ബോക്സിങ് ഷൂട്ടിനിടെ നട്ടെല്ലിന് പരിക്ക് പറ്റി; ജോഷി സാറിനെ തൃപ്തിപ്പെടുത്താനാകുമോ എന്നതായിരുന്നു പേടി: കല്യാണി
മലയാളത്തിലെ തിരക്കുള്ള നായികമാരിൽ ഒരാളായി മാറുകയാണ് താരപുത്രി കല്യാണി പ്രിയദർശൻ. കൈ നിറയെ അവസരങ്ങളുമായി തിരക്കിലാണ് താരം. തെലുങ്കിലും തമിഴിലും സാന്നിധ്യമറിയിച്ച ശേഷമായിരുന്നു കല്യാണിയുടെ മലയാളത്തിലേക്കുള്ള എൻട്രി. പ്രിയദർശന്റെയും ലിസിയുടെയും മകൾ എന്ന മേൽവിലാസത്തിലാണ് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ സ്വന്തമായൊരു ഇടം കണ്ടെത്താൻ കല്യാണിക്ക് കഴിഞ്ഞു.
ഇപ്പോഴിതാ അടുപ്പിച്ച് രണ്ടു പുത്തൻ സിനിമകളുമായി എത്തിയിരിക്കുകയാണ് കല്യാണി. ജോഷി സംവിധാനം ചെയ്ത ആന്റണി ആണ് കല്യാണിയുടെ ഏറ്റവും പുതിയ ചിത്രം. ശേഷം മൈക്കിൽ ഫാത്തിമ എന്ന സിനിമയുടെ വിജയത്തിന് ശേഷം എത്തിയ ആന്റണിക്കും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടെ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് കല്യാണി.

ആന്റണിയിൽ ബോക്സിങ് താരമായാണ് കല്യാണി എത്തുന്നത്. ചിത്രത്തിലെ ബോക്സിങ് രംഗങ്ങൾക്ക് വേണ്ടി ഒരുപാട് പ്രാക്ടീസ് ചെയ്തിട്ടുണ്ടെന്ന് കല്യാണി പറയുന്നു. ഷൂട്ടിനിടെ നട്ടെല്ലിന് പരിക്ക് പറ്റി, രണ്ട് ദിവസത്തോളം ഷൂട്ടിങ്ങിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നതും കല്യാണി പങ്കുവെച്ചു. ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
'എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. കാരണം ഞാനിതുവരെ ബോക്സിങ് ട്രൈ ചെയ്തിട്ടില്ല. ആളുകൾ ഇത് കാണുമ്പോൾ എനിക്ക് ഈ കഥാപാത്രത്തെ പുള്ളോഫ് ചെയ്യാൻ പറ്റുമോ എന്നൊരു സംശയമുണ്ടാകും. ആ ചലഞ്ച് മറികടന്ന് ജോഷി സാറിന്റെ സ്വപ്‌നം സാക്ഷാത്‌കരിക്കുക എന്നതായിരുന്നു എന്റെ വെല്ലുവിളി. അത് അദ്ദേഹത്തിന് തൃപ്‌തികരമായ രീതിയിൽ ചെയ്യാനാകുമോ എന്നതായിരുന്നു എന്റെ പേടി,' കല്യാണി പറയുന്നു.
'മൂന്നാഴ്ച എല്ലാ ദിവസവും ഏകദേശം നാലുമണിക്കൂർ ട്രെയ്‌നിങ് ഉണ്ടായിരുന്നു. കിക്ക് ബോക്‌സിങ് ട്രെയ്‌നിങ് ആയിരുന്നു. സാറിന് കിക്ക് ആയിരുന്നു ഭയങ്കര ഇഷ്‌ടം. കിക്ക് ഹൈറ്റ് വേണം എന്നാണ് പറയുക. അതൊന്നും ഈസി ആയിട്ട് വരുന്ന കാര്യങ്ങളല്ല. അതിനുവേണ്ടി ഞാൻ കുറെ ട്രെയ്ൻ ചെയ്തു. പരിക്കെല്ലാം പറ്റി. കോഡ് ഇഞ്ചുറി ആയി രണ്ടുദിവസം ഷൂട്ടിൽ നിന്നും ബ്രേക്ക് എടുക്കേണ്ടിവന്നു. അത് കാരണം മറ്റുള്ളവർക്കും ഡേറ്റ് പ്രശ്നങ്ങൾ വന്നു,' കല്യാണി പറഞ്ഞു.
അച്ഛനെയും അമ്മയെയും തന്നെയും വെച്ച് സംവിധാനം ചെയ്തിട്ടുള്ള ഏക സംവിധാകനാണ് ജോഷിയെന്നും അഭിമുഖത്തിൽ കല്യാണി പറഞ്ഞു. 'അമ്മയ്ക്ക് ഒരുപാട് ഇഷ്ടമുള്ള ആളാണ് ജോഷി സാർ. കഥ കേൾക്കുന്നത് വരെ ഞാൻ അവരോട് ഒന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഞാൻ പറഞ്ഞപ്പോൾ അവർ വളരെ ത്രിൽഡ് ആയിരുന്നു. അമ്മയ്ക്ക് സാറിനെ വർഷങ്ങളായിട്ട് അറിയുന്നതാണ്, അച്ഛനും. അതുകൊണ്ട് എന്നേക്കാൾ സന്തോഷം അവർക്കായിരുന്നു,'

'എന്നേക്കാൾ ചെറുപ്പത്തിൽ അമ്മ അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിച്ചിട്ടുള്ളതാണ്. അതുകൊണ്ട് അത്തരത്തിലുള്ള ഒരു ബോണ്ട് ഉണ്ട് അവർക്ക്. എനിക്ക് തോന്നുന്നത്, ജോഷി സാറാണ് ഞങ്ങളെ മൂന്ന് പേരെയും ഡയറക്റ്റ് ചെയ്ത ഒരേയൊരു ഡയറക്ടർ. നമ്പർ 20 മദ്രാസ് മെയിലിൽ ചെറിയൊരു വേഷത്തിൽ അച്ഛൻ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് സാറിനോട് ചോദിക്കണം ഞങ്ങളിൽ ആരാണ് ഫേവറൈറ്റെന്ന്. പക്ഷെ ഞാൻ ചോദിക്കില്ല. അതിനുള്ള ഗട്ട്സ് ഇല്ല. പേടി അല്ല. ഒരു ബഹുമാനമുണ്ട്, അതിനെ ക്രോസ് ചെയ്യേണ്ടന്ന് കരുതിയിട്ടാണ്,' കല്യാണി വ്യക്തമാക്കി.
അതേ സമയം വെള്ളിയാഴ്ച്ച തിയേറ്ററുകളിൽ എത്തിയ ചിത്രത്തിൽ നടൻ ജോജു ജോർജ് ആണ് നായകൻ. ജോജു ജോർജിനെ കൂടാതെ ചെമ്പൻ വിനോദ്, നൈല ഉഷ, കല്ല്യാണി പ്രിയദർശൻ, വിജയരാഘവൻ, ആശ ശരത്ത്, അപ്പാനി ശരത്ത് തുടങ്ങിയ താരങ്ങളാണ് മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ളത്.


Click it and Unblock the Notifications