ജോലി രാജിവെപ്പിച്ച് ഈ മേഖലയിലേക്ക് കൊണ്ടുവന്നത് അമ്മയാണ്; ജീവിതം മാറിയത് അവിടെനിന്ന്; കാർത്തിക് ശങ്കർ
താൻ ഷോർട്ട് ഫിലിം, വെബ് സീരീസ് മേക്കിങ്ങിലേക്ക് വന്നതിനെ കുറിച്ചും അതിന് കുടുംബം നൽകിയ പിന്തുണയെ കുറിച്ചും പറയുകയാണ് കാർത്തിക് ശങ്കർ
ഷോട്ട് ഫിലിമുകളിലൂടെയും വെബ് സീരീസുകളിലൂടെയും താരമായി മാറിയതാണ് കാര്‍ത്തിക് ശങ്കർ. ലോക്ക്ഡൗൺ സമയത്താണ് കാർത്തിക് സജീവമാകുന്നത്. നിരവധി ആരാധകരാണ് കാർത്തികിന് യൂട്യൂബിൽ ഉള്ളത്. കാര്‍ത്തികിനെ പോലെ അച്ഛനും അമ്മയും വലിയച്ഛനുമൊക്കെ വീഡിയോകളിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്. നടനും സംവിധായകനും ഒക്കെയായി ബിഗ് സ്‌ക്രീനിലും സ്ഥാനം ഉറപ്പിക്കാൻ ഒരുങ്ങുകയാണ് കാർത്തിക് ഇപ്പോൾ.
അതിനിടെ, ധന്യ വർമയുമായുള്ള കാർത്തിക്കിന്റെ ഏറ്റവും പുതിയ അഭിമുഖവും ശ്രദ്ധനേടുകയാണ്. ഉണ്ടായിരുന്ന ജോലി കളഞ്ഞ് ഈ മേഖലയിലേക്ക് വന്നത് എങ്ങനെയാണ് എന്നാണ് കാർത്തിക് പറയുന്നത്. വിശദമായി വായിക്കാം തുടർന്ന്.

'അച്ഛൻ ഫോട്ടോഗ്രാഫറാണ് അമ്മ ഒരു ടെലിഫിലിമിൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ഒരു ഇൻഡസ്ട്രിയിലേക്ക് വരുക എനിക്ക് എളുപ്പമായിരുന്നു. എന്റെ പല സുഹൃത്തുക്കളും വീട്ടിൽ നിന്ന് സപ്പോർട്ട് ഇല്ല അതുകൊണ്ട് ഇതിലേക്ക് വരാൻ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ഞാൻ സൗണ്ട് എഞ്ചിനീയർ ആയിരുന്നു. സൗണ്ട് എഞ്ചിനീറിങ് പഠിച്ച് ഞാൻ ജോലി ചെയ്യുന്നതിനിടെ ആ ജോലി രാജിവെപ്പിച്ചിട്ട് അമ്മയാണ് എന്നെ ഇതിലേക്ക് വരുത്തുന്നത്,'
'നീ അവിടെ ഇരുന്നാൽ രാവിലെ തൊട്ട് വൈകുന്നേരം വരെ സോങ് റെക്കോർഡിങ്, മിക്സിങ് ഇതൊക്കെ നടക്കൂ. നിന്റെ എഴുത്ത്, ഡയറക്‌ഷൻ, അഭിനയം ഒന്നും നടക്കില്ല. അതുകൊണ്ട് നീ എന്തെങ്കിലും ഓഡിഷന് ഒക്കെ ആയിട്ട് പോകു. അല്ലാതെ നീ ഇങ്ങനെ ഇരുന്നാൽ ഒരിടത് ഇരുന്ന് പോകും. നിനക്കു അത് അല്ലാതെ ഒരുപാട് എക്‌സ്‌പ്ലോർ ചെയ്യാനുണ്ട്. അങ്ങനെയാണ് ഞാൻ ജോലി രാജി വെക്കുന്നതും ഇതിലേക്ക് വരുന്നതും,'
'ഒരു ദിവസം വീട്ടിലെ ബെഡ്‌റൂമിൽ വെച്ചാണ് അമ്മ എന്നോട് ഇക്കാര്യം പറയുന്നത്. അമ്മയോട് ഞാൻ അപ്പോൾ ചോദിച്ചു, ഞാൻ എന്താണ് ചെയ്യുക. എനിക്ക് ഒരു പിടിത്തവുമില്ലെന്ന്. നീ ശ്രമിക്ക്. എന്തെങ്കിലും ഒഡിഷനുകൾ ഉണ്ടെങ്കിൽ നോക്ക്. ഒന്നും പറ്റിയില്ലെങ്കിൽ ചുമ്മ കിടന്ന് ഉറങ്ങ്'
'അല്ലാതെ അവിടെ ഇരുന്നാൽ നീ അതിൽ ഇരുന്ന് പോകും. ശമ്പളം വന്നു കൊണ്ടിരിക്കും നിന്റെ കാര്യങ്ങൾ നടക്കും നീ അതിൽ സെറ്റായി പോകും എന്ന് പറഞ്ഞാണ് അമ്മ രാജി വെപ്പിച്ചത്,'
'അച്ഛന് അമ്മ ഓക്കെ പറഞ്ഞാൽ എല്ലാം ഓക്കെയാണ്. അതുകൊണ്ട് പ്രത്യേകിച്ച് ഒന്നുമില്ല. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് ഞാൻ സ്‌കൂളിൽ ഡ്രാമായൊക്കെ എഴുതി അവതരിപ്പിച്ചിട്ടുണ്ട്. അതും കൊണ്ട് കലോത്സവത്തിന് ഒക്കെ പോയിട്ടുണ്ട്. അഭിനയം എഴുത്ത് ഒക്കെ എനിക്ക് അന്നേ ഭയങ്കര താൽപര്യം ആയിരുന്നു,'
'ഞാൻ ഡാൻസ് പഠിച്ചിട്ടുണ്ട്. അത് ആർക്കും അറിയില്ല. ഭരതനാട്യം കുച്ചുപ്പുടി ഒക്കെ പഠിച്ചിട്ടുണ്ട്. ഏകദേശം ഒരു നാല് വർഷക്കാലം ഞാൻ പഠിച്ചിട്ടുണ്ട്. അതിന് ക്ലാസ് എടുക്കാൻ പോയിട്ടുണ്ട്. അമ്മയാണ് എന്നെ അതിനൊക്കെ കൊണ്ടുപോയിരുന്നത്. അച്ഛന്റെ സുഹൃത്തായ രവീന്ദ്രൻ എന്ന് പറയുന്ന സാർ ആയിരുന്നു പഠിപ്പിച്ചത്. ഞാൻ ഡാൻസിന് കലോത്സവങ്ങളിൽ ഒന്നും പങ്കെടുത്തിട്ടില്ല. അമ്പലങ്ങളിൽ കളിക്കുമായിരുന്നു,'
'അന്ന് സുഹൃത്തുക്കൾ കളിയാക്കുമായിരുന്നു. ക്ലാസിക്കൽ ഡാൻസിനെ സ്ത്രൈണതയുമായി ബന്ധപ്പെടുത്തിയുള്ള കളിയാക്കലുകൾ ആയിരുന്നു. ഇത് കാരണം ഞാൻ അത് പ്രൊഫഷനാക്കിയില്ല. അതിപ്പോൾ മണ്ടത്തരമാണെന്ന് തോന്നുന്നു,' കാർത്തിക് ശങ്കർ പറഞ്ഞു.

'ഞാൻ ആദ്യമായി ചെയ്ത ഷോർട്ട് ഫിലിം ശരികൾ മാത്രം എന്ന ഒന്നാണ്. അത് ഞാൻ ഒരു ഷോർട്ട് ഫിലിം ഫെസ്റ്റിന് വേണ്ടി എടുത്തതാണ്. അയച്ചെങ്കിലും ഒന്നും കിട്ടിയില്ല. അത് കഴിഞ്ഞ് ഞാൻ ഒരു ആത്മീയ ഗുരുവിനെ കാണാൻ പോയി. അപ്പോൾ ഇക്കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു,'
'അന്ന് അദ്ദേഹം എന്നോട് മൂന്ന് കാര്യങ്ങൾ പറഞ്ഞു. 'ആഹ്ലാദിക്കരുത് അഹങ്കരിക്കരുത് അമാന്തിക്കരുത്' എന്ന്. ഞാൻ ഈ പോകുന്നതിന് മുൻപ് ഷോർട്ട് ഫിലിം എന്റെ സുഹൃത്തിന്റെ ഫേസ്‌ബുക്ക് പേജിൽ ഇട്ടിരുന്നു,'
'അവിടെ നിന്ന് ഇറങ്ങുമ്പോൾ ഇവന്റെ കുറെ കോൾ. ആ ഷോർട്ട് ഫിലിം കയറി ഹിറ്റായി. അപ്പോൾ ഞാൻ അദ്ദേഹം പറഞ്ഞ മൂന്ന് കാര്യങ്ങൾ ഓർത്തു. അധികം ആഹ്ലാദിച്ചില്ല, അഹങ്കരിച്ചില്ല, അടുത്ത കാര്യം ചെയ്യാൻ ഒട്ടും അമാന്തിച്ചുമില്ല. ആ ഷോർട് ഫിലിം യൂട്യൂബിൽ ഇട്ടു. അങ്ങനെ അത് 30 മില്യൺ വരെ അടിച്ചു. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഞാൻ ഇന്നും ലൈഫിൽ ഫോളോ ചെയ്യുന്നുണ്ട്,' കാർത്തിക് ശങ്കർ പറഞ്ഞു.


Click it and Unblock the Notifications