തുടര്‍ച്ചയായ കൗണ്‍സലിംഗും വീട്ടുകാരുടെ പിന്തുണയും; എന്നെ തിരിച്ചുകൊണ്ടു വരാന്‍ വിട്ട ദുതന്മാര്‍: ചിത്ര
സംഗീത പ്രേമികളുടെ പ്രിയ ഗായികയാണ് കെഎസ് ചിത്ര. ചിത്രയോളം മലയാളികളെ സ്വാധീനിച്ച മറ്റൊരു ഗായികയുണ്ടാകില്ല. മലയാളികള്‍ക്ക് കെഎസ് ചിത്രയല്ല, ചിത്ര ചേച്ചിയാണ്. തങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെ മലയാളികള്‍ ചിത്രയെ സ്‌നേഹിക്കുന്നു. മലയാളി ജീവിതത്തിലെ സന്തോഷത്തിനും സങ്കടത്തിനും വിരഹത്തിനുമെല്ലാം കൂട്ടിരിക്കാന്‍ ചിത്രയുടെ ശബ്ദമുണ്ടാകും. ആ ശബ്ദം കേള്‍ക്കാതെ മലയാളി ജീവിതത്തിലെ ഒരു ദിവസം പൂര്‍ത്തിയാകില്ല.
വിജയശങ്കറാണ് ചിത്രയുടെ ഭര്‍ത്താവ്. 1988 ലായിരുന്നു ചിത്രയുടെ വിവാഹം. ഇരുവര്‍ക്കും നന്ദന എന്നൊരു മകള്‍ ജനിച്ചിരുന്നു. എന്നാല്‍ 2011 ല്‍ ഈ മകളെ ഇരുവര്‍ക്കും നഷ്ടമായി. ഡൗണ്‍ സിംഡ്രം ഉണ്ടായിരുന്ന നന്ദന ദുബായില്‍ വച്ചാണ് മരണപ്പെടുന്നത്. ഏറെനാളത്ത കാത്തിരിപ്പിന് ശേഷം ലഭിച്ച മകളുടെ വിയോഗം ചിത്രയെ വല്ലാതെ തളര്‍ത്തിയിരുന്നു. അതില്‍ നിന്നുമുള്ള തന്റെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുകയാണ് ചിത്ര.

സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്ര മനസ് തുറക്കുന്നത്. ചിത്രയുടെ ദുഖം മലയാളികള്‍ തങ്ങളുടേതായാണ് കണ്ടത്. അതാണോ തിരിച്ചുവരവിന് കാരണമായതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ചിത്ര. അങ്ങനെ കാണാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. എല്ലാത്തില്‍ നിന്നും ഉള്‍ വലിഞ്ഞിരിക്കുന്ന സമയത്ത് എന്നെ തിരിച്ചു കൊണ്ടു വരാനായി പല ദുതന്മാരെ വിട്ടുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത് ഇപ്പോഴും. അവര്‍ പറയുന്നത് നല്ല സെന്‍സില്‍ എടുക്കാന്‍ ബുദ്ധി തരണം ആ സമയത്ത്. പരിചയമില്ലാത്ത ഒരുപാട് പേര്‍ വന്ന് അവര്‍ക്കുണ്ടായ ദുഖങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും ചിത്ര പറയുന്നു.
എല്ലാം ഉള്‍ക്കൊള്ളാനുള്ള ശക്തി ദൈവം എനിക്ക് തന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ഞാന്‍ തളര്‍ന്നു പോയാല്‍ എന്റെ കൂടെയുള്ള എല്ലാവരും തകര്‍ന്നു പോകും. എന്റെ ജോലി രാജിവച്ച് എനിക്കൊപ്പം നില്‍ക്കുന്ന ഒരാളാണ്. അദ്ദേഹത്തിന്റെ ബാക്കിയുള്ള ജീവിതം ഇനി എന്താവും. അതുപോലെ ഞാന്‍ ഇനി എന്തുചെയ്യും. നമുക്ക് സ്വയം മരിക്കാന്‍ പറ്റില്ലല്ലോ. മരിക്കുന്നതു വരെ ജീവിക്കണം. എനിക്കൊരു സ്റ്റുഡിയോ ഉണ്ട്. അവിടെ കുറേ സ്റ്റാഫുണ്ട്. പിന്നെ ഞാന്‍ തളര്‍ന്നാല്‍ എല്ലാവരും തകര്‍ന്നില്ലേ എന്നാണ് ചിത്ര ചോദിക്കുന്നത്.

ഞാന്‍ തിരിച്ച് എന്നെ കൊണ്ടു വന്നാലേ അവര്‍ക്ക് ഒരു ജീവിതം ഉള്ളൂ. ദൂതന്മാര്‍ വന്നാണ് ഇതൊക്കെ പറഞ്ഞു തന്നിട്ടുള്ളത്. സ്വയം ഒതുങ്ങിക്കൂടി കൂടെയുള്ളവരുടെ ജീവിതം കൂടി സഫറിങ്ങാക്കിയ കഥകള്‍ പറഞ്ഞു തന്നു. തുടര്‍ച്ചയായ കൗണ്‍സലിങ്ങിലൂടേയും നിരന്തരമായ വീട്ടുകാരുടെ ഇടപെടലിലൂടേയുമാണ് തീർച്ചയായും തിരിച്ചു വന്നതെന്നും ചിത്ര പറയുന്നു.
അച്ഛന്റെ മരണശേഷം വിജയന്‍ ചേട്ടന്‍ ജീവിതത്തിലേക്ക് വന്നു. പിന്നീട് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് വിജയന്‍ ചേട്ടനാണെന്നും ചിത്ര പറയുന്നു. ഞാന്‍ അന്നും ഇന്നും അനുസരിച്ചു പോകുന്ന കൂട്ടത്തിലാണ്. അതാണ് എന്റെ പ്രകൃതം. തീരുമാനമെടുക്കാനുള്ള ഒരു കഴിവ് ഇല്ല'' ചിത്ര പറയുന്നു. സംഗീത ലോകത്ത് നാല് പതിറ്റാണ്ട് പിന്നിട്ട കെഎസ് ചിത്ര മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, ഒഡിയ, തുളു, പഞ്ചാബി, രാജസ്ഥാനി തുടങ്ങിയ ഭാഷകളിലൊക്കെ പാടിയിട്ടുണ്ട്. ആറ് തവണ ദേശീയ പുരസ്‌കാരം നേടിയ ചിത്രയെ രാജ്യം പത്മശ്രീയും പത്മഭൂഷനും നല്‍കി ആദരിക്കുകയും ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications