മക്കൾക്ക് അറേഞ്ചഡ് മാര്യേജ് ഉണ്ടാകുമെന്ന് തോന്നുന്നില്ല; എനിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ് അത്!
മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ. സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുണ്ട് സിന്ധുവിന്. കുടുംബത്തിലെ എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ സിന്ധു ആരാധകരുമായി പങ്കുവെക്കാറുണ്ട്. വീട്ടിലെ എല്ലാവർക്കും തന്നെ യൂട്യൂബ് ചാനലുണ്ടെങ്കിലും കൂട്ടത്തിൽ ഏറ്റവും സജീവമായി വീഡിയോകൾ പങ്കുവയ്ക്കുന്ന ആൾ സിന്ധുവാണ്. മകൾക്കൊപ്പം യാത്രകളും മറ്റുമായി എപ്പോഴും തിരക്കിലാണ് സിന്ധു.
സമയം കിട്ടുമ്പോൾ ആരാധകരുമായി സംവദിക്കാനും സിന്ധു സമയം കണ്ടെത്താറുണ്ട്. അപ്പോഴെല്ലാം സിന്ധുവിന് കേൾക്കേണ്ടി വരാറുള്ള പ്രധാന ചോദ്യങ്ങളിൽ ഒന്നാണ് നാല് പെൺമക്കളുടെയും വിവാഹം സംബന്ധിച്ചുള്ളത്. ഇപ്പോഴിതാ ആ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് സിന്ധു കൃഷ്ണ. സമയമാകുമ്പോൾ എല്ലാം നടക്കുമെന്നും മക്കൾക്ക് അറേഞ്ചഡ് മാര്യേജ് ഉണ്ടാകില്ലെന്നും സിന്ധു പറഞ്ഞു. വീണ മുകുന്ദന്റെ ഒറിജിനൽസ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിന്ധു മനസുതുറന്നത്.

'കുട്ടികൾ വിവാഹം കഴിച്ച് മറ്റൊരു വീട്ടിലേക്ക് മാറിപോകുന്നത് എനിക്ക് ചിന്തിക്കാൻ കഴിയാത്ത കാര്യമാണ്. അങ്ങനെ വന്നാൽ ഞാൻ ഓരോ ദിവസവും ഓരോരുത്തരുടെ വീട്ടിൽ പോയി നിന്ന് വ്ലോഗൊക്കെ ചെയ്യും. എനിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു കാര്യമാണ് അത്. എനിക്ക് ഒറ്റയ്ക്ക് ഇരിക്കുന്നതൊന്നും ഇഷ്ടമല്ല. അങ്ങനെ ഞാൻ ഒരിക്കലും ഇരുന്നിട്ടില്ല,' സിന്ധു പറയുന്നു.
'മക്കളുടെ എല്ലാ കാര്യങ്ങൾക്കും ഓടി നടന്നിരുന്ന ആളാണ് ഞാൻ. അമ്മുവിനെ (അഹാന കൃഷ്ണ) ട്യൂഷൻ ക്ലാസിൽ നിന്നും വിളിക്കാനാണെങ്കിൽ ആ സമയത്ത് ഞാൻ അവിടെ എത്തിയിരിക്കും. അന്ന് തന്നെ ഒരുപക്ഷെ മറ്റൊരാൾക്ക് ഡാൻസ് ക്ലാസുണ്ടാകും. അവിടെയും ഞാൻ എത്തും. അതൊക്കെ എന്നെകൊണ്ട് എങ്ങനെയാണ് സാധിച്ചതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. വണ്ടി ഓടിച്ച് പോകാനൊന്നും എനിക്ക് അറിയില്ല,'
'സ്‌കൂൾ സമയത്തൊക്കെ നൂറ് ശതമാനവും ഞാൻ ഇവർക്കൊപ്പം ആയിരുന്നു. ഓസിയേയും (ദിയ കൃഷ്ണ) ഇഷാനിയേയും പരീക്ഷയുടെ തലേന്ന് വായിച്ചു പഠിപ്പിക്കുന്നത് വരെ ഞാനായിരുന്നു. ഞാൻ നല്ലൊരു അമ്മയാണ്. കിച്ചു വരെ എന്നോട് ചോദിച്ചിട്ടുണ്ട്, നീ എന്തിനാണ് പിള്ളേർക്ക് വേണ്ടി ഇത്രയും അധികം ചെയ്യുന്നതെന്ന്. അതിനൊന്നും എനിക്ക് ഉത്തരം ഉണ്ടായിട്ടില്ല. പക്ഷെ അതിന്റെ ഉത്തരമാണെന്ന് തോന്നുന്നു, ഇന്നത്തെ എന്റെ അടിച്ചുപൊളിച്ചുള്ള ജീവിതം,' സിന്ധു കൃഷ്ണ പറഞ്ഞു.

'പിള്ളേർ കല്യാണം കഴിക്കാതെ പറ്റില്ല. പക്ഷെ ഒരു അറേഞ്ചഡ് മാര്യേജ് അവർക്ക് ഉണ്ടാകുമെന്ന് കരുതുന്നില്ല. എനിക്ക് പോലും ചിന്തിക്കാൻ കഴിയുന്ന ഒന്നല്ല അറേഞ്ചഡ് മ്യാരേജ്. എന്റേത് ഒരു ലവ് മാര്യേജ് ആയിരുന്നു. ഇവർക്കും അങ്ങനെ തന്നെ ആകണം, ആകും എന്നാണ് ഞാൻ കരുതുന്നത്. വിവാഹം അവർക്ക് തന്നെ തോന്നണം. ഒരു അമ്മയാകണം എന്ന ചിന്ത അവർക്ക് തന്നെ വരണം. ഇനിയും സമയമുണ്ട്. ഞാൻ ഹൻസികയെ പ്രസവിച്ചത് എന്റെ 34-മത്തെ വയസ്സിലാണ്. അതുകൊണ്ട് എനിക്ക് ഇഷ്ടംപോലെ സമയമുണ്ട്,'
'പെൺകുട്ടികൾക്ക് ഒരു പത്തിരുപത് വയസ്സായാൽ, എന്തെങ്കിലും ഉള്ളത് എടുത്തുവെച്ച് കെട്ടിച്ച് വിടുക, പിന്നെ ബാക്കി കാര്യങ്ങൾ അവർ നോക്കിക്കോളുമല്ലോ എന്നതാണ് മിക്ക മാതാപിതാക്കളും ചിന്തിക്കുന്നത്. ഇപ്പോഴും അങ്ങനെയാണ്. പക്ഷെ എനിക്കോ കിച്ചുവിനോ അങ്ങനെയൊരു ചിന്ത ഇപ്പോഴില്ല. പക്ഷെ ഭാവിയിൽ അവർക്ക് ഒരു കുടുംബജീവിതം ആവശ്യമാണ്,'
'നമുക്ക് എപ്പോഴും അവർക്കൊപ്പം ഉണ്ടാകാൻ സാധിക്കില്ലല്ലോ. എനിക്ക് ഇന്ന് ഇവരുള്ള പോലെ, ഇവർക്ക് നാളെ ആരെങ്കിലും വേണം. നടക്കേണ്ട സമയമാകുമ്പോൾ അതെല്ലാം നടക്കും. നമ്മൾ എത്ര ഉന്തിതള്ളി വിട്ടാലും വിധി എന്നൊരു സംഭവമുണ്ട്. അതിനാണ് കൂടുതൽ റോൾ. സമയമാകുമ്പോൾ എല്ലാം നടക്കും,' സിന്ധു അഭിമുഖത്തിൽ കൃഷ്ണ പറഞ്ഞു.


Click it and Unblock the Notifications