ലാലേട്ടനെ കുറിച്ച് സംസാരിക്കുമ്പോൾ രജനി സാർ ആവേശഭരിതനാകും! അദ്ദേഹം പറഞ്ഞതിങ്ങനെ; മിർണ മേനോൻ പറയുന്നു
തമിഴകത്തെന്ന പോലെ കേരളത്തിലും രജനി തരംഗമാണ്. രജനികാന്ത് നായകനായ ജയിലർ മലയാളികളും ഏറ്റെടുത്തു കഴിഞ്ഞു. പൊതുവെ രജനി ചിത്രങ്ങൾക്ക് കേരളത്തിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ടെങ്കിലും അതിലും വലിയ ആവേശത്തോടെയാണ് മലയാളികൾ ജയിലറിനെ ഏറ്റെടുത്തിരിക്കുന്നത്. മോഹൻലാൽ, വിനായകൻ എന്നിവരുടെ മിന്നും പ്രകടനമാണ് അതിന് കാരണം. കേരളത്തിലെ എല്ലാ തിയേറ്ററുകളിലും ഹൗസ്‌ഫുള്ളായി ചിത്രം പ്രദർശനം തുടരുകയാണ്.
തിയേറ്ററുകളില്‍ ഉത്സപ്രതീതി തീർത്ത് സകല റെക്കോഡുകളും തകർത്ത് ജയിലർ മുന്നേറുമ്പോൾ അതിൽ സന്തോഷിക്കുന്ന മറ്റൊരു മലയാളി താരം കൂടിയുണ്ട്, നടി മിർണ മേനോൻ. മോഹൻലാൽ നായകനായ ബിഗ് ബ്രദർ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയാണ് മിർണ. ജയിലറിൽ രജനികാന്തിന്റെയും രമ്യ കൃഷ്ണന്റെയും മരുമകളുടെ വേഷത്തിലാണ് മിർണ അഭിനയിച്ചിരിക്കുന്നത്. ഗംഭീര പ്രകടനം കൊണ്ട് കയ്യടികൾ ഏറ്റുവാങ്ങുകയാണ് താരം.

അന്തരിച്ച സംവിധായകൻ സിദ്ദിഖ് സംവിധാനം ചെയ്ത ബിഗ് ബ്രദറിലൂടെ സിനിമയിലെത്തിയ മിർണ മേനോൻ തമിഴ്, തെലുങ്കു സിനിമകളിലൂടെ തെന്നിന്ത്യയിൽ ചുവടുറപ്പിക്കുകയാണ്. അതിനിടെയാണ് ജയിലറിലെ വേഷവും മിർണയെ തേടിയെത്തിയത്. സംവിധായകൻ നെൽസണുമായുള്ള സൗഹൃദമാണ് മിർണയെ ജയിലറിലേക്ക് എത്തിച്ചത്. ഇപ്പോഴിതാ രജനികാന്തിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവയ്ക്കുകയാണ് മിർണ മേനോൻ. മനോരമ ഓണലൈന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
'ആദ്യ ദിവസത്തെ ഷൂട്ട് രജനി സാറിനൊപ്പമായിരുന്നു. ആദ്യ ഷോട്ടും അദ്ദേഹത്തിനൊപ്പം തന്നെ. മേക്കപ്പ് ചെയ്തു തയാറായി ഞാൻ ഇരുന്നു. ഷോട്ട് റെഡിയായി അൽപസമയത്തിനുള്ളിൽ രജനി സാറെത്തി. അപ്പോഴാണ് നെൽസൺ സർ എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തിയത്. ഞാൻ തമിഴിലും തെലുങ്കിലും സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും മലയാളം ഇൻഡസ്ട്രിയിലെ അഭിനേത്രിയാണ് എന്നു പറഞ്ഞായിരുന്നു നെൽസൺ സർ എന്നെ അവതരിപ്പിച്ചത്',
'അദ്ദേഹം ചോദിച്ചു, ഏതു സിനിമയിലാണ് അഭിനയിച്ചത്? മോഹൻലാൽ സാറിന്റെ ബിഗ് ബ്രദറിലാണ് എന്നു പറഞ്ഞപ്പോൾ അദ്ദേഹം പെട്ടെന്നു തിരിച്ചറിഞ്ഞു. അദ്ദേഹം ആ സിനിമ കണ്ടിട്ടുണ്ടായിരുന്നു. അതു കേട്ടതും ഞാൻ വളരെ ഹാപ്പിയായി. അദ്ദേഹത്തിന് സിദ്ദീഖ് സാറുമായി നല്ല സൗഹൃദമുണ്ട്. അന്നു മുതൽ 30-35 ദിവസം ഞങ്ങൾ ഒരുമിച്ചായിരുന്നു', മിർണ പറഞ്ഞു.
'രജനി സർ വളരെ ലാളിത്യവും വിനയവുമുള്ള വ്യക്തിയാണ്. അദ്ദേഹം കുറെ കഥകൾ പറയും. സിനിമ തന്നെയാണ് പ്രധാന ചർച്ചാവിഷയം. ഒരുമിച്ച് അഭിനയിക്കുമ്പോൾ ചില സീനുകളിൽ കൊടുക്കുന്ന എക്സ്പ്രഷൻസുകൾ അദ്ദേഹം ശ്രദ്ധിക്കുകയും ഇഷ്ടപ്പെട്ടാൽ അഭിനന്ദിക്കാറുമുണ്ട്. അതു സ്പോട്ടിൽ തന്നെ പറയും. അതെല്ലാം എനിക്ക് വിലമതിക്കാനാവാത്ത ഓർമകളാണ്',
'ലാലേട്ടനെ കുറിച്ച് സംസാരിക്കുമ്പോൾ രജനി സർ ആവേശഭരിതനാകും. "ഒരാൾക്ക് ഇത്രയും ടാലന്റോ! ആക്ടറാണ്, ഡാൻസറാണ്, നന്നായി പാചകം ചെയ്യും... എത്ര കഴിവുകളാണ് അദ്ദേഹത്തിനുള്ളത്!" എന്നൊക്കെ പറയുമ്പോൾ രജനി സർ പ്രകടിപ്പിക്കുന്ന ആവേശം കാണേണ്ടതാണ്. രജനി സർ സെറ്റിലെത്തിയാൽ ആകെ ലഞ്ച് ബ്രേക്ക് മാത്രമേ എടുത്തു കണ്ടിട്ടുള്ളൂ. അപ്പോൾ മാത്രമേ അദ്ദേഹം കാരവാനിലേക്ക് പോകാറുള്ളൂ. ബാക്കി സമയം മുഴുവൻ അദ്ദേഹം സെറ്റിലുണ്ടാവാറുണ്ട്',

'ഷൂട്ടിനിടയിലുള്ള ചെറിയ ഇടവേളകൾ അദ്ദേഹം സെറ്റിൽ തന്നെയാണ് ചെലവഴിക്കാറുള്ളത്. "കാരവനിൽ പോയി എന്തിന് ഒറ്റയ്ക്ക് ഇരിക്കണം? ഇവിടെ നിറയെ ആളുകളുണ്ടല്ലോ" എന്നാണ് അദ്ദേഹം പറയുക', മിർണ പറയുന്നു. നടി രമ്യ കൃഷ്ണനെ കുറിച്ചും മിർണ വാചാലയായി.
'രമ്യ മാഡത്തിന്റെ എനർജി വേറെ ലെവലാണ്. സെറ്റിൽ എപ്പോഴും ആക്ടീവ് ആണ്. ഒരു പ്രത്യേക ഭംഗിയാണ് അവർക്ക്. കണ്ണെടുക്കാൻ തോന്നില്ല. അസാധ്യമാണ് അവരുടെ കണ്ണുകൾ! ഒരു രക്ഷയില്ല! അക്കാര്യം ഞാൻ നേരിട്ടു പറയുകയും ചെയ്തു. അവരുടെ പ്രകടനവും കണ്ടിരിക്കാൻ രസമാണ്', മിർണ മേനോൻ പറഞ്ഞു.
ഇടുക്കിക്കാരിയാണ് മിർണ. ബിഗ് ബ്രദറിന് ശേഷം രണ്ടു വീതം തമിഴ് തെലുങ്ക് ചിത്രങ്ങളിലാണ് മിർണ അഭിനയിച്ചത്. ബർത്ത്മാർക്ക് എന്നൊരു തമിഴ് ചിത്രമാണ് താരത്തിന്റേതായി ഇനി അണിയറയിൽ ഉള്ളത്. ആനന്ദം എന്നൊരു വെബ് സീരീസിലും നടി അഭിനയിച്ചിരുന്നു.


Click it and Unblock the Notifications