ആ കുടുംബത്തിന്റെ ഭാഗമായി തോന്നിയിട്ടില്ല; എന്റെ തിരഞ്ഞെടുപ്പുകൾ തെറ്റായിരുന്നു; തുറന്ന് പറഞ്ഞ് കാളിദാസ്
അച്ഛൻ ജയറാമിന്റെയും അമ്മ പർവ്വതിയുടെയും പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ നടനാണ് കാളിദാസ് ജയറാം. ബാലതാരമായിട്ടായിരുന്നു കാളിദാസിന്റെ അരങ്ങേറ്റം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കാളിദാസ് മൂന്ന് സിനിമകളിൽ ബാല താരമായി തിളങ്ങുകയും മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ഉൾപ്പെടെ സ്വന്തമാക്കുകയും ചെയ്തിരുന്നു.
പിന്നീട് പഠനത്തിന്റെ വേണ്ടി സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം മീൻ കുഴമ്പും മൺ പാനെയും എന്ന തമിഴ് ചിത്രത്തിലൂടെ നായകനായിട്ടാണ് തിരിച്ചെത്തുന്നത്. തുടർന്ന് പൂമരം എന്ന എബ്രിഡ് ഷൈൻ ചിത്രത്തിലൂടെ മലയാളത്തിലേക്കും കാളിദാസ് എത്തി. പിന്നീട് മലയാളത്തിലും തമിഴിലും കാളിദാസ് സജീവമായി. എന്നാൽ മലയാളത്തിൽ കാളിദാസ് ഏഴ് സിനിമകൾ ചെയ്‌തെങ്കിലും അതൊന്നും സാമ്പത്തികമായി വിജയം കണ്ടില്ല.

എന്നാൽ തമിഴിലെ ചിത്രങ്ങൾ എല്ലാം വലിയ രീതിയിൽ വിജയമാവുകയും കാളിദാസ് പ്രേക്ഷക നിരൂപക പ്രശംസകൾ നേടുകയും ചെയ്തു. നച്ചത്തിരം നഗര്‍ഗിരത് ആണ് കാളിദാസിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അടുത്തിടെ നെറ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അതിനിടെ താൻ ഇപ്പോൾ മലയാള സിനിമകൾ ചെയ്യാത്തതിനെ കുറിച്ചും തനിക്ക് സ്വീകാര്യത ലഭിക്കാത്തതിനെ കുറിച്ചും പറയുകയാണ് കാളിദാസ് ഇപ്പോൾ. ഗലാറ്റ പ്ലസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കാളിദാസ് മനസ് തുറന്നത്.
നിങ്ങളെ എന്താണ് ഞാൻ ഇവിടെ ചെന്നൈയിൽ മീറ്റ് ചെയ്യുന്നത് നിങ്ങളുടെ ഒരു മലയാള സിനിമയ്ക്ക് ശേഷം എനിക്ക് നിങ്ങളുടെ ഒരു അഭിമുഖം എടുക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണ് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കാളിദാസ്. കാളിദാസിന്റെ വാക്കുകളിലേക്ക്.

'ഞാൻ മലയാള സിനിമകൾ ചെയ്യുന്നില്ല. ഒരുപാട് കാരണങ്ങൾ ഉണ്ട്. ഒന്നാമത്തേത് എനിക്ക് നല്ല സിനിമകൾ കിട്ടിയിട്ടില്ല. രണ്ടാമത്തേത് ഞാൻ ചെയ്ത സിനിമകളിൽ വളരെ കുറച്ചു സിനിമകൾ ഒഴിച്ച് മറ്റെല്ലാ തിരഞ്ഞെടുപ്പുകളും തെറ്റായിരുന്നു. മൂന്ന്, ഞാൻ ആ കുടുംബത്തിന്റെ ഭാഗമാണെന്ന് തോന്നിയിട്ടില്ല. അത് ഞാൻ ശരിയായ സിനിമകൾ ചെയ്യാത്തത് കൊണ്ടാവും,'
'പ്രേക്ഷകർക്ക് ഏതെങ്കിലും തരത്തിൽ കണക്ഷൻ തോന്നണം. അല്ലെങ്കിൽ അവർ നമ്മുടെ വർക്ക് ഇഷ്ടപ്പെടില്ല. അത് പകുതി എന്റെ പ്രശ്‌നം തന്നെയാകും. അതുപോലെ മലയാളം ഇൻഡസ്ട്രിക്കും എന്നോട് താൽപര്യം തോന്നിയിട്ടില്ല എന്നാണ് തോന്നിയിട്ടുള്ളത്,'

'എനിക്ക് മലയാളത്തിൽ നിന്ന് അവസരങ്ങൾ ലഭിച്ചിട്ടില്ല എന്നല്ല. ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. പക്ഷെ സിനിമകൾക്ക് ശേഷമുള്ള പ്രതികരണമാണ്! മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്ന സിനിമയുണ്ട്. അത് അത്ര മോശം സിനിമയായി എനിക്ക് തോന്നിയിട്ടില്ല. എന്നാൽ സിനിമ പുറത്തിറങ്ങി ആദ്യ ദിവസം തന്നെ യൂട്യൂബ് റിവ്യൂകളിലെ കമന്റുകൾ നോക്കുമ്പോൾ കാണുന്നത് കുറെ പെയ്‌ഡ് കമന്റ്‌സാണ്. ഒരുപോലെ എല്ലായിടത്തും. ഇതുപോലത്തെ ചെറിയ കാര്യങ്ങൾ പോലും നമ്മളിൽ വലിയ രീതിയിലുള്ള സംശയങ്ങൾ ഉണ്ടാക്കും,'
'ജീവിതത്തിൽ എനിക്ക് സന്തോഷം നൽകുന്ന ഒരു കാര്യം എന്റെ തീരുമാനങ്ങൾ ഒക്കെ എന്റേത് മാത്രമായിരുന്നു എന്നതാണ്. ചിലർക്ക് അവർക്ക് വേണ്ടി ഒരുക്കുന്ന പ്രോജക്ടുകൾ ഉണ്ടാകും ഓരോരുത്തരെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാൻ പിആർ ഉണ്ടാവും അവരെ ഗ്‌രൂം ചെയ്യാൻ ആളുണ്ടാകും പുറത്തു പോകുമ്പോൾ എന്ത് ധരിക്കണം എന്ന് തീരുമാനിക്കാൻ ആളുകൾ ഉണ്ടാകും. അതൊന്നും എനിക്ക് ഉണ്ടായിട്ടില്ല,'

'അച്ഛൻ ഒരിക്കലും എനിക്ക് അങ്ങനെ സഹായങ്ങൾ ഒന്നും ചെയ്ത് തന്നിട്ടില്ല. ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. എന്തെങ്കിലും തരത്തിലുള്ള പിന്തുണ ഉണ്ടായിരുന്നെങ്കിൽ എന്ന്. പക്ഷെ അദ്ദേഹത്തിന് അതൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അത് എങ്ങനെയാണെന്ന് അദ്ദേഹത്തിന് അറിയുകയുമില്ല. കഴിഞ്ഞ 35 വർഷമായി ഇൻഡസ്ട്രയിൽ ഉണ്ടെകിൽ ചരടു വലിക്കാനോ കാര്യങ്ങൾ നടത്തിയെടുക്കാനോ ഒന്നും അദേഹത്തിന് അറിയില്ല. അതൊക്കെ അറിയാമായിരുന്നെങ്കിലും ഇന്ന് കാണുന്നതിലും വലിയ താരമായി അദ്ദേഹം ഇപ്പോൾ മാറിയേനെ. അങ്ങനെ ആണ് ഞാൻ കരുതുന്നത്,'
'ജയറാമിന്റെ മകനാണ് എന്ന പേര് മാത്രമാണ് എനിക്ക് ഉണ്ടായിരുന്നത്. അത് തന്നെ വലിയ രീതിയിലുള്ള സമ്മർദ്ദം എനിക്ക് നൽകിയിരുന്നു. നേരത്തെ പറഞ്ഞ സിനിമകൾ എല്ലാം തന്നെ എന്റെ തീരുമാനമായിരുന്നു. എനിക്ക് അത്തരം സിനിമകളുടെ ഭാഗമാകണമെന്ന് ഉണ്ടായിരുന്നു. നല്ല സിനിമകളുള്ള നല്ല ഉള്ളടക്കങ്ങളുള്ള സിനിമകളുടെ ഞാൻ കാണാൻ ആഗ്രഹിക്കുന്ന സിനിമകളുടെ ഭാഗമാകണം എന്നാണ്,' കാളിദാസ് പറഞ്ഞു.


Click it and Unblock the Notifications