വണ്‍ലൈന്‍ ആയപ്പോൾ തന്നെ ശ്രീനിയേട്ടൻ ആ കണ്ടീഷൻ വെച്ചു! മമ്മൂക്കയുടെ കാര്യത്തിലായിരുന്നു ആശങ്ക: എം മോഹനൻ
വലിയ ജനപ്രീതി നേടിയ നിരവധി സിനിമകള്‍ ശ്രീനിവാസന്‍റെ തിരക്കഥയില്‍ ഒരുങ്ങിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് കഥ പറയുമ്പോള്‍. ശ്രീനിവാസന്റെ തിരക്കഥയില്‍ എം മോഹനന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീനിവാസൻ, മമ്മൂട്ടി, മീന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. വളരെ ചെറിയ സിനിമ ആയിട്ടാണ് എത്തിയെതെങ്കിലും വമ്പൻ വിജയമായി മാറാൻ ചിത്രത്തിന് കഴിഞ്ഞു.
ബാർബറായ ബാലനും ഫിലിം സ്റ്റാറായ അശോക് രാജും തമ്മിലുള്ള സുഹൃത്ത് ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ ബാർബർ ബാലന്റെ വേഷത്തിലാണ് ശ്രീനിവാസൻ എത്തിയത്. ഫിലിം സ്റ്റാർ അശോകനായിരുന്നു മമ്മൂട്ടിയുടെ കഥാപാത്രം. മൂന്നോ നാലോ സീനുകൾ മാത്രമുള്ള അതിഥി വേഷമായിരുന്നു മമ്മൂട്ടിയുടേത്. ഇപ്പോഴിതാ, അങ്ങനെയൊരു വേഷത്തിലേക്ക് മമ്മൂട്ടിയെ തന്നെ കൊണ്ടുവന്നതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ എം മോഹനൻ.

ആ വേഷത്തിലേക്ക് മമ്മൂട്ടി തന്നെ വരണമെന്നത് ശ്രീനിവാസൻ വെച്ച കണ്ടീഷനായിരുന്നുവെന്ന് മോഹനൻ പറയുന്നു. ആ വേഷത്തിലേക്ക് മമ്മൂട്ടി വരുമോ എന്ന് ആശങ്ക പെട്ടിരുന്നെന്നും എന്നാൽ കഥ കേട്ട ഉടനെ സന്തോഷത്തോടെ ചെയ്യാമെന്ന് പറയുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിലാണ് മോഹനൻ ഇക്കാര്യം പങ്കുവെച്ചത്.
'കഥയുടെ വണ്‍ലൈന്‍ റെഡിയായി. ഒരൊറ്റ കണ്ടീഷന്‍ ശ്രീനിയേട്ടന്‍ വച്ചു, സൂപ്പര്‍സ്റ്റാര്‍ അശോക് രാജിന്റെ റോള്‍ മമ്മൂട്ടി ചെയ്യണം. അഞ്ചോ ആറോ സീനുകളോ മമ്മൂട്ടിയ്ക്ക് ഉണ്ടാവുകയുള്ളൂ. അതിഥി വേഷമായിരിക്കും. പ്രധാന കഥാപാത്രം നെടുമുടി വേണു ചേട്ടനെയെ മറ്റോവെച്ച് ചെയ്യിപ്പിക്കാമെന്നും പറഞ്ഞു. പ്രധാനകഥാപാത്രം വേണു ചേട്ടനെക്കാള്‍ ശ്രീനിയേട്ടന്‍ തന്നെ ചെയ്യുന്നതായിരിക്കും യോജിക്കുകയെന്ന് ഞാന്‍ പറഞ്ഞു',
'അത് പിന്നെ ആലോചിക്കാം , പക്ഷേ മമ്മൂട്ടി വരാതെ സിനിമ നില്‍ക്കില്ലെന്ന് ശ്രീനിയേട്ടൻ ആവർത്തിച്ചു. അതിഥി വേഷത്തിലൊക്കെ മെഗാസ്റ്റാറായ മമ്മൂക്ക വരുമോ എന്ന ടെന്‍ഷനായി. മമ്മൂക്കയില്ലെങ്കില്‍ സിനിമ ചെയ്തിട്ടും കാര്യമില്ലെന്ന് എനിക്കും മനസിലായി. കാരണം അവസാനത്തെ ഇരുവരുടെയും കണ്ടുമുട്ടലിലാണ് സിനിമ നില്‍ക്കുന്നത്. അത് മമ്മൂക്കയല്ലാതെ മറ്റാര് ചെയ്താലും ശരിയാവില്ല. കഥ കേട്ടാല്‍ മമ്മൂക്ക സമ്മതിക്കുമെന്ന് മനസ് പറഞ്ഞു. എന്നാലും ചെറിയ ആശങ്കയുണ്ടായിരുന്നു',
'കുറച്ചുനാൾ കാത്തിരുന്നു. അതിനിടെ ആന്റോ ചേട്ടന്‍ കഥ കേട്ടു. ഇത് മമ്മൂക്ക ചെയ്യുമെന്ന് ഉറപ്പാണെന്ന് പറഞ്ഞു. അതോടെ കോണ്‍ഫിഡന്‍സായി. അങ്ങനെ മമ്മൂക്കയെ കണ്ട് കഥ പറഞ്ഞു. കഥ കേട്ട് സന്തോഷത്തോടെ നമ്മള്‍ ഇത് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു', എം മോഹനൻ ഓർമിച്ചു. ചിത്രത്തിൽ മമ്മൂട്ടി പണം വാങ്ങാതെയാണ് അഭിനയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

നിർമാതാക്കളെ കണ്ടെത്താനായിരുന്നു ബുദ്ധിമുട്ട്. അതിനിടെ മുകേഷേട്ടന്‍ ഒരുദിവസം കഥ കേട്ട് ശ്രീനി ഇത് നമുക്ക് നിര്‍മിച്ചാലോ എന്ന് ചോദിച്ചു. ആന്റോ ചേട്ടനും അവിടെ ഉണ്ടായിരുന്നു. നിങ്ങള്‍ നിര്‍മിക്കുകയാണെങ്കില്‍ എല്ലാവിധ സഹകരണവും ഉണ്ടാകുമെന്ന് ആന്റോ ചേട്ടൻ പറഞ്ഞു. ശ്രീനിയും മുകേഷുമാണ് നിര്‍മിക്കുന്നതെങ്കില്‍ പണം മേടിക്കാതെ അഭിനയിക്കാമെന്ന് മമ്മൂക്കയും പറഞ്ഞു. അങ്ങനെയാണ് ലൂമിയര്‍ ഫിലിം കമ്പനിയുടെ ബാനറില്‍ മുകേഷ്-ശ്രീനിവാസന്‍ എന്നിവര്‍ ചിത്രം നിർമ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഏകദേശം 150 ദിവസമാണ് കഥ പറയുമ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടർന്നത്. മലയാളത്തിൽ വലിയ ഹിറ്റായതോടെ ചിത്രം കുശേലന്‍ എന്ന പേരില്‍ തമിഴിലും, ബില്ലു എന്ന പേരില്‍ ഹിന്ദിയിലും പടം റീമേക്ക് ചെയ്യപ്പെട്ടു. രജനീകാന്തും ഷാരൂഖ് ഖാനുമൊക്കെയായിരുന്നു റീമേക്കുകളില്‍ അഭിനയിച്ചത്. ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള 2017 ലെ സംസ്ഥാന പുരസ്‌കാരമടക്കം ചിത്രം സ്വന്തമാക്കിയിരുന്നു.


Click it and Unblock the Notifications