അയാള്‍ ഗ്ലാസില്‍ കാര്‍ക്കിച്ച് തുപ്പി! വേണമെങ്കില്‍ കഴുകിക്കുടിച്ചോയെന്ന് പറഞ്ഞു; തുറന്നടിച്ച് കൊല്ലം ഷാഫി
മലയാളികള്‍ ഒരിക്കലും മറക്കാത്ത പേരുകളിലൊന്നാണ് കൊല്ലം ഷാഫി എന്നത്. ഒരുകാലത്ത് മലയാളത്തിലെ പേരുകേട്ട ഗായകരേക്കാളും ജനപ്രീതിയുണ്ടായിരുന്നു കൊല്ലം ഷാഫിയ്ക്ക്. മാപ്പിള പാട്ട് രംഗത്ത് വിപ്ലവം തന്നെ സൃഷ്ടിച്ച ഗായകന്‍. കൊല്ലം ഷാഫിയെ ഒരു നോക്ക് കാണാനും അദ്ദേഹത്തിന്റെ പാട്ട് കേള്‍ക്കാനുമൊക്കെയായി ആരാധകര്‍ കൊതിയോടെ കാത്തിരുന്നുണ്ട്. മാപ്പിള പാട്ട് ആല്‍ബങ്ങളിലൂടെ കേരളത്തില്‍ സമാനതകളില്ലാത്ത തരംഗമാണ് കൊല്ലം ഷാഫി തീര്‍ത്തത്.
ഒരിടവേളയ്ക്ക് ശേഷം കൊല്ലം ഷാഫി തിരികെ വരുന്നത് സ്റ്റാര്‍ മാജിക്കിലൂടെയാണ്. പിന്നാലെ തല്ലുമാല പോലെയുള്ള സിനിമകളിലൂടെ അഭിനയത്തിലും സജീവമായി മാറുകയാണ് കൊല്ലം ഷഫി. മലയാളികളെ തന്റെ സംഗീതത്തിലൂടെ ഏറെ സന്തോഷിപ്പിച്ച കൊല്ലം ഷാഫിയുടെ ജീവിതം പക്ഷെ വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞതായിരുന്നു. ഇപ്പോഴിതാ തന്റെ ദുരനുഭവങ്ങള്‍ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കൊല്ലം ഷാഫി തുറന്ന് പറയുകയാണ്.

കലാപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത ജീവിതസാഹചര്യത്തില്‍നിന്നാണ് ഞാന്‍ പാട്ടിന്റെ ലോകത്തേക്ക് എത്തിച്ചേര്‍ന്നത്. അക്കാരണത്താല്‍ ഒരുപാട് പേരുടെ അനിഷ്ടവും വെറുപ്പും നേടിയിട്ടുണ്ടെന്നാണ് ഷാഫി പറയുന്നത്. ഇവനെന്താണ് ഇവിടെക്കാര്യമെന്ന മനോഭാവത്തോടെ പെരുമാറിയിരുന്ന ആളുകളെ തുടക്കത്തില്‍ ഞാന്‍ കണ്ടിട്ടുണ്ടെന്നും താരം പറയുന്നു. പിന്നാലെ തനിക്ക് നേരിടേണ്ടി വന്നൊരു അനുഭവം ഷാഫി തുറന്ന് പറയുന്നുണ്ട്.
ഗാനമേളകളില്‍ പാടിത്തുടങ്ങിയ കാലമാണ്. ഹിന്ദി പാട്ടുകളോട് പ്രത്യേക ഇഷ്ടമുള്ളതുകൊണ്ട് സ്റ്റേജ് പ്രോഗ്രാമുകളില്‍ കൂടുതല്‍ പാടിയിരുന്നതും ഹിന്ദി പാട്ടുകളായിരുന്നു. ഒരിക്കല്‍ ഒരു ഗാനമേളയില്‍ ഇതുപോലെ ഞാന്‍ ഹിന്ദിപ്പാട്ട് പാടി. ഹിന്ദി, തമിഴ് പാട്ടുകള്‍ പാടാന്‍ വിദഗ്ധനായ ഒരു പാട്ടുകാരന്‍ കൂട്ടത്തിലുണ്ടായിരുന്നു. ഞാന്‍ ഹിന്ദിപ്പാട്ട് പാടിയത് പുള്ളിക്കാരന് ഇഷ്ടപ്പെട്ടില്ലെന്നാണ് ഷാഫി പറയുന്നത്.
പാടിക്കഴിഞ്ഞ് വെള്ളം ചോദിച്ച് ഞാന്‍ അയാളുടെ അടുത്തേക്ക് ചെന്നു. വെള്ളം കുടിച്ചുകൊണ്ടിരുന്ന അയാള്‍ ദേഷ്യത്തോടെ ഗ്ലാസിലേക്ക് കാര്‍ക്കിച്ച് തുപ്പി ഗ്ലാസ് താഴേക്കെറിഞ്ഞു. ''വേണമെങ്കില്‍ കഴുകിക്കുടിച്ചോ'' എന്നും പറഞ്ഞുവെന്നാണ് കൊല്ലം ഷാഫി വെളിപ്പെടുത്തുന്നത്. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍കഴിയാത്ത ഒരനുഭവമായിരുന്നു അതെന്നാണ് താരം പറയുന്നത്.
അതേസമയം, ആല്‍ബം പാട്ടുകളൊക്കെ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയകാലത്ത് മുന്‍ഗാമികളായ പാട്ടുകാരുടെ ചീത്തവിളി കേട്ടിട്ടുണ്ടെന്നും കൊല്ലം ഷാഫി പറയുന്നു. മതത്തിന്റെയും ജാതിയുടെയും പേരില്‍ അവഹേളനങ്ങള്‍ അനുഭവിച്ച ഒരുപാട് കലാകാരന്മാര്‍ അക്കാലത്തുണ്ടായിരുന്നുവെന്നും കലാഭവന്‍ മണിച്ചേട്ടന്‍തന്നെ അതിന് ഏറ്റവും വലിയ ഉദാഹരമാണെന്നും കൊല്ലം ഷാഫി ചൂണ്ടിക്കാണിക്കുന്നുണ്ട്.
ചെറുപ്പത്തില്‍ വിശപ്പ് മറക്കാന്‍ കേട്ടിരുന്ന പാട്ടുകളാണ് എന്നെ സംഗീതലോകത്തേക്കെത്തിച്ചതതെന്നാണ് ഷാഫി പറയുന്നത്. രാവും പകലുമില്ലാതെ ഉപ്പ കഷ്ടപ്പെടുന്നത് കണ്ടാണ് വളര്‍ന്നത്. സ്വന്തമായി സമ്പാദിക്കാനുള്ള ശ്രമങ്ങള്‍ സ്‌കൂളില്‍ പഠിക്കുമ്പോഴേ തുടങ്ങി. അവധിക്കാലങ്ങളില്‍ കൂട്ടുകാരുമൊത്ത് ചെറിയ കച്ചവടങ്ങള്‍. പഠിക്കാന്‍ പിന്നാക്കമായിരുന്നു. പത്താംക്ലാസ് തോറ്റതോടെ പഠിപ്പ് നിര്‍ത്തുകയായിരുന്നു താനെന്നാണ് ഷാഫി പറയുന്നത്.
പിന്നെ ഉപ്പ പണിയെടുത്തിരുന്ന ഹോട്ടലില്‍ പോകാന്‍തുടങ്ങി. അവിടെ കുറച്ചുകാലം. പിന്നെ നാടന്‍പണികളോരോന്നായി ചെയ്തു. ഓട്ടോ ഓടിച്ച് കുറേക്കാലം വരുമാനമുണ്ടാക്കിയെന്നും താരം പറയുന്നു. അന്നത്തെ അനുഭവങ്ങള്‍തന്നെയാണ് ഇപ്പോഴും എന്റെ ജീവിതപാഠം. സാഹചര്യങ്ങള്‍ എന്തുതന്നെയായിരുന്നാലും നേരിടാനും പൊരുത്തപ്പെടാനുമുള്ള മനസ്സുണ്ടാകുകയാണ് പ്രധാനമെന്ന് അനുഭവത്തില്‍നിന്ന് പറിച്ചുവെന്നാണ് താരം പറയന്നതു.

പെട്ടെന്ന് ഒരുദിവസം പാട്ടില്ലാതായാലും ജീവിക്കാനുള്ള വഴി കണ്ടെത്താമെന്ന ധൈര്യം ഇപ്പോഴെനിക്കുണ്ടെന്നാണ് കൊല്ലം ഷാഫി ആത്മവിശ്വാസത്തോടെ പറയുന്നത്. അതേസമയം താന്‍ ഒരിക്കല്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചതിനെപ്പറ്റിയും ഷാഫി തുറന്ന് സംസാരിക്കുന്നുണ്ട്. പ്രണയ നൈരാശ്യമായിരുന്നു ഷാഫിയെക്കൊണ്ട് അത്തരത്തില്‍ ചിന്തിപ്പിച്ചത്.
പ്രേമം പൊളിഞ്ഞ് ജീവിതത്തിന്റെ അര്‍ഥമില്ലായ്മയെപ്പറ്റിയൊക്കെ ആലോചിച്ച് നിരാശനായി. ജീവിതത്തോട് യാതൊരു പ്രതീക്ഷയും പുലര്‍ത്താതെ ആത്മഹത്യ മാത്രമേ പോംവഴിയായുള്ളൂ എന്ന അവസ്ഥയായിരുന്നുവെന്നാണ് താരം പറയുന്നത്. പക്വതയില്ലാത്ത പ്രായത്തിലാണെന്നോര്‍ക്കണം. ആത്മഹത്യാചിന്തയുമായി നടന്ന അന്നാളുകളിലാണ് പാടാനുള്ള കഴിവ് സ്വയം തിരിച്ചറിയുന്നത്. സംഗീതം ഉപജീവനമാര്‍ഗമാക്കിയാലെന്തെന്ന ചിന്ത വന്നുവെന്നും ഷാഫി പറയുന്നു.


Click it and Unblock the Notifications