ആരോടും ഒരു രൂപ പോലും പൈസ വാങ്ങരുത്, ബോഡി ആര് കുളിപ്പിക്കണമെന്ന് പോലും പറഞ്ഞു- കലാഭവൻ ഹനീഫിൻ്റെ കുടുംബം
നിരവധി പേരെ മലയാള സിനിമയ്ക്ക് നഷ്ടമായ വർഷം കൂടിയായിരുന്നു 2023. ഇന്നസെൻ്റ്, സംവിധായകൻ സിദ്ധിഖ്, മാമ്മൂക്കോയ തുടങ്ങി നിരവധി പേരുടെ മരണങ്ങൾക്ക് സാക്ഷ്യം വഹിച്ച വർഷമായിരുന്നു 2023. കലാഭവൻ ഹനീഫിൻ്റെ മരണവും മലയാള സിനിമ ലോകത്തിന് വലിയൊരു നഷ്ടമായിരുന്നു കൊടുത്തത്. മിമിക്രിയിൽ നിന്ന് 1991-ൽ സിനിമയിലെത്തിയ ഹനീഫ്. 2023 വരെ നിരവധി ചിത്രങ്ങളിലാണ് വിവിധ വേഷങ്ങളിലെത്തിയത്.
പറക്കും തളികയിലെ മണവാളനും, തുറപ്പുഗുലാനിലെ മദ്യപാനിയും, പാണ്ടിപ്പടയിലെ തമിഴനും എന്തിന് കാതൽ- ദ കോറിലെ ജഡ്ജിൻ്റെ വേഷം വരെയും അവിസ്മരണീയമാക്കിയ നടനാണ് കലാഭവൻ ഹനീഫ്. തൻ്റെ 63-ാം വയസ്സിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. മരിക്കുന്നതിന് മുൻപ് തന്നെ ഹനീഫ് ചെയ്യേണ്ടതൊക്കെ വീട്ടുകാരോട് പറഞ്ഞിരുന്നു. മരണ ശേഷം എന്തൊക്കെ ചടങ്ങുകൾ വേണമെന്നും ആരെയൊക്കെ അറിയിക്കണമെന്നും തൻ്റെ സഹോദരങ്ങളോടും മക്കളോടും വരെ ഹനീഫ് നേരത്തെ വ്യക്തമാക്കിയിരുന്നതായി കുടുംബം ഓർമിക്കുന്നു.

ആശുപത്രിയിൽ പോകുന്നതിന് മുൻപ് തന്നെ ഇടക്ക് പറഞ്ഞിരുന്നു എനിക്കെന്തെങ്കിലും പറ്റിയാൽ ദിലിപിനെയും മമ്മൂട്ടിയെയും അറിയിക്കണം, വീട്ടിലെ നിസ്കാര ചടങ്ങുകൾക്ക് ആര് നേതൃത്വം വഹിക്കണം, ആരൊക്കെ ചേർന്ന് വേണം ബോഡി കുളിപ്പിക്കാൻ പള്ളിയിലെ നിസ്കാര ചടങ്ങുകൾക്കൊക്കെ ആര് മേൽനോട്ടം വഹിക്കണം, നേതൃത്വം നൽകണം എന്നും മരണത്തിന് മുൻപ് പറഞ്ഞിരുന്നു. ആരോടും ഒരു രൂപ പോലും പൈസയായി വാങ്ങരുതെന്നും പറഞ്ഞു- ഹനീഫിൻ്റെ സഹോദരങ്ങൾ പറയുന്നു.
എത്ര ശാരീരിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും മക്കളോട് അത് കാണിക്കാറില്ലായിരുന്നെന്നും വീഡിയോകോളിൽ വിളിച്ചാൽ പോലും അതുവരെ ക്ഷീണിച്ച് കിടന്നയാൾ ഏണീറ്റ് അപ്പോൾ ഒന്നുമില്ല ഉഷാറായി ഇരിക്കുന്നെന്നുമാണ് പറയാറെന്നും ഹനീഫിൻ്റെ മകനും പറയുന്നു മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിൻ്റെ താരമില്ലാത്ത വീട് എന്ന പരിപാടിയിലാണ് കലാഭവൻ ഹനീഫിന്റെ കുടുംബം ഓർമകൾ പങ്കു വെച്ചത്.

1991-ൽ ചെപ്പു കിലുക്കണ ചങ്ങാതി എന്ന സിനിമയായിരുന്നു കലാഭവൻ ഹനീഫിൻ്റെ ആദ്യ ചിത്രം. ആദ്യം സ്കൂൾ നാടകങ്ങളും പിന്നീട് അത് മിമിക്രിയിലേക്കും എത്തി. മിമിക്രിയാണ് കൊച്ചിൻ കലാഭവനിലേക്കുള്ള വഴിയൊരുക്കിയത്. അത് പിന്നീട് സിനിമയിലേക്കും താരത്തെ എത്തിച്ചു. വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ഹാസ്യതാരമെന്ന പേരെടുക്കാൻ കലാഭവൻ ഹനീഫിന് കഴിഞ്ഞു.
150-ൽ അധികം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2023-ൽ മാത്രം ആളനക്കം, 2018, ജലധാര പമ്പ് സെറ്റ്, ഗരുഡൻ, കാതൽ ദ കോർ തുടങ്ങിയ ചിത്രങ്ങളും 2024-ൽ വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി എന്ന ചിത്രവുമാണ് കലാഭവൻ ഹനീഫിൻ്റെ ചിത്രങ്ങൾ. സിനിമയ്ക്ക് പുറമെ 60-ൽ പരം സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. നിരവധി മിമിക്രി ഷോകൾ ഇന്ത്യയ്ക്കകത്തും വിദേശത്തും അടക്കം ഹനീഫ് പങ്കെടുത്തിട്ടുണ്ട്. അക്കാലത്തെ കലാഭവൻ ടീമിലെ പ്രധാന ആർട്ടിസ്റ്റുകളിലൊരാളായിരുന്നു കലാഭവൻ ഹനീഫ്.


Click it and Unblock the Notifications











