'ജാഡ കാണിക്കാനായിരുന്നു കഷ്ടപ്പാട്, ഇനിയും വേണമെന്ന് അവരും, ഇനി പറ്റില്ലെന്ന് ഞാനും': കല്യാണി പ്രിയദർശൻ
സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളെന്ന എന്ന ലേബലിൽ നിന്ന് മാറി തെന്നിന്ത്യന്‍ സിനിമാലോകത്ത് തന്റേതായൊരു ഇടം കണ്ടെത്തിയ നടിയാണ് കല്യാണി പ്രിയദർശൻ. 'ഹലോ' എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റം കുറിച്ച കല്യാണി ഇപ്പോൾ മലയാളത്തിൽ സജീവമാവുകയാണ്. ഹൃദയം, ബ്രോ ഡാഡി തുടങ്ങിയ ചിത്രങ്ങളാണ് കല്യാണിയുടേതായി അവസാനം പുറത്തിറങ്ങിയത്.
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായി എത്തുന്ന 'തല്ലുമാല'യാണ് കല്യാണിയുടെ ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഓഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. വ്‌ളോഗർ ബി പാത്തു എന്ന കഥാപാത്രത്തെയാണ് കല്യാണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരമിപ്പോൾ.

അതിനിടെ ക്ലബ് എഫ് എമ്മിന് നൽകിയ ഒരു അഭിമുഖത്തിൽ തന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് കല്യാണി. തന്റെ കരിയറിൽ ഇതുവരെ ചെയ്ത ചിത്രങ്ങളിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമായിരുന്നു തല്ലുമാല എന്നാണ് കല്യാണി പറയുന്നത്. തന്റെ യഥാർത്ഥ സ്വഭാവത്തിൽ നിന്ന് ഏറെ വ്യത്യസ്തതകൾ ഉള്ള കഥാപാത്രമാണ് ബി പാത്തുവെന്നും, കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നെന്നും കല്യാണി പറയുന്നു.
വളരെ ആറ്റിറ്റ്യൂടും അനാവശ്യ ജാഡയും ഒക്കെ വേണ്ട കഥാപാത്രമാണെന്നും ജാഡയും ആറ്റിറ്റ്യുടും വരുത്താൻ താൻ ഒരുപാട് കഷ്ടപ്പെട്ടെന്നും കല്യാണി പറയുന്നു. തന്റെ ജാഡ പോരാഞ്ഞിട്ട് ഇനിയും വേണമെന്ന് സംവിധായകനും കൂട്ടരും പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ഒടുവിൽ എനിക്ക് ഇനി പറ്റില്ലെന്ന് കരഞ്ഞു പറയേണ്ടി വന്നെന്നും കല്യാണി പറഞ്ഞു. കല്യാണിയുടെ വാക്കുകൾ ഇങ്ങനെ.
"'ബീപാത്തു വളരെ കളര്‍ഫുളാണ് വളരെ ലക്ഷ്വറിയസ് ആണ്. ഭയങ്കര ജാഡയൊക്കെയുള്ള ക്യാരക്ടറാണ്. ഞാന്‍ ഏറ്റവും ബുദ്ധിമുട്ടിയ കഥാപാത്രമാണ് ബീപാത്തു. എന്റെ പേഴ്‌സണാലിറ്റിയും അവളുടെ പേഴ്‌സണാലിറ്റിയും രണ്ട് എക്‌സ്ട്രീമാണ് എന്നതാണ്. എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട് ആദ്യത്തെ ഒന്ന് രണ്ട് ദിവസത്തെ ഷൂട്ട്. റഹ്‌മാന്‍ എന്റെ അടുത്ത് വന്നിട്ട് ആറ്റിറ്റ്യൂട് ഇനിയും വേണം ജാഡ ഇനിയും വേണം സ്വാഗ് ഇനിയും വേണം എന്ന് പരാജകൊണ്ടിരിക്കുകയായിരുന്നു. അവസാനം എനിക്ക് ഇത്രയേ വരുള്ളൂ ഇതില്‍ കൂടുതല്‍ വരില്ലെന്ന് പറയേണ്ടി വന്നു. ആദ്യമൊക്കെ ഒരുപാട് ബുദ്ധിമുട്ടി." കല്യാണി പറഞ്ഞു.
താൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്‍തമാണ് ബീ പാത്തുവെന്നും കല്യാണി പറഞ്ഞു. അത് തന്നെയാണ് സിനിമ ചെയ്യാൻ തയ്യാറായതെന്നും താരം പറഞ്ഞു. "നമ്മള്‍ ഒരു സിനിമയില്‍ ഒരു കഥാപാത്രം ചെയ്ത് അത് വിജയിച്ചു കഴിഞ്ഞാല്‍ അതേ ജോണറിലുള്ള നിരവധി കഥകളുമായി ആളുകള്‍ വരും. ആ മാനറിസം തന്നെ വേണമെന്ന് പറഞ്ഞാണ് ഇവര്‍ വരുന്നത്. അങ്ങനെ വരുമ്പോള്‍ നമ്മള്‍ സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ തല്ലുമാലയിലെ ഈ കഥാപാത്രം വന്നപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ ഞാന്‍ സമ്മതം പറഞ്ഞു. എന്റെ പേഴ്‌സണാലിറ്റിയല്ല ബീപാത്തുവിന്. ഞാന്‍ ധരിക്കുന്നതുപോലത്തെ വസ്ത്രങ്ങളല്ല അവള്‍ ധരിക്കുന്നത്. എല്ലാം വ്യത്യസ്തമായിരുന്നു." കല്യാണി പറഞ്ഞു.
ദുബായിക്കാരി കഥാപാത്രമായതിനാൽ തന്നെ ആക്സന്റും പ്രശ്നമായില്ലെന്ന് കല്യാണി പറഞ്ഞു. തല്ലുമാല ഒരു എനെർജറ്റിക്ക് സിനിമ ആയിരിക്കും. ഒട്ടും തന്നെ റിയലിസ്റ്റിക് അല്ലാത്ത ചിത്രമാണ്. എല്ലാവർക്കും ഇഷ്ടപെടും കല്യാണി പറഞ്ഞു.
ടൊവിനോയും കല്യാണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തല്ലുമാല. അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാനാണ് നിര്‍മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍, പുതുമുഖങ്ങളായ സ്വാതി ദാസ്, അധ്രി ജോ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ വസീം എന്ന ഇരുപതുവയസുകാരനായാണ് ടൊവിനോ എത്തുന്നത്.


Click it and Unblock the Notifications