തിരിച്ചു വന്നപ്പോൾ പരിഗണന കുറഞ്ഞു, എന്റെ ക്ലോസപ്പ് ഷോട്ട് വെക്കാൻ രണ്ടു തവണ ആലോചിച്ചവരുണ്ട്: കുഞ്ചാക്കോ ബോബൻ
മലയാളത്തിലെ എവർ ഗ്രീൻ റൊമാന്റിക് ഹീറോ എന്ന വിശേഷണം ഒരുപാട് കേട്ട നടനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവും കസ്തുരിമനുമെല്ലാം ഇന്നും മലയാളി മനസുകളിൽ മായാതെ നിൽക്കുന്ന ചാക്കോച്ചൻ ചിത്രങ്ങളാണ്. പ്രണയനായകനായി തിളങ്ങി ഇത്രയും അധികം ബ്ലോക്ക്ബസ്റ്ററുകൾ സൃഷ്‌ടിച്ച മറ്റൊരു നടനും മലയാളത്തിൽ ഇല്ല എന്നതാണ് സത്യം.
എന്നാൽ ഇന്ന് മാറ്റത്തിന്റെ പാതയിലാണ് കുഞ്ചാക്കോ ബോബൻ. അന്ന് റൊമാന്റിക് വേഷങ്ങളിൽ തിളങ്ങി നിന്നിരുന്ന ചാക്കോച്ചൻ ഇന്ന് കൂടുതൽ ആഴമുള്ള അഭിനയ പ്രാധാന്യമേറെയുള്ള വേഷങ്ങളാണ് തിരഞ്ഞെടുക്കുന്നത്. അതിനിടയിൽ വളരെ ചുരുങ്ങിയ കാലം സിനിമകളിൽ നിന്ന് ചാക്കോച്ചൻ ഒരു ഇടവേളയും എടുത്തിരുന്നു.

ഇപ്പോൾ ഒറ്റ്, മുന്നറിയിപ്പ് തുടങ്ങി വ്യത്യസ്ത വേഷങ്ങളിൽ എത്തുന്ന നിരവധി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. പ്രേക്ഷകർ ഏറെ കാത്തിരുന്ന 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയിരുന്നു. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം, തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ സംവിധാനം ചെയ്ത ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിക്കും. ചിത്രം ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ്.
അതിനിടെ, കുഞ്ചാക്കോ ബോബൻ കൗമുദി മൂവീസിന് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. തന്റെ തുടക്കകാലത്ത് ലഭിച്ച പരിഗണന മടങ്ങി വരവിൽ ലഭിച്ചില്ലെന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. തന്റെയൊരു ക്ലോസപ്പ് ഷോട്ട് വെക്കാൻ പോലും സംവിധായകർ രണ്ടാമതൊന്ന് ആലോച്ചിച്ചിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ചാക്കോച്ചൻ. പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. ചാക്കോച്ചന്റെ വാക്കുകൾ ഇങ്ങനെ.

"ഇടയ്ക്ക് ഒരു കാലത്ത് ഞാൻ സിനിമയിൽ നിന്ന് കുറച്ചു നാൾ മാറിനിന്നിരുന്നു. തിരിച്ചുവന്നപ്പോൾ ഞാൻ നേരത്തെ അനുഭവിച്ചിരുന്ന ലക്ഷ്വറി ഒന്നും എനിക്ക് കിട്ടിയിട്ടില്ല. എന്റെ ഒരു ക്ളോസപ്പ് വെക്കാൻ നേരം പോലും രണ്ടു വട്ടം ആലോചിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിട്ടുണ്ട്. ഒരു ഗ്യാങ്ങിന്റെ ഷോട്ട് ഒക്കെ ആണെങ്കിൽ ഞാൻ ഒരു മൂലയ്ക്ക് ആയി പോയിട്ടുണ്ട്" കുഞ്ചാക്കോ ബോബൻ പറഞ്ഞു.
തനിക്ക് ലഭിക്കുന്ന പ്രതിഫലത്തിൽ പോലും ഈ വ്യത്യാസം ഉണ്ടായിരുന്നതായി ചാക്കോച്ചൻ പറയുന്നു. തന്നെക്കാൾ ശേഷം എത്തിയവരും തന്റെ അത്രയും ഹിറ്റുകൾ നൽകാത്തവർ പോലും തന്നെക്കാൾ കൂടുതൽ പ്രതിഫലം വാങ്ങുന്ന സാഹചര്യമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

"എനിക്ക് ശേഷം വന്നവർ. എന്റെ അത്രയും ഹിറ്റുകൾ ഇല്ലാത്തവർ നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ ഉൾപ്പെടെ എന്നേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങിയിരുന്നു. അടുത്ത കാലത്ത് അഭിനയിച്ച ഒരു സിനിമയിൽ നായികയേക്കാൾ കുറഞ്ഞ പ്രതിഫലമാണ് എനിക്ക് ലഭിച്ചത്. ഏത് സിനിമ ആണെന്ന് ഒന്നും ഞാൻ പറയുന്നില്ല. ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് നോക്കിയാൽ മനസിലാകും." കുഞ്ചാക്കോ ബോബൻ പറഞ്ഞു.
അതേസമയം,ഗംഭീര പ്രതികരണമാണ് കുഞ്ചാക്കോ ബോബന്റെ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ലഭിക്കുന്നത്. വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്ന ചാക്കോച്ചൻ ഉൾപ്പെടെ ചിത്രത്തിലെ എല്ലാ താരങ്ങളും ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. കുറേനാൾക്ക് ശേഷം കുടുംബപ്രേക്ഷകർക്ക് ആയുള്ള ചിത്രം എന്നാണ് നിരൂപകർ ഉൾപ്പെടെ പറയുന്നത്.

അരവിന്ദ് സ്വാമി പ്രധാന വേഷത്തിലെത്തുന്ന ഒറ്റാണ് കുഞ്ചാക്കോ ബോബന്റെ റിലീസിന് എത്താൻ ഒരുങ്ങുന്ന പുതിയ ചിത്രം. സെപ്റ്റംബർ രണ്ടിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. തീവണ്ടിക്ക് ശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് സിനിമയില്‍ നായികയായി എത്തുന്നത്. ദി ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് ഒറ്റ്. ജാക്കി ഷറോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് എസ്. സജീവാണ്.


Click it and Unblock the Notifications