ശ്രീനിയേട്ടന്റെ വാക്ക്, മമ്മൂട്ടിയുടെ ഓഫർ; അത് നൽകിയ ഊർജ്ജമാണ് ആ സിനിമയായി മാറിയത്; കുറിപ്പുമായി ലാൽ ജോസ്!
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. പ്രേക്ഷകർക്കായി നിരവധി ഹിറ്റ് സിനിമകൾ ഒരുക്കിയിട്ടുണ്ട് അദ്ദേഹം. ഏറെ കാലം സംവിധായകൻ കമലിന്റെ കീഴിൽ അസിസ്റ്റന്റും അസോസിയേറ്റുമായി പ്രവർത്തിച്ച ശേഷം 1998 ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് ലാൽ ജോസ് സ്വതന്ത്ര സംവിധായകനായി മാറുന്നത്. ആദ്യ ചിത്രം കൊണ്ട് തന്നെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായി മാറാൻ ലാൽ ജോസിന് കഴിഞ്ഞു.
പിന്നീട് അങ്ങോട്ട് യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കുമെല്ലാം ഒരുപോലെ ആസ്വദിക്കാവുന്ന നിരവധി ചിത്രങ്ങളാണ് ലാൽ ജോസ് ഒരുക്കിയത്. ഇപ്പോഴിതാ, ലാൽ ജോസിന്റെ ആദ്യ സംവിധാന സംരംഭത്തിണ് കാൽനൂറ്റാണ്ട് തികഞ്ഞിരിക്കുകയാണ്. മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തിയ ഒരു മറവത്തൂർ കനവ് റിലീസ് ചെയ്തിട്ട് 25 വർഷം ആയിരിക്കുന്നു. ആ വിശേഷം പങ്കുവച്ച് ലാൽ ജോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധനേടുകയാണ്. ആ സിനിമ വന്ന വഴി അനുസ്മരിക്കുകയാണ് ലാല്‍ജോസ്.

'ഏപ്രിൽ 8 - എന്റെ ആദ്യ സിനിമ, മറവത്തൂർ കനവ് റിലീസായിട്ട് ഇന്ന് കാൽനൂറ്റാണ്ട് തികയുന്നു. ഒരു പിടി വലിയ മനുഷ്യരുടെ സന്മനസ്സാണ് എന്നെ വഴിനടത്തുന്നത്. ഈ ദിവസം ഞാൻ അവരെയെല്ലാം നന്ദിയോടെ ഓർക്കുന്നു. തൊണ്ണൂറുകളുടെ രണ്ടാം പാതിയിൽ വധു ഡോക്ടറാണ് എന്ന സിനിമയുടെ അസോസിയേറ്റായി സെറ്റിൽ ഓടി പായുമ്പോൾ ആ ചിത്രത്തിന്റെ നിർമ്മാതാക്കളായിരുന്ന അലക്സാണ്ടർ മാത്യു പൂയപ്പളളിയും ഡോക്ടർ ബ്രൈറ്റുമാണ് അവരുടെ അടുത്ത പടത്തിലൂടെ എന്നെ സ്വതന്ത്ര സംവിധായകനാക്കാം എന്ന ഓഫർ വയ്ക്കുന്നത്,'
'ഉടനടി ഒരു തീരുമാനത്തിന് ധൈര്യമില്ലാത്തതിനാൽ ശ്രീനിയേട്ടനോ ലോഹിസാറോ തിരക്കഥയെഴുതി തന്നാൽ സംവിധാനം ചെയ്യാം എന്നൊരു അതിമോഹം പറഞ്ഞു. വധു ഡോക്ടറാണ് എന്ന ചിത്രത്തിന്റെ സെറ്റിലുണ്ടായിരുന്ന ശ്രീനിയേട്ടന്റെ ചെവിയിലും ഈ വിവരം അവർ എത്തിച്ചു. ഞെട്ടിച്ചു കൊണ്ട് ശ്രീനിയേട്ടന്റെ മറുപടി - ലാൽ ജോസാണെങ്കിൽ ഞാൻ എഴുതാം. ആ വാക്കിന്റെ മാത്രം ബലത്തിൽ ഒരു പ്രൊജക്ടിന് ചിറക് മുളച്ചു,'
'രണ്ട് കൊല്ലം ശ്രീനിയേട്ടനൊപ്പം പല സെററുകളിൽ കഥാ ചർച്ച. അതിനിടെ ഉദ്യാനപാലകനിൽ അസോസിയേറ്റായി പണിയെടുക്കുന്ന എന്നോട് മമ്മൂക്കയുടെ കുശലപ്രശ്നം - ആരാണ് നിന്റെ പടത്തിലെ നായകൻ. കഥ ആലോചനകൾ നടക്കുന്നേയുളളൂ എന്ന് എന്റെ മറുപടി. കഥയായി വരുമ്പോ അതിലെ നായകന് എന്റെ ഛായയാണെന്ന് നിനക്ക് തോന്നിയാൽ ഞാൻ അഭിനയിക്കാമെന്ന് മമ്മൂക്ക,'
'ശീനിയേട്ടന്റെ വാക്ക്, മമ്മൂട്ടിയുടെ ഓഫർ, അലക്സാണ്ടർ മാത്യുവിന്റേയും ഡോക്ടർ ബ്രൈറ്രിന്റേയും ഉത്സാഹം, ലാൽജോസെന്ന ചെറുപ്പക്കാരനിൽ ഇവരെല്ലാം ചേർന്ന് നിറച്ച് തന്ന ഊർജ്ജമാണ് 'ഒരു മറവത്തൂർ കനവാ'യി മാറിയത്. 1997 ഡിസംബറിൽ ഷൂട്ട് തുടങ്ങി, 1998 ഏപ്രിൽ എട്ടിന് റിലീസായി,'
'എന്നെ സഹസംവിധായകനായി കൂടെ കൂട്ടിയ കമൽ സാർ, എന്നെ വിശ്വസിച്ച് എന്റെ ആദ്യ സിനിമയക്ക് തിരക്കഥയെഴുതി തന്ന ശ്രീനിയേട്ടൻ, പുതുമുഖ സംവിധായകന്റെ നായകനായ മഹാനടൻ, സിനിമ വലുതായപ്പോ നിർമ്മാണവും വിതരണവും ഏറ്റെടുത്ത സിയാദ് കോക്കർ - നന്ദി പറയേണ്ടവരുടെ പട്ടിക തീരുന്നില്ല. അതെന്റെ ജീവനോളം വലിയ ഒരു സുദീർഘ ലിസ്ററാണ്. അവരോടെല്ലാമുളള കടപ്പാട് എന്നും എന്റെ ഹൃദയത്തിൽ മിടിക്കുന്നുണ്ടെന്ന് മാത്രം പറയട്ടെ,'

'ഇരുപത്തിയഞ്ച് വർഷത്തിനിടെ ഞാൻ ചെയ്ത ഇരുപത്തിയേഴ് സിനിമകളെ ഏറ്റെടുത്ത പ്രേക്ഷകർ.. തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ എന്നെ സ്നേഹിക്കുന്നവർ. നന്ദി പറഞ്ഞ് ഞാൻ ചുരുക്കുന്നില്ല - സ്നേഹത്തോടെ ഓർക്കുന്നു. ഏവർക്കും ഈസ്റ്റർ - വിഷു ആശംസകൾ!' എന്നായിരുന്നു ലാൽ ജോസ് ജോസ് തന്റെ ഫെയ്‌സ്‌ബുക്ക് പേജിൽ കുറിച്ചത്.
ഒരുപാട് പേർ ലാൽ ജോസിന് ആശംസകൾ നേർന്ന് കമന്റ് ചെയ്തിട്ടുണ്ട്. മറവത്തൂർ കനവ് കണ്ട ഓർമ്മകൾ പങ്കുവച്ചും ആരാധകരുടെ കമന്റുകൾ ഉണ്ട്. അതേസമയം, സോളമന്റെ തേനീച്ചകളാണ് ലാൽ ജോസിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
ജോജു നായകനായി എത്തിയ ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത് ലാൽ ജോസ് വിധികർത്താവായി എത്തിയ നായികാ നായകൻ എന്ന പരിപാടിയിൽ മത്സരാർത്ഥികളായി എത്തിയ ദർശന, വിൻസി അലോഷ്യസ്, ശംബു, ആഡിസ് ആന്റണി എന്നിവരായി. ചിത്രത്തിൽ അത്ര നല്ല അഭിപ്രായമല്ല പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.


Click it and Unblock the Notifications