Don't Miss!
- Automobiles ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില് നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
'പടം കുറവാണല്ലോ, നിർമാതാവാകാൻ പറ്റിയില്ലല്ലോ എന്ന ഒരു വിഷമവുമില്ല; വീട്, കുടുംബം അങ്ങനെ ജീവിക്കുന്നയാളാണ് ഞാൻ'
മലയാള സിനിമയിലെ ഏറ്റവും ജനപ്രിയനായ നടനാണ് ജയറാം. കുടുംബ പ്രേക്ഷകകരുടെ ഇഷ്ടം കവർന്നിട്ടുള്ള നടൻ നിരവധി ഹിറ്റുകളാണ് മലയാള സിനിമയ്ക്ക് നൽകിയിട്ടുള്ളത്. മലയാളത്തിന് പുറമെ തമിഴിലും അദ്ദേഹം നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. മണിരത്‌നം സംവിധാനം ചെയ്ത് ഈ മാസം അവസാനം റിലീസിനെത്തുന്ന പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലും ജയറാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അതേസമയം, കഴിഞ്ഞ കുറച്ചു വർഷങ്ങളായി വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് ജയറാം അഭിനയിച്ചിട്ടുള്ളത്. അതിൽ മലയാളത്തിൽ പുറത്തിറങ്ങിയ ഒരുവിധം എല്ലാ ചിത്രങ്ങളും തന്നെ പരാജയപ്പെട്ടിരുന്നു. ഏറെ പ്രതീക്ഷയോടെ അവസാനം പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രം പോലും ബോക്സ് ഓഫീസിൽ വമ്പൻ പരാജയമാവുന്നതാണ് കണ്ടത്.
മലയാള സിനിമയിലെ എല്ലാവരുമായും തന്നെ നല്ല ബന്ധം പുലർത്തുമ്പോഴും ഒരു ടീം ഉണ്ടാക്കിയെടുക്കാൻ ജയറാമിന് കഴിഞ്ഞില്ല എന്നാണ് പലരും ജയറാമിന്റെ പരാജയത്തിന് കാരണമായി പറഞ്ഞിട്ടുള്ളത്. അടുത്തിടെ ഒരു അഭിമുഖത്തിൽ നിർമ്മാതാവ് സമദ് മങ്കട പോലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ജയറാമിന് ശേഷം വന്ന ദിലീപ് ഉൾപ്പെടെയുള്ള താരങ്ങൾ നിർമ്മാതാവും വിതരണക്കാരനും ഒക്കെയായി മാറിയപ്പോൾ അങ്ങനെ ഒന്നും ആവാതെ പോയതാണ് ജയറാമിന് സംഭവിച്ച വീഴച എന്നാണ് പറഞ്ഞത്.
എന്നാൽ അങ്ങനെ ഒന്നും ആവാൻ കഴിയാതിരുന്നതിൽ തനിക്ക് വിഷമമില്ലെന്ന് പറയുകയാണ് ജയറാം ഇപ്പോൾ. താൻ ആഗ്രഹിച്ചതിലും എത്രയോ മുകളിലാണ് ദൈവം തനിക്ക് തന്നതെന്നും അതിൽ താൻ പൂർണ സംതൃപ്തനാണെന്നുമാണ് ജയറാം പറയുന്നത്. ഒന്നിനെ കുറിച്ച് ആലോചിച്ചും തനിക്ക് നഷ്ടബോധമില്ലെന്നും ജീവിതത്തിൽ നൂറ് ശതമാനം സന്തോഷവാനാണെന്നും ജയറാം പറഞ്ഞു. 24 ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ജയറാം ഇത് പറഞ്ഞത്. ജയറാമിന്റെ വാക്കുകൾ വായിക്കാം വിശദമായി.
'ഒരു കൈക്കുമ്പിളോളം മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ. ദൈവം അതിന്റെ ആയിരം ഇരട്ടി എനിക്ക് തന്നു. അതുകൊണ്ട് തന്നെ തിരിഞ്ഞുനോക്കി അയ്യോ എനിക്ക് പടം ഇല്ലല്ലോ, പടം കുറവാണല്ലോ, അതില്ലല്ലോ, ഇതില്ലല്ലോ, എനിക്ക് പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയില്ലല്ലോ, തിയേറ്റർ ഉണ്ടാക്കാൻ പറ്റിയില്ലല്ലോ അങ്ങനെ ഒന്നും തോന്നിയിട്ടില്ല. എനിക്ക് അങ്ങനത്തെ ഒരു വിഷമവും ഇല്ല,'
'ഞാൻ എന്റെ ജീവിതത്തിൽ നൂറ്റമ്പത് ശതമാനം സന്തോഷവാനാണ്. ഞാൻ ഇപ്പോൾ വീട്ടിൽ പോയാൽ പുറത്ത് പോവുകയോ സിനിമയ്ക്കുള്ളിലെ സുഹൃക്കൾക്കൊപ്പം കറങ്ങാൻ പോവുകയോ ഒന്നും ചെയ്യാറില്ല. ഞാൻ ആകെ വീടിനകം, കുടുംബം അങ്ങനെ ഒക്കെ ജീവിക്കുന്ന ആളാണ്. വീട്ടിൽ വന്നുകഴിഞ്ഞാൽ പിന്നെ ഇതിനകത്ത് തന്നെ ഇരിക്കുമെന്ന് മക്കൾ തന്നെ പറയാറുണ്ട്. വാ പുറത്തേക്ക് പോകാമെന്ന് പറഞ്ഞ് അവർ കൂട്ടിക്കൊണ്ടുപോകാറാണ് ചെയ്യാറ്,' ജയറാം പറഞ്ഞു.
താൻ അഭിനയിച്ച് വിജയിച്ച ചിത്രങ്ങളിൽ തന്റെ സംഭാവനകൾ വളരെ കുറവാണെന്നും ചുറ്റും നിന്ന് തന്നെ നൂറ് ശതമാനത്തിലേക്ക് എത്തിച്ച കുറേ മനുഷ്യരുണ്ടെന്നും അവരൊക്കെയുള്ള ആ കാലഘട്ടത്തിലൂടെ കടന്നു പോകാൻ സാധിച്ചതും അവർക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചതുമാണ് തന്റെ ജീവിതത്തിലെ ഏറ്റവും പുണ്യമെന്നും ജയറാം പറയുന്നുണ്ട്.
താൻ വളരെ സെൻസിറ്റീവ് ആണെന്നും സിനിമയിൽ ചില സീനുകൾ ചെയ്യുമ്പോൾ കരഞ്ഞിട്ടുണ്ടെന്നും ജയറാം പറയുന്നു. 'വൈകാരികമായ രംഗങ്ങൾ വരുമ്പോൾ അത് ഞാൻ യഥാർത്ഥ ജീവിതമായി സങ്കൽപ്പിക്കും. എന്റെ പ്രിയപ്പെട്ടവരാണ് അവരെന്ന് കരുതും. ഞാൻ ഒരു തിയേറ്ററിലൊക്കെ പോയാൽ പ്രശ്നമാണ്. വല്ല കോമഡിയും കേട്ട് കഴിഞ്ഞാൽ ഞാൻ ഉച്ചത്തിൽ പൊട്ടിച്ചിരിക്കും. കരയേണ്ട സീനുകൾ വന്നാൽ കരയും'
Also Read: നാളെ ഇവരും പഴയ തലമുറയാവും, യുവ സംവിധായകരുടെ മനോഭാവം വേദനിപ്പിക്കുന്നു; സിദ്ദിഖ്
'ഞാൻ അഭിനയിച്ച എന്റെ വീട് അപ്പൂന്റേം എന്ന സിനിമ ഞാൻ ഇതുവരെ മുഴുവൻ കണ്ടിട്ടില്ല. അതിന്റെ രണ്ടാം പകുതിയൊക്കെ വല്ലാത്തൊരു വേദനയാണ്. ഞാൻ ആ സമയത്ത് സിബി മലയിലിനോട് പറയുമായിരുന്നു, തിയേറ്ററിലേക്ക് കയറുന്ന എല്ലാവർക്കും ഓരോ കർച്ചീഫ് കൂടി കൊടുത്തുവിടണമെന്ന്. ഇപ്പോഴും ടിവിയിൽ വരികയാണെങ്കിൽ ഞാൻ അശ്വതിയോട് ശബ്ദം കുറച്ച് വെക്കാൻ പറയും. എനിക്ക് കാണാൻ പറ്റില്ല,' ജയറാം പറയുന്നു.