കുഞ്ഞിന്റെ അടക്ക് കഴിഞ്ഞ് സെമിത്തേരിയില്‍ നിന്നും ക്ലാസ്‌മേറ്റ്‌സിന്റെ ലൊക്കേഷനിലേക്ക്: ലാല്‍ ജോസ്
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നിരവധി സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ലാല്‍ ജോസ്. അദ്ദേഹത്തിന്റെ സിനിമകളില്‍ ട്രെന്റ് സെറ്ററായി മാറിയതായിരുന്നു ക്ലാസ്‌മേറ്റ്‌സ്. എന്നാല്‍ താന്‍ ആ സിനിമ ചെയ്തത് ശൂന്യമായ മനസോടെയാണെന്നാണ് ലാല്‍ ജോസ് പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ക്ലാസ്‌മേറ്റ്‌സിന്റെ പിറവിയെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
ഭയങ്കര പ്രീപ്ലാന്‍ഡ് ആയ, ഹോം വര്‍ക്ക് ചെയ്തിട്ടുള്ള പടമാണോ ക്ലാസ്‌മേറ്റ്‌സ് എന്ന് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. പക്ഷെ കരിയറില്‍ ഏറ്റവും കുറവ് ഹോംവര്‍ക്ക് ചെയ്ത ചിത്രമാണ് ക്ലാസ്‌മേറ്റ്‌സ്. ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ബാംഗ്ലൂരിലെ പോഷ് ആയൊരു എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന കഥയായിരുന്നു. സിദ്ധീഖ് ലാലിലെ ലാലേട്ടനാണ് ആ സിനിമയുടെ വിതരണം. അതേക്കുറിച്ച് സംസാരിക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹമാണ് ഇതിന് ഇടയിലെ കഥ ലാലുവിന്റെ കഥയായി തോന്നുന്നില്ലെന്ന് പറഞ്ഞത്.

ബാംഗ്ലൂരിലെ എഞ്ചിനിയറിംഗ് കോളേജിലെ ഹൈ ടെക് ലൈഫ് എന്താണെന്ന് എനിക്കറിയില്ല. ലാലുവിനും അറിയില്ലെന്ന് എനിക്കറിയാം. അറിയാത്തൊന്ന് സങ്കല്‍പ്പിച്ചെഴുതുമ്പോള്‍ വലിയ ബുദ്ധിമുട്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിരിച്ചുവന്ന ശേഷം ഞാനും ആല്‍ബര്‍ട്ടും ഈ സ്‌ക്രിപ്റ്റ് ചെയ്യുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു. അന്ന് രാത്രിമുതല്‍ വെളുക്കുവോളം ഞാനും ജെയിംസും ഞങ്ങളുടെ കോളേജ് കാലത്തെ കഥ പറഞ്ഞ് വാതോരാതെ പറഞ്ഞു കൊണ്ടിരുന്നു.
രണ്ടു പേര്‍ക്കും അന്ന് രാത്രി ഈ സിനിമ ചെയ്യണ്ട എന്ന് വെളിപാടുണ്ടാവുകയായിരുന്നു. പിറ്റേന്ന് രാവിലെ ആയപ്പോള്‍ ഞങ്ങള്‍ക്ക് കഥ കിട്ടി. അതാണ് ഇന്ന് കാണുന്ന ക്ലാസ്‌മേറ്റ്‌സ്. ഞങ്ങളുടെ ക്യാംപസുകൡ നിന്നും അവിടെ കണ്ട ആളുകളില്‍ നിന്നും എടുത്തിട്ടുള്ള കഥയും കഥാപാത്രങ്ങളുമാണ്. എല്ലാവര്‍ക്കും ഞങ്ങള്‍ക്ക് റോള്‍ മോഡല്‍സുണ്ടായിരുന്നു.

സിനിമ തുടങ്ങുന്നതിന് പതിനഞ്ച് ദിവസം മുമ്പ് എന്റെ അനിയന്റെ ഭാര്യ പ്രസവിച്ചു. തൃശ്ശൂരിലെ ഒരു ആശുപത്രിയിലായിരുന്നു. സീസേറിയന്‍ ആയിരുന്നു. കുട്ടിയുടെ ഹൃദയത്തിലൊരു ദ്വാരമുണ്ടായിരുന്നു. കൊച്ചിനെ നേരെ എറണാകുളത്തേക്ക് കൊണ്ടു വന്നു. അനിയന്‍ ദുബായിലാണ്. എന്റെ പാരന്റ്‌സ് ഒറ്റപ്പാലത്താണ്. ഞാനും എന്റെ ഭാര്യയുമാണ് ഐസിയുവിന് മുന്നില്‍ അവന് കാവലിരുന്നത്.
പതിനാലാം ദിവസം അനിയന്‍ വന്നു. അന്ന് മോന്‍ മരിക്കുകയും ചെയ്തു. ഞങ്ങളുടെ കുടുംബത്തിലെ ആദ്യത്തെ ആണ്‍കുഞ്ഞായിരുന്നു അവന്‍. അവന്റെ ബോഡിയും കൊണ്ട് ഒറ്റപ്പാലത്ത് പോയി. നാല് മണിക്ക് അടക്ക് കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ അവിടെ നിന്നും പുറപ്പെട്ടു. അവനെ അടക്കിയ സെമിത്തേരിയില്‍ നിന്നുമാണ് ഞാന്‍ ക്ലാസ്‌മേറ്റ്‌സിന്റെ ലൊക്കേഷനിലെത്തുന്നത്. പിറ്റേന്ന് രാവിലെ ഷൂട്ട് തുടങ്ങണമായിരുന്നു.

ലൊക്കേഷനില്‍ എല്ലാവരുമെത്തിയിരുന്നു. രാജീവ് രവിയും ജെയിംസ് ആല്‍ബര്‍ട്ടുമൊക്കെ. എല്ലാ ആര്‍ട്ടിസ്റ്റുകളുമുണ്ടായിരുന്നു. അവരൊക്കെ ഞാന്‍ എന്ത് അത്ഭുതം കാണിക്കുമെന്ന് നോക്കിയിരിക്കുകയാണ്. എന്റെ തലയില്‍ ഒരു അത്ഭതുവുമില്ല. മൊത്തം ബ്ലാങ്കാണ്. എല്ലാവരും എന്നെ നോക്കി നില്‍ക്കുകയാണ്. എല്ലാവരും ഉള്ളൊരു സീന്‍ എടുത്തില്ലെങ്കില്‍ ശരിയാകില്ല. അപ്പോഴാണ് മനസിലേക്ക് എന്‍എന്‍ കക്കാടിന്റെ സഫലമീ യാത്ര എന്ന കവിത ഓര്‍മ്മ വരുന്നത്.

ഉടനെ ഒരാളെ വിട്ട് ആ പുസ്തകം എടുപ്പിച്ചു. എന്നിട്ടത് നരേന് കൊടുത്തിട്ട് നീയിത് കിടന്നു കൊണ്ട് ചൊല്ലാന്‍ പറഞ്ഞു. മറ്റുള്ളവര്‍ അതു നോക്കിയിരിക്കുകയാണ്. ഇങ്ങനൊരു രംഗം തിരക്കഥയിലുണ്ടായിരുന്നില്ല. പൃഥ്വിരാജൊക്കെ തിരക്കഥ കാണാപാഠം പഠിച്ച് വന്നിരിക്കുകയാണ്. ഇങ്ങനൊരു രംഗം ഇല്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ സിനിമ അങ്ങനെയാണ് എന്ന് മറുപടി കൊടുത്തു. ആ രംഗം ചിത്രീകരിക്കുമ്പോള്‍ എനിക്കറിയില്ല അതെവിടെ പ്ലേസ് ചെയ്യണമെന്ന്. പക്ഷെ ഷൂട്ടിനിടെ ഈ രംഗം മുരളിയെ സുഹൃത്തുക്കള്‍ ഓര്‍ക്കുമ്പോള്‍ ഇടാം എന്ന ചിന്ത വന്നു.


Click it and Unblock the Notifications











