ഇനിയും വേദന സഹിക്കാന്‍ വയ്യെന്ന് പറഞ്ഞ് അവള്‍ കുറേ കരഞ്ഞു; ജീവിച്ച് തുടങ്ങിയിരുന്നില്ല; ഉള്ളുനീറി കീർത്തി
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് കീര്‍ത്തി സുരേഷ്. നടി മേനകയുടേയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും മകളായ കീര്‍ത്തി അവരുടെ പാതയിലൂടെ സിനിമയിലെത്തുകയായിരുന്നു. മലയാളത്തിലൂടെയായിരുന്നു കീര്‍ത്തിയുടെ തുടക്കം. പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായി മാറുകയായിരുന്നു. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമടക്കം കീര്‍ത്തി സുരേഷ് നേടിയിട്ടുണ്ട്.
ഇപ്പോഴിതാ കീര്‍ത്തി സുരേഷ് പങ്കുവച്ചൊരു കുറിപ്പ് വൈറലായി മാറിയിരിക്കുകയാണ്. ഒരു മാസം മുമ്പ് മരണപ്പെട്ട തന്റെ കൂട്ടുകാരിയെക്കുറിച്ചുള്ള കീര്‍ത്തിയുടെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. വികാരഭരിതമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് താരം കുറിപ്പില്‍ പങ്കുവെക്കുന്നത്.

ഒരു മാസം മുമ്പാണ് കീര്‍ത്തിയുടെ കൂട്ടുകാരിയായ മനീഷ മരണപ്പെടുന്നത്. ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്നായിരുന്നു മരണം. എട്ട് വര്‍ഷം രോഗാവസ്ഥയോട് പൊരുതി നിന്നാണ് മനീഷ ഒടുവില്‍ മരണപ്പെടുന്നത്. ജീവിതം ജീവിച്ച് തുടങ്ങുക പോലും ചെയ്തിട്ടില്ലാത്ത തന്റെ കൂട്ടുകാരിയ്ക്ക് എന്തുകൊണ്ട് ഇങ്ങനൊരു അവസ്ഥ വന്നുവെന്ന ഉത്തരം കിട്ടാത്ത ചോദ്യം താന്‍ സ്വയം ചോദിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് കീര്‍ത്തി പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ ഏറെ പ്രയാസകരമായിരുന്നു. എന്റെ ബാല്യകാല സുഹൃത്ത് ഇത്ര വേഗത്തില്‍ ഞങ്ങളെ വിട്ടു പോകുന്നത് വിശ്വസിക്കാന്‍ പറ്റുന്നതായിരുന്നില്ല. 21-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിതയായ അവള്‍ എട്ട് വര്‍ഷത്തോളം പോരാടി, കഴിഞ്ഞ മാസം വരെ. കഴിഞ്ഞ നവംബറില്‍ അവള്‍ തന്റെ മൂന്നാമത്തെ സര്‍ജറിയ്ക്ക് വിധേയയാകുന്നത് വരെ അവളെ പോലെ മനോധൈര്യമുള്ള ഒരാളേയും ഞാന്‍ കണ്ടിട്ടില്ല. അതിന് ശേഷം അവളോട് ദീര്‍ഘനേരം സംസാരിച്ചതാണ് അവള്‍ക്കൊപ്പമുള്ള എന്റെ അവസാന ഓര്‍മ്മ.
ഇനിയും വേദന സഹിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് അന്നവള്‍ കരഞ്ഞു. അവളുടെ മുന്നില്‍ ഞാനെന്റെ വികാരങ്ങള്‍ അടക്കിപ്പിടിച്ചു നിന്നു. പക്ഷെ പുറത്തിറങ്ങിയതും ഞാന്‍ കണ്ണടയും മാസ്‌കും ധരിക്കുകയും ആശുപത്രി വരാന്തയിലൂടെ കരഞ്ഞു കൊണ്ട് നടക്കുകയും ചെയ്തു. അവള്‍ക്ക് ബോധമില്ലാത്തപ്പോള്‍, അവളെ അവസാനമായി കണ്ടതിനെക്കുറിച്ച് പരാമര്‍ശിക്കാനേ ഞാന്‍ ആഗ്രഹിക്കുന്നില്ല.

ജീവിക്കാന്‍ തുടങ്ങുക പോലും ചെയ്തിട്ടില്ലാത്ത, ലോകം കണ്ടിട്ടില്ലാത്ത, പൂര്‍ത്തിയാക്കാത്ത ഒരുപാട് സ്വപ്‌നങ്ങളുള്ള ഒരു കൊച്ചു പെണ്‍കുട്ടിയ്ക്ക് ഇതെന്തുകൊണ്ട് സംഭവിച്ചുവെന്ന ചോദ്യം മാത്രമേ എനിക്ക് എന്നോട് തന്നെ ചോദിക്കാനുണ്ടായിരുന്നുള്ളൂ. ഇപ്പോഴും എനിക്ക് ഉത്തരമില്ല. അവളെ നേരത്തെ തന്നെ കൊണ്ടു പോകാന്‍ മാത്രം ഗുരുതരമായിരുന്നു ട്യൂമര്‍. പക്ഷെ അവസാന ശ്വാസം വരെ അവള്‍ പോരാടി. കൃത്യം ഒരു മാസം മുമ്പാണ് നീ പോകുന്നത്. നിന്നെക്കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലുമില്ല. മച്ചൂട്ടാ, ഇന്ന് നിന്റെ ജന്മദിനമാണ്. ഇന്നും എന്നും നിന്നെ ഓര്‍ക്കുന്നു.
നിരവധി പേരാണ് കീര്‍ത്തിയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. താരത്തിന്റെ വേദനയില്‍ പങ്കുചേരുകയാണ് സോഷ്യല്‍ മീഡിയ. ബേബി ജോണ്‍ ആണ് കീര്‍ത്തിയുടെ പുതിയ സിനിമ. ഈ ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറുകയാണ് കീര്‍ത്തി. വരുണ്‍ ധവാന്‍ ആണ് ചിത്രത്തിലെ നായകന്‍.


Click it and Unblock the Notifications