നസീർ സാറിന്റെ ശബ്ദത്തിൽ മകനോട് സംസാരിച്ചു, ജീവിതത്തിൽ ഏറെ സന്തോഷം തോന്നിയ നിമിഷം!; ജയറാം പറയുന്നു
മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നടന്മാരിൽ ഒരാളാണ് ജയറാം. കുടുംബ പ്രേക്ഷകകരുടെ ഇഷ്ടം കവർന്നിട്ടുള്ള നടൻ നിരവധി ഹിറ്റുകളാണ് മലയാള സിനിമയ്ക്ക് നൽകിയിട്ടുള്ളത്. മലയാളത്തിന് പുറമെ തമിഴകത്തും ശ്രദ്ധേയനായ നടനാണ് ജയറാം. 1980 കളിൽ കലാഭവന്റെ സ്റ്റേജ് ഷോകളിൽ നിന്നുമാണ് ജയറാം സിനിമയിലേക്ക് എത്തുന്നത്.
മിമിക്രിയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്തിരുന്ന വെളുത്തു മെലിഞ്ഞ പയ്യനെ സിനിമയിൽ പരീക്ഷിക്കാൻ തയ്യാറായത് പത്മരാജൻ ആയിരുന്നു. അദ്ദേഹത്തിന്റെ അപരൻ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് കടന്നുവന്ന ജയറാം പിൽക്കാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നായക നടന്മാരിൽ ഒരാളായി മാറുകയായിരുന്നു.

എന്നാൽ തിരക്കുള്ള നടനായി സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്ക് പായുമ്പോഴും തനിക്ക് മിമിക്രിയോടും സ്റ്റേജുകളോടും ഉള്ള പ്രിയം ജയറാം ഒരിക്കലും കൈവിട്ടിരുന്നില്ല. അവസരം കിട്ടുമ്പോഴെല്ലാം സ്റ്റേജിൽ മൈക്കുമായി എത്തുന്ന ജയറാം താരങ്ങളെ അനുകരിച്ചും രസകരമായ തമാശകളിലൂടെയും വേദിയിൽ ചിരിയുടെ മാലപ്പടക്കം തീർത്തിട്ടാണ് ഇറങ്ങാറുള്ളത്. പ്രേം നസീർ, സത്യൻ ഉൾപ്പെടയുള്ള താരങ്ങളെ ഏറ്റവും മനോഹരമായി അനുകരിക്കുന്ന നടൻ കൂടിയാണ് ജയറാം. പ്രേം നസീറിന്റെ അപരൻ എന്ന് പോലും ആരാധകർ ജയറാമിനെ വിശേഷിപ്പിച്ച സമയമുണ്ടായിട്ടുണ്ട്.
പ്രേം നസീറിന്റെ ശബ്‌ദം അദ്ദേഹത്തിന്റെ മകൻ ഷാനവാസിന് മുന്നിൽ അനുകരിച്ചതിനെ കുറിച്ചും അത് കേട്ട് അദ്ദേഹം വികാരനിർഭരനായതിനെ കുറിച്ചും പറയുകയാണ് ജയറാം. മനോരമയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ആ നിമിഷത്തെ കുറിച്ച് ജയറാം സംസാരിച്ചത്. ജയറാമിന്റെ വാക്കുകൾ വായിക്കാം വിശദമായി.

'ഒരിക്കൽ ഒരു വിമാനയാത്രയ്ക്കിടെ ഷാനവാസ് അടുത്തുണ്ടായിരുന്നു. 'പപ്പയെ പലരും അനുകരിക്കുന്നത്. ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ,ജയറാം ചെയ്യുമ്പോൾ ഞാൻ കണ്ണടച്ചാണു കേൾക്കുന്നത്. അത്രയ്ക്കു സാമ്യമാണ് ആ ശബ്ദം. ഞാൻ കുട്ടിക്കാലത്ത് പപ്പയെ ഒരു പാടു മിസ് ചെയ്തിട്ടുണ്ട്. പലപ്പോഴും ഷൂട്ടിങ് തിരക്കിലായിരിക്കും അദ്ദേഹം...' ഇങ്ങനൊക്കെ പറഞ്ഞു.'
'അപ്പോൾ . ഞാൻ പതിയെ, 'ഷാനു നീ ജനിച്ച കാര്യം പോലും ഞാനറിയുന്നത് ഞാനെവിടെയോ ഷൂട്ടിങ്ങിലായിരിക്കുമ്പോഴാണ്. നിന്നെ ഒന്നു കൊഞ്ചിക്കാനോ ലാളിക്കാനോ കഴിഞ്ഞിട്ടില്ല മോനേ... നിന്റെ ആദ്യ സിനിമ പൂറത്തിറങ്ങുമ്പോഴും നിന്റെ കൂടെ ഞാനില്ല.. പപ്പയോട് ക്ഷമിക്കില്ലേ മോനേ' അങ്ങനെ നസീർ സാറിന്റെ ശബ്ദത്തിൽ കുറച്ചു കാര്യങ്ങൾ ഞാൻ പറഞ്ഞു നിർത്തി നോക്കുമ്പോൾ ഷാനു കണ്ണീരൊഴുക്കുകയാണ്.. എന്റെ ജീവിതത്തിൽ ഏറെ സന്തോഷം തോന്നിയ ഒരു നിമിഷമാണത്', ജയറാം പറഞ്ഞു.

അതേസമയം, മിമിക്രിയിൽ ടച്ച് വിടാത്തതിനെ കുറിച്ച് ചോദിക്കുമ്പോൾ അതിന് മറുപടിയിലെന്നാണ് ജയറാം പറയുന്നത്. 'എവിടെ ചെന്നാലും ആളുകൾ മിമിക്രി കാണിക്കാൻ ആവശ്യപ്പെടും. ഞാൻ കാണിക്കും. ഷൂട്ടിങ്ങിനു പോയാൽ അധിക സമയം കാരവാനിൽ ഇരിക്കാറില്ല. അതു കൊണ്ടു തന്നെ പല തരത്തിലുള്ള ആളുകളാണു നമ്മുടെ കൺമുന്നിലെത്തുക. കേൾക്കുന്ന പ്രത്യേകതയുള്ള ശബ്ദങ്ങൾ ഞാൻ ട്രൈ ചെയ്തു നോക്കും; സ്ഥിരമായ പ്രാക്ടീസൊന്നുമില്ല. എന്റെ യാത്രകളിലും മറ്റും എന്നോടു സംസാരിക്കുന്നവരെ അറിയാതെ നിരീക്ഷിക്കുന്ന ശീലമുണ്ട്,'
'അവർ എന്നോടു പറഞ്ഞ കാര്യങ്ങൾ ഞാൻ വീട്ടിൽ ചെന്ന് പാർവതിയോട് പറയുമ്പോൾ അവരുടെ ശബ്ദത്തിലായിരിക്കും പറയുക. അത് അറിയാതെ വന്നു പോകുന്നതാണ്. വർഷങ്ങളായി ഇതേ ശൈലിയാണ് വീട്ടിൽ. ഇതേ സ്വഭാവം കാളിദാസിനുമുണ്ട്. മാളവികയും ഉഗ്രനായി ആളുകളെ അനുകരിക്കും. തലമുറ കൈമാറി വരുന്ന അസുഖമാണെന്നു തോന്നുന്നു. ഞാൻ ചെയ്തത് കൊള്ളില്ലെന്ന് എപ്പോഴെങ്കിലും ആരെങ്കിലും പറഞ്ഞാൽ അന്നു പരിപാടി നിർത്തും', ജയറാം പറഞ്ഞു.


Click it and Unblock the Notifications