"കാതൽ ദി കോർ" മികച്ച സിനിമ; ഈ വർഷത്തെ ശ്രദ്ധേയ വിജയം നേടി ജിയോ ബേബിയും ടീമും
54ാമത് കേരള സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി പൃഥ്വിരാജും മികച്ച നടിയായി ഊർവശിയും ബീന ആർ ചന്ദ്രനും കരസ്ഥമാക്കി. ഈ വർഷത്തെ പുരസ്കാരങ്ങളെല്ലാം അനുയോജ്യമായ കൈകളിലേക്കാണ് എത്തിയത്. മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയത് ജിയോ ബേബി സംവിധാനം ചെയ്ത "കാതൽ ദി കോർ" എന്ന ചിത്രത്തിനാണ്. ഏറെ സന്തോഷം ഉണർത്തുന്ന വാർത്തയാണ് കാതൽ സിനിമയുടെ പുരസ്കാര നേട്ടം.
ജിയോ ബേബിയുടെ സംവിധാനത്തിൽ ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്ന് എഴുതിയ കാതൽ ദി കോർ സമകാലിക സാമൂഹിക വിഷയങ്ങളെ കുറിച്ച് തുറന്ന് പറയുന്നു. 'മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ സുധി കോഴിക്കോടും' സുപ്രധാന വേഷത്തിലുണ്ട്. മാത്യൂ ദേവസി, ഓമന, തങ്കൻ എന്നീ കഥാപാത്രങ്ങളുടെ സങ്കീർണത നിറഞ്ഞ ജീവിത സാഹചര്യങ്ങളാണ് ജിയോ ബേബി പറയുന്നത്. സമൂഹത്തിൽ ഇന്നും അംഗീകരിക്കാൻ ബുദ്ധിമുട്ടുന്ന സ്വവർഗാനുരാഗം എന്ന വിഷയത്തെ ഇത്രയും മനോഹരമായി അവതരിപ്പിക്കാൻ മറ്റൊരു സിനിമക്കും സാധിച്ചിട്ടില്ല.

സ്വവർഗാനുരാഗം എന്നാൽ എന്താണെന്നും അതിനെ സമൂഹം എങ്ങനെ സ്വീകരിക്കുന്നു എന്നെല്ലാം കാതലിലൂടെ വ്യക്തമാണ്. ഇതിൽ ഓരോ വ്യക്തികളും നിസ്സഹായരാണ്. പലരും അവരുടെ ജീവിത സാഹചര്യങ്ങളിൽ അകപ്പെട്ട് പോവുകയും സമൂഹം സൃഷ്ടിച്ചു വെച്ച ചില നിയമങ്ങളെ തകർത്ത് മുന്നോട്ട് പോവാൻ സാധിക്കാതെ വരുന്നവരുമാണ്. മാത്യൂ ദേവസിയുടെ പ്രതിസന്ധികൾ മനസിലാക്കാൻ ഒരു ഓമന ഉണ്ടായി. അത്തരത്തിൽ എത്രപേർ ആരുടെയും സപ്പോർട്ട് ഇല്ലാതെ ദുരിത ജീവിതം നയിക്കുന്നുണ്ടാവും.
കാതൽ സിനിമയുടെ കഥ പറഞ്ഞ രീതിയാണ് വ്യത്യസ്തമായി തോന്നിയത്. സാധാരണയായി സ്വവർഗാനുരാഗം വിഷയമാവുന്ന സിനിമകളിൽ പലതരം അനാവശ്യ രംഗങ്ങൾ കൊണ്ടുവരാറുണ്ട്. കാതൽ ദി കോറിൽ ഈ രണ്ടു വ്യക്തികളും ഒരുമിച്ചുള്ള രംഗങ്ങൾ പോലുമില്ല എന്നതാണ് രസകരം. ഇരുവരും ഒരേ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് വിരളമാണ്. സുധി കോഴിക്കോടിന്റെ ചില ഇന്റൻസീവ് രംഗങ്ങളുണ്ട്, സംഭാഷണമില്ലാതെ കണ്ണിലൂടെ അഭിനയിച്ചു ത്രസിപ്പിക്കുന്നത്. ചില രംഗങ്ങളിൽ മമ്മൂട്ടിക്കു മുകളിൽ സുധി അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്.
കാതൽ സിനിമയിലെ തങ്കൻ എന്ന കഥാപാത്രത്തിന് കേരള സംസ്ഥാന ചലചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശം സുധി കോഴിക്കോടിന് ലഭിച്ചു. തീർച്ചയായും അദ്ദേഹത്തിന്റെ പ്രകടനത്തിന് അർഹമായ അംഗീകാരം തന്നെ തേടിയെത്തി. സിനിമ കണ്ടിറങ്ങുമ്പോൾ ഓരോ വ്യക്തിയുടേയും ഉള്ളിൽ തങ്കൻ ഒരു വിങ്ങലായി നിലനിൽക്കും. അതേ പോലെയാണ് ജ്യോതികയുടെ പ്രകടനവും. വർഷങ്ങൾക്കു ശേഷം മലയാളത്തിൽ എത്തിയപ്പോൾ പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിച്ച കഥാപാത്രമാണ് ഓമന.

വേറിട്ട പ്രമേയങ്ങളിലൂടെ ഇന്ത്യൻ സിനിമാ പ്രേമികളെ ആസ്വാദനത്തിന്റെ വിവിധ തലങ്ങളിലേക്ക് എത്തിക്കുന്ന സംവിധായകനാണ് ജിയോ ബേബി. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനു ശേഷം അതിലും വലിയ സ്വീകാര്യത ലഭിച്ച ചിത്രമാണ് കാതൽ. ചിത്രത്തിന്റെ അനൗൺസ്മെന്റ് നടന്നതു മുതൽ ഏറെ പ്രതീക്ഷ ഉണ്ടാക്കിയ ചിത്രം കൂടിയാണിത്. ഒരു സ്ലോപേസിൽ ബോറിംഗ് സബ്ജക്ട് ആവുമെന്ന് പലരും തെറ്റിദ്ധരിച്ചെങ്കിലും സിനിമ മറ്റൊരു രീതിയിലുള്ള ആത്മസംപൃതിയാണ് നൽകിയത്.
മലയാള സിനിമ ഈ അളവിൽ വളർന്നു എന്നതും ഇത്തരം വിഷയങ്ങളെ അതിന്റെ പക്വതയോടെ ക്രിയേറ്റീവായി അവതരിപ്പിക്കാൻ സാധിക്കുക എന്നതും പ്രശംസനീയം. ജിയോ ബേബിയുടെ സൃഷ്ടികളിൽ കാതൽ ദി കോർ ടോപ്പ് പൊസിഷനിലുണ്ടാവും. അങ്ങനെ ഈ വർഷത്തെ മികച്ച സിനിമയായി കേരള സംസ്ഥാന ചലചിത്ര പുരസ്കാരത്തിൽ കാതൽ ദി കോർ എത്തി നിൽക്കുന്നു.


Click it and Unblock the Notifications











