒരു ആക്ടർ അത് ചെയ്യുമ്പോൾ എന്താകുമെന്ന കൺഫ്യൂഷനും ഉണ്ടായിരുന്നു. ഞാൻ രമയോടും കുട്ടികളോടുമാണ് ഇത് ആദ്യം പറഞ്ഞത്,'
'അവർ ധൈര്യമായി ചെയ്തോളൂ എന്ന് പറഞ്ഞു, അതൊരു കഥാപത്രമല്ലേ, മാത്രമല്ല നമ്മുടെ സമൂഹത്തിൽ അങ്ങനെയുള്ള അച്ഛന്മാരും ഉണ്ട്. അതിനെ ആ രീതിയിൽ എടുത്ത് ചെയ്ത മതി എന്ന് രമ പറഞ്ഞു. അവർ അന്ന് തന്ന ആ കോൺഫിഡൻസിലാണ് ഞാൻ ആ സിനിമ ചെയ്തത്. അതുപോലെ ഹരികൃഷ്ണൻസ് എന്ന സിനിമയിൽ ഒരു വക്കീലായി എനിക്ക് ഒരു സ്‌പെഷ്യൽ അപ്പിയറൻസ് ഉണ്ടായിരുന്നു. ബേബി ശ്യാമിലിയുടെ കഥാപാത്രത്തെ ചോദ്യം ചെയ്ത് ഹറാസ് ചെയ്യുന്ന ഒരു കഥാപാത്രമായിരുന്നു എന്റേത്.
അതും ബാക്കിയുള്ള പലർക്കും വിഷമം തോന്നുന്ന ഒന്നായിരുന്നു. കാരണം ആ കൊച്ചു കുട്ടിയെ അനാവശ്യമായ ചോദ്യങ്ങൾ ചോദിച്ച് മാനസികമായി തളർത്തുന്ന ഒരു കഥാപാത്രമായിരുന്നു. ലീലയിലെയും ഹരികൃഷ്ണൻസിലെയും ഈ രണ്ടു കഥാപാത്രങ്ങളും ചെയ്യാൻ എനിക്ക് ആദ്യം ഒട്ടും കംഫർട്ടബിൾ ആയിരുന്നില്ല,' ജഗദീഷ് പറഞ്ഞു.

കഴിഞ്ഞ വർഷമാണ് ജഗദീഷിന്റെ ഭാര്യ ഡോക്ടര്‍ പി രമയുടെ അന്തരിച്ചത്. അറുപത്തിയൊന്നാം വയസ്സിലാണ് മരണം. കേരളത്തിലെ അറിയപ്പെടുന്ന ഫോറന്‍സിക് സര്‍ജനായിരുന്നു രമ. ഭാര്യയുടെ വിയോഗത്തിന്റെ വേദനയിൽ നിന്നും പതിയെ ആണ് നടൻ മുക്‌തനായത്. പലപ്പോഴും തന്റെ ഭാര്യയെ കുറിച്ച് വചനലകാറുണ്ട് ജഗദീഷ്. തന്റെ വീട്ടിലെ ഗൃഹനാഥ ഭാര്യ ആയിരുന്നുവെന്നും തന്റെ കടമകൾ കൂടി ഏറ്റെടുത്ത് നിർവഹിച്ചിരുന്നത് അവരായിരുന്നുവെന്നും അതുകൊണ്ട് ഭാര്യയുടെ അഭാവം തന്നെയാണ് തന്റെ വലിയ നഷ്ടമെന്നും നടൻ പറഞ്ഞിരുന്നു.
അതേ സമയം, ഇന്നാണ് ഫാലിമി തിയേറ്ററുകളിൽ എത്തുന്നത്. ജയ ജയ ജയ ജയ ഹേയ്‍ക്ക് ശേഷം ചിയേഴ്‍സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ലക്ഷ്‍മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിതീഷ് സഹദേവാണ്. ബേസിൽ ജോസഫ് നായകനാകുന്ന ചിത്രത്തിൽ മഞ്ജു പിള്ള, സന്ദീപ് പ്രദീപ്, മീനരാജ് രാഘവൻ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.


Click it and Unblock the Notifications