സംവിധായകനാക്കിയത് പൃഥ്വിരാജ്; അതിനൊന്നും പോവണ്ടന്ന് മമ്മൂക്ക ഉപദേശിച്ചു: കലാഭവൻ ഷാജോൺ
മലയാള സിനിമയിൽ സഹനടനായും വില്ലനായുമെല്ലാം തിളങ്ങി നിൽക്കുന്ന നടനാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രി രംഗത്തും നിന്നും സിനിമയിലെത്തിയ ഷാജോൺ ചെറിയ വേഷങ്ങളിലൂടെയാണ് തന്റെ കരിയർ തുടങ്ങുന്നത്. ഇപ്പോൾ മലയാള സിനിമയിലെ തിരക്കേറിയ നടന്മാരിൽ ഒരാളാണ് അദ്ദേഹം. മോഹൻലാൽ നായകനായ ദൃശ്യത്തിലെ പൊലീസുകാരന്റെ വേഷമാണ് ഷാജോണിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. അതിനിടെ സംവിധായകനായും ഷാജോൺ അരങ്ങേറ്റം നടത്തിയിരുന്നു.
മലയാളത്തിലെ മുൻനിര താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ് എന്നിവരുടെ ചിത്രങ്ങളിൽ എല്ലാം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് ഷാജോൺ. ഇവരെല്ലാവരുമായി ഹൃദ്യമായ ബന്ധം പുലർത്തുന്ന നടൻ കൂടിയാണ് അദ്ദേഹം. ഇപ്പോൾ താൻ സംവിധായകനായതിനെ കുറിച്ചും സംവിധാനത്തിലേക്ക് എന്ന് പറഞ്ഞപ്പോൾ മമ്മൂട്ടി നൽകിയ ഉപദേശത്തെ കുറിച്ചും പറയുകയാണ് ഷാജോൺ. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷാജോൺ.

പൃഥ്വിരാജിനെ കുറിച്ച് മറക്കാൻ പറ്റാത്ത അനുഭവം ചോദിച്ചപ്പോഴാണ് താൻ കഥപറയാൻ പോയതും പൃഥ്വിരാജ് സംവിധാനം ചെയ്യാൻ നിർദേശിച്ചതിനെ കുറിച്ചും ഷാജോൺ പറഞ്ഞത്. 'പൃഥ്വിരാജിനോട് കഥ പറയാൻ പോയപ്പോൾ അദ്ദേഹം സംവിധാനം ചെയ്യാൻ പറഞ്ഞത് ഒരിക്കലും മറക്കില്ല. സംവിധായകനാകണം എന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ഇത്ര പെട്ടെന്ന് അത് നടക്കുമെന്ന് വിചാരിച്ചതല്ല. അത് പൃഥ്വിരാജ് ഉള്ളത് കൊണ്ട് നടന്നതാണ്,'
'ചേട്ടൻ സംവിധാനം ചെയ്യുകയാണെങ്കിൽ ഞാൻ ഡേറ്റ് തരാമെന്ന് പൃഥ്വിരാജ് പറഞ്ഞ ആ മൊമന്റ് ഞെട്ടിച്ചു. സംവിധാനം ചെയ്യുന്നതിനെ പറ്റി ഞാൻ ആലോചിച്ചിട്ടില്ല. എന്നോട് കഥ പറഞ്ഞത് പോലെ ഷൂട്ട് ചെയ്താൽ മതിയെന്ന് പൃഥ്വിരാജ് പറഞ്ഞു. ആ ഒരു കടപ്പാട് എന്നും രാജുവിനോട് ഉണ്ടാവും,' ഷാജോൺ പറഞ്ഞു.

രണ്ടു മൂന്ന് സിനിമകൾ പ്ലാനിൽ ഉണ്ടെന്നും അഭിനയത്തിനോടൊപ്പം അതും കൊണ്ടുപോകും എന്ന് പറയുന്നതിനിടയിലാണ് ക്രിസ്റ്റഫർ എന്ന പുതിയ ചിത്രത്തിന്റെ സെറ്റിൽ വച്ച് മമ്മൂട്ടി നൽകിയ ഉപദേശത്തെ കുറിച്ച് ഷാജോൺ പറഞ്ഞത്. അതിനു ശേഷം അദ്ദേഹത്തോടൊപ്പമുള്ള മറക്കാനാകാത്ത അനുഭവവും ഷാജോൺ പറയുന്നുണ്ട്.
'ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫർ എന്ന സിനിമയുടെ സെറ്റിൽ വച്ച് മമ്മൂക്കയെ കണ്ടപ്പോൾ പുതുതായി സംവിധാനം ചെയ്യുന്നുണ്ടെന്ന് പറഞ്ഞിരുന്നു. അപ്പോൾ, ഇപ്പോൾ അതിനൊന്നും പോവണ്ട, പൈസ ഉണ്ടാക്കേണ്ട സമയമാണ്, അതൊക്കെ പിന്നെ എപ്പോൾ വേണമെങ്കിലും ചെയ്യാം എന്നാണ് മമ്മൂക്ക പറഞ്ഞത്,'

'രാജമാണിക്യത്തിലാണ് ആദ്യമായി മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുന്നത്. അൻവർ റഷീദ് ആയിരുന്നു അതിന്റെ സംവിധായകൻ, നമ്മുടെ അടുത്ത സുഹൃത്താണ്. പുള്ളി വിളിച്ചിട്ടാണ് ഞാൻ ചെല്ലുന്നത്. ചെറിയ വേഷമായിരുന്നു. നിന്റെ ഒരു മൊഫീൽ എന്ന് പറഞ്ഞ് മമ്മൂക്ക ചവിട്ടി പൊട്ടിക്കുന്നത് എന്റെ ഫോണാണ്. മമ്മൂക്ക ലൊക്കേഷനിലേക്ക് വന്നപ്പോൾ എല്ലാവരുടെയുമൊപ്പം ഞാനും പോയി നിന്നു.'
'എന്നെ കണ്ടപ്പോൾ, ആ ഇതാണ് നിങ്ങടെയൊക്കെ കുഴപ്പം, ടിവി യിൽ വരുമ്പോൾ വിഗ്ഗൊന്നും വെക്കില്ല. ഒരു സിനിമ കിട്ടിയ ഉടനെ വിഗ്ഗും വെച്ച് സുന്ദരനായി വന്ന് നിന്നാൽ എങ്ങനാ നിങ്ങളെ തിരിച്ചറിയുന്നത്, എന്ന് മമ്മൂക്ക ചോദിച്ചു. അപ്പോഴാണ് മമ്മൂക്ക നമ്മളെയൊക്കെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസിലാവുന്നത്. അപ്പോൾ കിട്ടിയത് ഒരു ഭീകര എനർജിയാണ്. അത് ഞാൻ ഒരിക്കലും മറക്കില്ല,'

'അതിന് ശേഷം ഒരുപാട് സിനിമകളിൽ മമ്മൂക്കയോടൊപ്പം അഭിനയിക്കാൻ പറ്റി, മമ്മൂക്ക ഇപ്പോഴും ഒരുപാട് സിനിമകളിൽ നമ്മുടെ പേര് പറയുന്നുണ്ട്. അതൊക്കെ കേൾക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. അന്നും ഇന്നും മമ്മൂക്കക്ക് ഒരു വ്യത്യസവുമില്ല. അന്നുള്ള അടുപ്പം ഇപ്പോഴുമുണ്ട്. എപ്പോൾ വേണമെങ്കിലും കാണാൻ ചെല്ലാം. ഇടക്ക് ഉപദേശിക്കാറുണ്ട്. അതാണ് സംവിധാനം ചെയ്യുന്നു എന്ന് പറഞ്ഞപ്പോൾ കണ്ടത്,' ഷാജോൺ പറഞ്ഞു.


Click it and Unblock the Notifications