'ഏത് മൂഡിലും കാണാൻ പറ്റിയ ചിത്രങ്ങളുണ്ട്, പക്ഷെ ഞാൻ കൂടുതൽ കണ്ട അച്ഛന്റെ സിനിമ ഇതാണ്'; കല്യാണി പറയുന്നു
തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരമാണ് കല്യാണി പ്രിയദർശൻ. 'ഹലോ' എന്ന തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു കല്യാണിയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം. പിന്നീട് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ കല്യാണി മലയാളത്തിലും വരവറിയിച്ചു. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.
പ്രിയദർശന്റെയും ലിസിയുടെയും മകൾ എന്ന അഡ്രസിൽ നിന്ന് മാറി തെന്നിന്ത്യൻ സിനിമ ലോകത്ത് അതിവേഗം തന്റേതായ ഒരിടം കണ്ടെത്താൻ കല്യാണിക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലും ആരാധകരുടെ ഇഷ്ടം കവരാൻ കല്യാണിക്കായി. കല്യാണിയുടെ അവസാനമിറങ്ങിയ മരക്കാർ, ബ്രോ ഡാഡി, ഹൃദയം തുടങ്ങിയ ചിത്രങ്ങങ്ങൾ ശ്രദ്ധനേടുകയും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായി എത്തുന്ന 'തല്ലുമാല'യാണ് കല്യാണിയുടെ ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. അതിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരമിപ്പോൾ. അതിനിടയിൽ ക്ലബ് എഫ് എമ്മിന് നൽകിയ ഒരു അഭിമുഖത്തിൽ അച്ഛന്റെ താൻ കൂടുതൽ കണ്ടിട്ടുള്ള തനിക്ക് ഏറെ പ്രിയപ്പെട്ട സിനിമ ഏതെന്ന് പറഞ്ഞിരിക്കുകയാണ് കല്യാണി.
ഏത് മൂഡിലാണെങ്കിൽ കാണാൻ അച്ഛന്റെ ചിത്രങ്ങൾ ഉണ്ടെന്ന് പറഞ്ഞുകൊണ്ടാണ് താൻ കൂടുതൽ കണ്ട സിനിമ ഏതാണെന്ന് കല്യാണി പറഞ്ഞത്. "ഏതൊരു മൂഡിലും കാണാന്‍ അച്ഛന്റെ ഒരു പടം ഉണ്ടാകും. ഏറ്റവും കൂടുതല്‍ തവണ കണ്ടിട്ടുള്ളത് കിലുക്കമാവാം. അല്ല ഏറ്റവും കൂടുതല്‍ കണ്ടത് തേന്മാവിന്‍ കൊമ്പത്താണ്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം കാര്‍ത്തുമ്പിയാണ്. ഒരുപാട് തവണ അത് കണ്ടിട്ടുണ്ട്," കല്യാണി പറഞ്ഞു.

പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ്, ദുൽഖർ സൽമാൻ തുടങ്ങിയവരുമായുള്ള സുഹൃത്ത് ബന്ധത്തെ കുറിച്ചും കല്യാണി അഭിമുഖത്തിൽ പറയുന്നുണ്ട്. കീർത്തിയും പ്രണവുമാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ എന്നാൽ എന്തെങ്കിലും അത്യാവശ്യം വന്നാൽ ആദ്യം വിളിക്കുന്നത് ദുൽഖറിനെ ആകുമെന്നുമാണ് കല്യാണി പറഞ്ഞത്.

"കീര്‍ത്തി സുരേഷും പ്രണവ് മോഹൻലാലുമാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ്. പക്ഷെ ഞാന്‍ ഏറ്റവും കൂടുതല്‍ വിളിക്കുന്നതും വിഷമം മാറാനും ഒന്ന് മോട്ടിവേറ്റഡ് ആകാന്‍ വിളിക്കുന്നതും ദുല്‍ഖറിനെയാണ്. എനിക്ക് എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ഞാന്‍ അദ്ദേഹത്തെയാണ് ആദ്യം വിളിക്കുന്നത്. ഏത് പാതിരാത്രിയിലും വിളിക്കാം. ഏറ്റവും കൂടുതൽ തല്ലുണ്ടാക്കിയിട്ടുള്ളത് പ്രണവുമായിട്ടാണ്. അവന്റെ കാരവനിൽ കയറി സാധനങ്ങൾ മോഷ്ടിക്കാറുണ്ടായിരുന്നു" കല്യാണി പറഞ്ഞു.
Recommended Video

ഓഗസ്റ്റ് 12ന് ആണ് 'തല്ലുമാല' തിയേറ്ററുകളില്‍ എത്തുന്നത്. ടൊവിനോയും കല്യാണിയും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാനാണ് നിര്‍മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍, പുതുമുഖങ്ങളായ സ്വാതി ദാസ്, അധ്രി ജോ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ വസീം എന്ന ഇരുപതുവയസുകാരനായാണ് ടൊവിനോ എത്തുന്നത്. വ്ലോഗർ ബീപാത്തുവെന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications