വേദിയിൽ ഔസേപ്പച്ചൻ, ഒപ്പം രാക്കുയിൽ പാടി വയലിൻ മ്യൂസിക്കും; വിങ്ങിപ്പൊട്ടി കുഞ്ചാക്കോ ബോബൻ
മലയാളത്തിന്റെ എവർ ഗ്രീൻ റൊമാന്റിക് ഹീറോ ആരെന്ന് ചോദിച്ചാൽ മലയാളികൾക്ക് അതിന് ഒറ്റ ഉത്തരമേ ഉണ്ടാകാറുള്ളു, കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവും കസ്തുരിമാനും മുതൽ നിരവധി ചാക്കോച്ചൻ കഥാപാത്രങ്ങളാണ് മലയാളികളുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്നത്. എന്നാൽ ഇന്ന് മാറ്റത്തിന്റെ പാതയിലാണ് നടൻ. റൊമാന്റിക് വേഷങ്ങളിൽ തിളങ്ങിയ ചാക്കോച്ചൻ ഇന്ന് കൂടുതൽ ആഴമുള്ള അഭിനയ പ്രാധാന്യമേറെയുള്ള വേഷങ്ങളാണ് തിരഞ്ഞെടുക്കുന്നത്.
ഒറ്റ്, മുന്നറിയിപ്പ് തുടങ്ങി വ്യത്യസ്ത വേഷങ്ങളിൽ എത്തുന്ന നിരവധി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. അതിൽ പ്രേക്ഷകർ ഏറെ കാത്തിരുന്ന 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തുകയും ചെയ്തു. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം, തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ചിത്രത്തിന്റെ ട്രെയിലറും ഒപ്പം റീമാസ്റ്റർ ചെയ്ത് ഇറക്കിയ 'ദേവദൂതർ പാടി' എന്ന ഗാനവും ചാക്കോച്ചന്റെ ഡാൻസും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കേരളക്കര മുഴുവൻ വൈറലായ കുഞ്ചാക്കോ ബോബന്റെ ആ ഡാൻസ് യൂട്യൂബിൽ മാത്രം ഒരു കോടിയിലധികം പേരാണ് കണ്ടത്.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പങ്കെടുത്ത പല പരിപാടികളിലും കുഞ്ചാക്കോ ബോബൻ ഗാനത്തിന് ചുവട് വച്ചതും വൈറലായിരുന്നു. ഇപ്പോഴിതാ, ചാക്കോച്ചന്റെ മറ്റൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. പ്രൊമോഷന്റെ ഭാഗമായി ഇന്നലെ കൊച്ചി ലുലുമാളിൽ നടന്ന ഒരു പരിപാടിയിൽ 'രാക്കുയിൽ പാടി' എന്ന ഗാനത്തിന്റെ വയലിൻ സംഗീതം കേട്ട് വികാരഭരിതനായി വേദിയിൽ ഉണ്ടായിരുന്ന ഔസേപ്പച്ചനെ കെട്ടിപ്പിടിക്കുന്ന ചാക്കോച്ചന്റെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

വയലിൻ കലാകാരി രൂപ രേവതി ഗാനത്തിന്റെ വയലിൻ പോർഷൻ വായിച്ചതിനു പിന്നാലെ സംസാരിക്കുന്നതിനിടെയാണ് കുഞ്ചാക്കോ ബോബൻ വികാരഭരിതനായത്. രൂപ ഒരുപാട് സംശയങ്ങൾ എന്നോട് ചോദിച്ച ശേഷമാണ് ഇപ്പോൾ ഇത് വായിച്ചത് എന്നാൽ ചാക്കോച്ചന് അന്ന് ഒരു സംശയവും ഉണ്ടായിരുന്നില്ല എന്ന് ഔസേപ്പച്ചൻ പറഞ്ഞ ശേഷം മൈക്ക് ചാക്കോച്ചന് നൽകിയപ്പോഴായിരുന്നു ഇത്.
ഔസേപ്പച്ചനെ ആലിംഗനം ചെയ്ത ശേഷം കണ്ണു തുടച്ച് എല്ലാവർക്കും ചാക്കോച്ചൻ ഹൃദയത്തിൽ നിന്ന് നന്ദി പറഞ്ഞു. താൻ ആഗ്രഹിച്ചിട്ടല്ല സിനിമയിലേക്ക് വന്നതെന്നും നിങ്ങൾ തന്ന സ്നേഹവും പ്രോത്സാഹനവുമാണ് ഇവിടെ എത്തിച്ചതെന്നും അതിനു എന്തെങ്കിലും തിരിച്ചു തരണം എന്നത് കൊണ്ടാണ് വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യുന്നതെന്നും ചാക്കോച്ചൻ പറഞ്ഞു.

ഗാനമാലപിക്കാനും സംഗീത ഉപകരണങ്ങൾ വായിക്കാനും ആഗ്രഹിച്ച ആളാണ് താനെന്നും അത് രണ്ടും പറ്റാത്തത് കൊണ്ട് സിനിമയിലൂടെ സാധിക്കുകയായിരുന്നു എന്നും ചാക്കോച്ചൻ പറഞ്ഞു. എന്നാൽ താൻ അത് വിശ്വസിക്കില്ലെന്നും ഗാനങ്ങൾ ചുവടു വെക്കുന്നത് കൂടാതെ മനോഹരമായി ലിപ് കൊടുത്തിട്ടുള്ള നാടൻ ചാക്കോച്ചൻ ആണെന്ന് ഔസേപ്പച്ചൻ പറഞ്ഞു.
അനിയത്തിപ്രാവിലെ ഗാനരംഗം കണ്ട് ഫാസിൽ സാറിനോട് അതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും ഔസേപ്പച്ചൻ പറഞ്ഞു. ഓ പ്രിയേ പോലുള്ള ഗാനങ്ങൾ തനിക്ക് നൽകിയ ഔസേപ്പച്ചന് കുഞ്ചാക്കോ ബോബൻ നന്ദി പറയുകയും ചെയ്തു. ദേവദൂതർ പാടി എന്ന ഗാനത്തിന്റെ ഒറിജിനൽ വേര്ഷന് സംഗീതം നൽകിയത് ഔസേപ്പച്ചൻ ആയിരുന്നു.
Recommended Video

അതേസമയം, കുഞ്ചാക്കോ ബോബൻ വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്ന ചിത്രമാണ് 'ന്നാ താൻ കേസ് കൊട്'. ഒരു കാസർകോടൻ ഭാഷ സംസാരിക്കുന്ന കള്ളനായിട്ടാണ് ചാക്കോച്ചൻ സിനിമയിൽ എത്തുന്നത്. നിയമ പ്രശ്നങ്ങളെ ചുറ്റിപ്പറ്റി കോടതിയിൽ ഒരു കള്ളനും മന്ത്രിയും തമ്മിൽ നടക്കുന്ന കോടതി വിചാരണയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്.
സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രമാണിത്. കൊഴുമ്മൽ രാജീവൻ അഥവാ അംബാസ് രാജീവൻ എന്നാണ് കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തിന്റെ പേര്. ആക്ഷേപഹാസ്യ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റേതായി പുറത്തിറങ്ങുന്ന 99-മത്തെ സിനിമ കൂടിയാണ് ന്നാ താൻ കേസ് കൊട്.


Click it and Unblock the Notifications