'ഞാൻ ആദ്യം കാണുമ്പോൾ അവൾക്കൊരു പല്ലില്ലായിരുന്നു, വലുതായപ്പോൾ ശാലിനിക്ക് പകരം നായികയാക്കി': ലാൽ ജോസ്
മലയാള സിനിമയിലെ ശ്രദ്ധേയരായ സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് 1998ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. പിന്നീട് അങ്ങോട്ട് രണ്ടാം ഭാവം, മീശമാധവൻ, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ തുടങ്ങി നിരവധി ഹിറ്റ് സിനിമകളാണ് ലാൽ ജോസ് മലയാളത്തിന് നൽകിയത്.
നല്ല സിനിമകൾക്കൊപ്പം സൂപ്പർ നായികമാരെയും സമ്മാനിച്ച സംവിധായകൻ കൂടിയാണ് ലാൽ ജോസ്. മലയാളത്തിന് ഇന്ന് ഏറെ പ്രിയപ്പെട്ട നായികമാരിൽ പലരും ലാൽ ജോസിന്റെ കൈ പിടിച്ച് മലയാള സിനിമയുടെ പടി കയറി വന്നവരാണ്. കാവ്യാ മാധവൻ, സംവൃത സുനിൽ, മീര നന്ദൻ, ആൻ അഗസ്റ്റിൻ, അനുശ്രീ എന്നിവരെല്ലാം ലാൽ ജോസ് മലയാള സിനിമയ്ക്ക് സംഭാവന ചെയ്തവരാണ്.

അതിൽ തന്നെ മലയാളിക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കാവ്യാ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യയെ നായികയാക്കിയത് ലാൽ ജോസ് ആയിരുന്നു. 1991 ൽ പൂക്കാലംവരവായി എന്ന ചിത്രത്തിൽ അരങ്ങേറിയ കൊച്ചു കുട്ടി ഇന്ന് യുവാക്കൾക്കും കുടുംബപ്രേക്ഷകർക്കും പ്രിയങ്കരിയായത് ലാൽ ജോസ് ചിത്രങ്ങളിലൂടെ ആയിരുന്നു.
1999 ൽ പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രം ചന്ദ്രനുദിക്കുന്ന ദിക്കിലാണ് കാവ്യ ആദ്യമായി നായികയാകുന്നത്. ദിലീപ് നായകനായ ചിത്രം ഏറെ ശ്രദ്ധനേടിയതോടെ കൂടുതൽ സിനിമകൾ കാവ്യയെ തേടിയെത്തുകയായിരുന്നു. പിന്നീട് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികയായി കാവ്യ മാറുകയായിരുന്നു. ദിലീപുമായുള്ള വിവാഹ ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ് കാവ്യയിപ്പോൾ.
അതിനിടെ താൻ കാവ്യയെ ആദ്യമായി കണ്ടതിനെ കുറിച്ചും സിനിമയിൽ നായിക ആക്കിയതിനെ കുറിച്ചും ലാൽ ജോസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പുതിയ ചിത്രമായ സോളമന്റെ തേനീച്ചകൾ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് ലാൽ ജോസ് ഇതിനെ കുറിച്ച് സംസാരിച്ചത്.
'ഞാൻ ആദ്യം കാണുമ്പോൾ അവൾക്കൊരു പല്ല് ഇല്ലായിരുന്നു. രണ്ടാം ക്ലാസിൽ പഠിക്കുക്കുകയായിരുന്നു. പിന്നീട് പത്തോ പതിനൊന്നോ വയസുള്ളപ്പോൾ അഴകിയ രാവണനിൽ അഭിനയിക്കാൻ വന്നു. അതുകഴിഞ്ഞ് ഞാൻ അസോസിയേറ്റ് ആയി വർക്ക് ചെയ്ത ഭൂതകണ്ണാടിയിൽ ഒരു വേഷം ചെയ്തു. അങ്ങനെ കാവ്യയുടെ വളർച്ച കണ്ടിട്ടുണ്ട് ഞാൻ' ലാൽ ജോസ് പറഞ്ഞു.

ചന്ദ്രനുദിക്കുന്ന ദിക്കിൽ കാവ്യ നായികയായി എത്തിയതിനെ കുറിച്ചും ലാൽ ജോസ് സംസാരിച്ചു. 'ചന്ദ്രനുദിക്കുന്ന ദിക്ക് ആയപ്പോൾ ശാലിനിയെ ആയിരുന്നു ഞാൻ ആദ്യം തീരുമാനിച്ചിരുന്നത്. അവസാന നിമിഷം എന്റെ ഗുരുനാഥനായ കമൽ സാറിന്റെ നിറം സിനിമയും വന്നു. മണിരത്നത്തിന്റെ മറ്റൊരു സിനിമയും വന്നു. ഇതിനിടയിൽ എന്റെ സിനിമ ചെയ്യാൻ പറ്റിയില്ല. അങ്ങനെ അവർ അതിൽ നിന്ന് മാറി'
'ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് കാവ്യയുടെ ഓർത്തത്. ഇങ്ങനെ ഒരു കുട്ടിയുണ്ട്. പക്ഷെ അവർ തീരെ കൊച്ചാണെന്ന് സംശയമുണ്ടെന്ന് ഞാൻ പറഞ്ഞു, അപ്പോൾ ഒരാൾ, അത് ആരാണെന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ എനിക്ക് പറയാൻ പറ്റില്ല. 'അവൾ വലിയ കുട്ടിയായെന്നും. ഈ അടുത്ത് കണ്ടിരുന്നു. സാരി ഉടുത്തിട്ടുള്ള ഫോട്ടോ കണ്ടിരുന്നു, അത് ഓക്കെയാണ് ലാലേട്ടാ' എന്ന് പറഞ്ഞു.'
'അങ്ങനെ ഞാൻ കുട്ടിയെ കാണാൻ നീലേശ്വരത്തേക്ക് പോവുകയും. അവരുടെ മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തു. അവർക്ക് ആദ്യം നായികയാക്കാൻ പേടിയായിരുന്നു ഒടുവിൽ ഞാൻ നിർബന്ധിച്ചാണ് സമ്മതിച്ചത്.' ലാൽ ജോസ് പറഞ്ഞു.


Click it and Unblock the Notifications