വിജയത്തിൽ മതിമറക്കരുതെന്ന് പറയും, വീട്ടിലെത്തിയാൽ തീർത്തുമൊരു സാധാരണക്കാരൻ; ജീത്തു ജോസഫിനെ കുറിച്ച് ഭാര്യ
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് ജീത്തു ജോസഫ്. ക്രിമിനൽ മൈൻഡുള്ള സംവിധായകൻ എന്നൊക്കെയാണ് സഹപ്രവർത്തകരും ആരാധകരും ജീത്തുവിനെ വിളിക്കാറുള്ളത്. മെമ്മറീസ്, ദൃശ്യം, ട്വൽത്ത് മാൻ എന്നിങ്ങനെ നിരവധി മികച്ച ത്രില്ലർ സിനിമകളാണ് ജീത്തു മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. എന്നാൽ ത്രില്ലർ സിനിമകൾക്ക് പുറമെ മമ്മി ആൻഡ് മി, മൈ ബോസ്, ലൈഫ് ഓഫ് ജോസൂട്ടി എന്നിങ്ങനെ നല്ല കുടുംബ ചിത്രങ്ങളും ജീത്തു ഒരുക്കിയിട്ടുണ്ട്.
ഇപ്പോൾ നേരിന്റെ വിജയ തിളക്കത്തിൽ നിൽക്കുകയാണ് ജീത്തു ജോസഫ്. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രത്തിൽ മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജീത്തു ജോസഫിന്റെ കരിയറിലെ മറ്റൊരു സൂപ്പർ ഹിറ്റായി മാറുകയാണ് ചിത്രം. ഈ വിജയത്തിലൂടെയെല്ലാം കടന്നുപോകുമ്പോൾ ജീത്തുവിന് കരുത്തായി കൂടെയുള്ളത് അദ്ദേഹത്തിന്റെ കുടുംബം കൂടിയാണ്. ഭാര്യ ലിന്റയും മക്കളായ കാതറിനും ലെറ്റീനയും സിനിമയുടെ സ്ക്രിപ്റ്റ് വായന മുതൽ എല്ലാ കാര്യങ്ങൾക്കും കൂടെയുണ്ടാകുന്നവരാണ്.

ജീത്തുവിന് പുറകെ സിനിമയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് മൂവരും. മൂത്തമകൾ കാതറിൻ നേരിൽ ജീത്തുവിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഇളയമകൾ ലെറ്റീന ജീത്തുവിന്റെ പ്രൊഡക്ഷൻ കമ്പനിയിലാണ്. ഇപ്പോഴിതാ ആ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ജീത്തുവിന്റെ ഭാര്യയും മക്കളും. ലെറ്റ് മീ ടോക്ക് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മൂവരും. വീട്ടിലെത്തിയാൽ തീർത്തുമൊരു ഫാമിലി മാനാണ് ജീത്തുവെന്ന് ഭാര്യ പറയുന്നു.
'വീട്ടിൽ വരുമ്പോൾ ജീത്തു തീർത്തുമൊരു സാധാരണക്കാരനാണ്. ഭർത്താവ്, കുട്ടികളുടെ അച്ഛൻ ഇതൊക്കെ തന്നെയാണ്. ഒരു സിനിമ കഴിഞ്ഞാൽ, അതിന്റെ സക്സസ് ആയാലും ഫെയിലിയർ ആയാലും അതിനെ അതുപോലെ അക്സെപ്റ്റ് ചെയ്യുന്ന ഒരാളാണ്. അത് നമ്മളോടും പറയും. സക്സസ് കണ്ട് അതിൽ മതിമറക്കുകയോ, അമിത ആഹ്ളാദം കാണിക്കുകയോ ചെയ്യരുത് എന്നൊക്കെ. സിനിമ ആണ്. അതിൽ എപ്പോഴും ഒരു ലോ പ്രൊഫൈലിൽ നിന്നാൽ അതാണ് നമ്മളെ സഹായിക്കുക എന്ന് പറയും.
ഒരു സിനിമ കഴിഞ്ഞാൽ ഒന്നോ രണ്ടോ ദിവസത്തിൽ അടുത്ത വർക്കിലേക്ക് കടക്കുന്ന ആളാണ് ജീത്തു. ഞങ്ങളും അങ്ങനെ തന്നെയാണ്. ഓരോ സിനിമയുടെയും ആദ്യം മുതലുള്ള പ്രോസസിൽ ഞങ്ങളുണ്ടാകാറുണ്ട്. പിള്ളേർ രണ്ടുപേരുടെയും കോഴ്സൊക്കെ കഴിഞ്ഞു. അവർക്കും ഇൻഡസ്ട്രിയിലേക്ക് തന്നെയാണ് താല്പര്യം. ഒരാൾ അസിസ്റ്റ് ചെയ്യുന്നു ഒരാൾ പ്രൊഡക്ഷൻ നോക്കുന്നു അങ്ങനെയാണ്. ഫാമിലി സിനിമയിൽ ഒരുമിച്ച് വർക്ക് ചെയ്ത് പോവുകയാണ്,' ഭാര്യ ലിന്റ പറഞ്ഞു.

സിനിമയുടെ എല്ലാ പ്രോസസിലും അച്ഛൻ തങ്ങളെ ഉൾപ്പെടുത്താറുണ്ടെന്ന് മക്കൾ പറഞ്ഞു. 'സ്ക്രിപ്റ്റുകൾ എല്ലാം ഞങ്ങളെ കൊണ്ട് നിർബന്ധമായും വായിപ്പിക്കാറുണ്ട്. കാരണം ഡാഡി ഫീഡ്ബാക്കിനെ അത്രയും ഇമ്പോർട്ടന്റായി കൺസിഡർ ചെയ്യുന്ന ആളുമാണ്. സ്ക്രിപ്റ്റ് വായിക്കുന്നത് ഒരു പ്രോസസായി തന്നെ ചെയ്യുന്ന കാര്യമാണ്. നേരിനും അങ്ങനെ തന്നെ ആയിരുന്നു,' ഇളയ മകൾ ലെറ്റീന ആൻ പറഞ്ഞു.
'വീട്ടിൽ സംവിധായകനല്ല, സിനിമയുടെ സംസാരം വരുമ്പോൾ അങ്ങനെ ആകാറുണ്ട്. സ്ക്രിപ്റ്റിൽ ഫീഡ്ബാക്ക് എടുക്കുമെങ്കിലും ഡാഡിക്ക് ഡാഡിയുടേതായ ഐഡിയ ഉണ്ടാകും. ഡാഡിയെന്ന നിലയിൽ വളരെ ഓപ്പണാണ്. എന്തും തുറന്നു സംസാരിക്കാം,' മൂത്തമകൾ പറഞ്ഞു. അമ്മയ്‌ക്കൊപ്പം ചേർന്ന് ഒരു സ്ക്രിപ്റ്റ് എഴുതുന്നുണ്ടെന്നും അത് പൂർത്തിയാക്കി സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെന്നും മകൾ കാതറിൻ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications