അവസാനമായി കാണേണ്ടിയിരുന്നില്ലെന്ന് തോന്നി, പിറ്റേദിവസം ഞാന്‍ പോയതേയില്ല! വിങ്ങി ജയറാം
നടന്‍ ഇന്നസെന്റിന്റെ മരണം മലയാള സിനിമയിലും മലയാളി ജീവിതത്തിലും ഒരിക്കലും നികത്താനാകാത്തൊരു വിടവാണ് ബാക്കിയാക്കിയിരിക്കുന്നത്. കാന്‍സറിനെ പോലും ചിരിച്ചു കൊണ്ട് നേരിട്ട, എല്ലാവരേയും എപ്പോഴും ചിരിപ്പിക്കാന്‍ ശ്രമിച്ചിരുന്ന ഇന്നസെന്റ്. മലയാളിയുള്ളിടത്തോളം കാലം അദ്ദേഹത്തിന് മരണമില്ല. സിനിമയിലൂടേയും രാഷ്ട്രീയത്തിലൂടേയുമെല്ലാം മലയാള ജീവിതത്തിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു ഇന്നസെന്റ്.
ഇന്നച്ചന്‍ എന്ന് മലയാളികളെല്ലാം സ്‌നേഹത്തോടെ വിളിക്കുന്ന അദ്ദേഹത്തിനൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് ജയറാം. അപ്പനും മകനുമായും ചേട്ടനും അനിയനുമായും അമ്മാവനും മരുമകനായും കൂട്ടുകാരായുമെല്ലാം ഇരുവരും അഭിനയിച്ച് തകര്‍ത്തിട്ടുണ്ട്. ഇപ്പോഴിതാ സ്റ്റാര്‍ ആന്റ് സ്‌റ്റൈലിലെഴുതിയ കുറിപ്പിലൂടെ ഇന്നസെന്റിനെ ഓര്‍ക്കുകയാണ് ജയറാം.

35 വര്‍ഷം. അപര്‍ മുതല്‍ മകള്‍ വരെ. ഞാനാദ്യമായി അഭിനയിച്ച സിനിമയാണ് അപരന്‍. എനിക്കൊപ്പം ഇന്നസെന്റേട്ടനും ആ സിനിമയിലുണ്ടായിരുന്നു. ഞങ്ങള്‍ ഒന്നിച്ചഭിനയിച്ച അവസാനത്തെ സിനിമ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ മകള്‍ ആയിരുന്നു. ഇക്കാലമത്രയും പലരൂപത്തിലും അദ്ദേഹം എനിക്കൊപ്പമുണ്ടായിരുന്നു. അച്ഛനായും ജ്യേഷ്ഠനായും സുഹൃത്തായും അമ്മാവനായുമൊക്കെ. അദ്ദേഹവുമായുള്ള ബന്ധത്തില്‍ മലയാള സിനിമയിലെ മറ്റ് പലര്‍ക്കും കിട്ടാത്ത ഒരു ഭാഗ്യം തനിക്ക് കിട്ടിയിട്ടുണ്ടെന്നാണ് ജയറാം പറയുന്നത്. അദ്ദേഹത്തിന്റെ കോള്‍ ലിസ്റ്റില്‍ മൂന്നാമതോ നാലാമതോ ആയി തന്റെ പേര് ഉണ്ടായിരുന്നുവെന്നാണ് ജയറാം പറയുന്നത്.
കാന്‍സര്‍ വന്ന് ചികിത്സയിലായിരുന്നപ്പോഴും അദ്ദേഹത്തിന്റെ കോള്‍ തനിക്ക് വരുമായിരുന്നുവെന്നാണ് ജയറാം പറയുന്നത്. ആദ്യത്തെ കോള്‍ പോയിട്ടുണ്ടാവുക സത്യന്‍ അന്തിക്കാടിനായിരിക്കുമെന്നും ജയറാം പറയുന്നു. എന്താടാ അവിടെ, പ്രത്യേകിച്ച് എന്തെങ്കിലും ജോലിയുണ്ടോ? ഇല്ല ചേട്ടാ പറയ്. ഒരു നല്ല തമാശ കിട്ടിയിട്ടുണ്ട്. അത് നിന്നോട് പറയാനാണ്. ആ വേദനക്കിടയിലും അദ്ദേഹം നമ്മളെ ചിരിപ്പിച്ചുവെന്ന് ജയറാം പറയുന്നു. അങ്ങനൊരു വ്യക്തിത്വത്തെ താനിതുവരെ കണ്ടിട്ടില്ലെന്നും ജയറാം പറയുന്നു.
ഇന്നസെന്റേട്ടന്‍ ആശുപത്രിയിലായ സമയത്ത് വിശാഖപട്ടണത്ത് മഹേഷ് ബാബുവിന്റെ സിനിമയുടെ ലൊക്കേഷനിലായിരുന്നു ഞാന്‍. അന്നന്ന് വിളിച്ച് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. ഇന്നസെന്റേട്ടന്‍ മരിക്കുന്നതിന്റെ തലേന്ന് രാത്രി എനിക്ക് കോള്‍ വന്നു. നാളെ ജയറാമിന് ഷൂട്ടില്ല എന്ന് പറഞ്ഞു. ആ നേരം പെട്ടെന്ന് എന്നെ ഇന്നസെന്റേട്ടന്‍ വിളിക്കുന്നത് പോലെ തോന്നിയെന്നാണ് ജയറാം പറയുന്നത്. അന്ന് രാത്രിയ്ക്ക് തന്നെ താന്‍ കൊച്ചിക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റെടുത്തോളാന്‍ പറഞ്ഞുവെന്നും ജയറാം പറയുന്നു.

രാവിലെ കൊച്ചിയിലെത്തി. നേരെ ആശുപത്രിയിലേക്ക് പോയി. അദ്ദേഹത്തെ കണ്ടു. കുറേനേരം സോണറ്റിന്റേയും ചേച്ചിയുടേയും ഒപ്പമിരുന്നു. രാത്രിയായപ്പോള്‍ അദ്ദേഹം പോയി. ആ ശ്വാസം നിലച്ചതായി എനിക്ക് തോന്നിയതേയില്ല. അവസാനമായി അദ്ദേഹത്തെ ഇങ്ങനെ കാണേണ്ടിയിരുന്നില്ലെന്ന് എനിക്ക് തോന്നി. പിറ്റേദിവസമൊന്നും ഞാന്‍ പോയതേയില്ല. ആ മുഖം കണ്ടുകൊണ്ടുനില്‍ക്കാന്‍ എനിക്ക് വയ്യായിരുന്നു. എന്നും ചിരിച്ചു എന്റെ കൂടെയിരിക്കുന്ന ഇന്നസെന്റേട്ടന്റെ ആ മുഖം മതിയായിരുന്നുവെന്നാണ് ജയറാം പറയുന്നത്.
തന്നെ ഇന്നസെന്റ് സ്വാമിയെന്നായിരുന്നു വിളിച്ചിരുന്നത്. തന്റെ പ്രണയം ആദ്യം കണ്ടുപിടിച്ചത് ഇന്നസെന്റേട്ടനായിരുന്നു. എത്രയെത്ര കഥകള്‍. അദ്ദേഹത്തിന് അടുപ്പമുള്ള സുഹൃത്തുക്കളേയും വീട്ടുകാരെയുമൊക്കെയാണ് ഇന്നസെന്റ് കഥകളിലെ കഥാപാത്രങ്ങളായി അവതരിപ്പിക്കാറുള്ളത്. സഹോദരി, അപ്പന്‍, ഭാര്യ.. ആ കഥകള്‍ കേള്‍ക്കുമ്പോള്‍ ചിരിയല്ലാതെ ആരുടേയും മുഖത്ത് പരിഭവം കാണാറില്ലെന്നും ജയറാം പറയുന്നുണ്ട്.


Click it and Unblock the Notifications