'ദൈവം എന്തിന് എന്നെ സൃഷ്ടിച്ചു? ആരാണ് എന്നെ സ്നേഹിക്കാനുള്ളത്?'; സിൽക്ക് സ്മിതയുടെ ആത്മഹത്യ കുറിപ്പ്!
സിൽക്ക് സ്മിത... വെള്ളിത്തിരയിൽ ചുവടുകൾ കൊണ്ടും ഉടലുകൊണ്ടും ഇത്രമേൽ മാദകത്വം വാരിവിതറിയ മറ്റൊരു നടിയുണ്ടാകില്ല. മരിക്കുവോളം അവരുടെ ഉടലിനെക്കുറിച്ചു മാത്രമെ എല്ലാവരും ഓർത്തുള്ളൂ.... ചർച്ച ചെയ്തുള്ളു.
വികാരം മുറ്റിയ കണ്ണുകൾ മാത്രമേ കണ്ടുള്ളൂ. കണ്ണിൽ നിറഞ്ഞ കണ്ണീർ കണ്ടില്ല. ഉള്ളിലെ പിടച്ചിൽ അറിഞ്ഞില്ല. മരണക്കയത്തിലേക്ക് അവർ സ്വയം നടന്നിറങ്ങിയതോ അല്ലെങ്കിൽ സമൂഹം അവരെ തള്ളി വിട്ടതോ... എല്ലാവരും ഒന്നുകൂടി തങ്ങളുടെ തന്നെ മനസിനോട് ചോദിക്കേണ്ട ചോദ്യമാണത്. 1996 സെപ്റ്റംബറിലാണ് വെള്ളിത്തിരയിൽ ഒരു കാലത്ത് തരംഗമായിരുന്ന സിൽക്ക് സ്മിത ഓർമയായത്.
മോഹൻലാൽ ചിത്രം സ്ഫടികത്തിൽ അഭിനയിച്ച് ഒരു വർഷത്തിന് ശേഷമായിരുന്നു സ്മിതയുടെ ആത്മഹത്യ. പക്ഷെ സിൽക്കിന്റെ ആകസ്മിക വേർപാടിൽ കോളിവുഡും സാൻഡൽവുഡും ടോളിവുഡും ഒന്നും കരഞ്ഞില്ല.
പുഷ്പചക്രങ്ങളും കണ്ണീർ പൂക്കളും സമർപ്പിക്കാൻ ആരും വന്നില്ല. ഉയർച്ചയ്ക്കായി സ്മിതയുടെ കഴിവുകൾ ഉപയോഗിച്ചവർ പോലും അന്ത്യാഞ്ജലിക്കെത്തിയില്ല.
മൃതശരീരം കാണാൻ തന്നെ ജനം അറപ്പ് കാണിച്ചു. സിൽക് സ്മിത ജീവിച്ചിരുന്നെങ്കിൽ ഈ വരുന്ന ഡിസംബറിൽ 62 തികഞ്ഞേനെ. കരിമഷി ക്കണ്ണുകളും വന്യമായ ചിരിയുമാണ് ആരാധകരെ ആകർഷിച്ചത്.

ജീവിതത്തിലെ ചതികളിൽ ഇടറിവീണുപോയ ആ പ്രതിഭയുടെ ആത്മഹത്യ കുറിപ്പ് വീണ്ടും സോഷ്യൽമീഡിയകളിൽ വൈറലാവുകയാണ് ഇപ്പോൾ. 'ഒരു നടിയാവാൻ ഞാൻ എന്തുമാത്രം കഷ്ടപ്പെട്ടുവെന്ന് എനിക്ക് മാത്രമെ അറിയാവൂ. എന്നോട് ആരും സ്നേഹം കാണിച്ചില്ല.'
'ബാബു (ഡോ.രാധാകൃഷ്ണൻ) മാത്രമാണ് എന്നോട് അൽപം സ്നേഹത്തോടെ പെരുമാറിയിട്ടുള്ളത്. എല്ലാവരും എന്റെ അധ്വാനത്തെ ചൂഷണം ചെയ്യുമായിരുന്നു.'
'ജീവിതത്തിൽ ഒരുപാട് മോഹങ്ങൾ എനിക്കുണ്ട്. അവയൊക്കെ നിറവേറ്റണമെന്ന ആഗ്രഹവുമുണ്ട്. പക്ഷേ എവിടെ ചെന്നാലും എനിക്ക് സമാധാനമില്ല.'

'ഓരോരുത്തരുടെയും പ്രവർത്തികൾ എന്റെ മനസമാധാനം കെടുത്തുന്നതായിരുന്നു. അതുകൊണ്ടാകാം മരണം എന്നെ വശീകരിക്കുന്നത്. എല്ലാവർക്കും ഞാൻ നല്ലതെ ചെയ്തിട്ടുള്ളൂ. എന്നിട്ടും എന്റെ ജീവിതം ഇങ്ങനെയൊക്കെയായല്ലോ. ദൈവമേ...'
'ഇതെന്തൊരു ന്യായമാണ്? ഞാൻ സമ്പാദിച്ച സ്വത്തിന്റെ പകുതിയും ബാബുവിന് കൊടുക്കണം. ഞാൻ വളരെ ഇഷ്ടപ്പെട്ടു... പ്രേമിച്ചു...ആത്മാർത്ഥമായി തന്നെ. അയാൾ എന്നെ ചതിക്കില്ല എന്ന് തന്നെ ഞാൻ വിശ്വസിച്ചു.'
'എന്നാൽ അദ്ദേഹമെന്നെ വഞ്ചിച്ചു. ഈശ്വരനുണ്ടെങ്കിൽ അദ്ദേഹത്തിന് തീർച്ചയായും ശിക്ഷ കൊടുക്കും. അയാൾ എന്നോട് ചെയ്ത ദ്രോഹങ്ങൾ എനിക്ക് സഹിക്കാൻ പറ്റിയില്ല. ദിവസവും എന്നെ ഉപദ്രവിച്ചു.'

'അവരവർ ചെയ്യുന്നത് ന്യായമാണെന്നാണ് അവരുടെ വിചാരം. ബാബുവും അക്കൂട്ടത്തിൽ തന്നെ. എന്റെ പക്കൽ നിന്ന് അദ്ദേഹം വാങ്ങിയ ആഭരണങ്ങൾ തിരിച്ച് തന്നില്ല. ഇനി ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല.'
'ഈശ്വരൻ എന്നെ എന്തിന് സൃഷ്ടിച്ചു?. രാമുവും രാധാകൃഷ്ണനും എന്നെ ഏറെ പ്രലോഭിപ്പിച്ചു. ഞാൻ അവർക്ക് എത്രയോ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷെ എന്നെ മരണത്തിലേക്ക് അവർ തള്ളിയിടുകയായിരുന്നു.'
എന്റെ ശരീരത്തെ ഉപയോഗിച്ചവർ ധാരാളം. എന്റെ അധ്വാനത്തെ മുതലെടുത്തവരും ധാരാളം. ബാബുവൊഴികെ മറ്റാർക്കും ഞാൻ നന്ദി പറയുന്നില്ല. കഴിഞ്ഞ അഞ്ച് വർഷമായി ഒരാൾ എനിക്കൊരു ജീവിതം തരാമെന്ന് പറഞ്ഞിരുന്നു.'
Recommended Video

'ഞാൻ എന്തുമാത്രം ആ ജീവിതത്തിന് വേണ്ടി കൊതിച്ചു എന്നറിയാമോ?. പക്ഷെ അതെല്ലാം വെറും വാക്ക് മാത്രമാണെന്നറിഞ്ഞപ്പോൾ ഞാൻ തളർന്നുപോയി. ഇനിയെനിക്ക് പിടിച്ച് നിൽക്കാൻ വയ്യ.'
'ഈ കത്തെഴുതാൻ ഞാൻ ഏറെ പ്രയാസപ്പെട്ടു. ഞാൻ ഇഷ്ടപ്പെട്ടു വാങ്ങിയ ആഭരണങ്ങൾ പോലും എനിക്കില്ലാതായി. ഇനി അത് ആർക്ക് ലഭിക്കാൻ പോകുന്നു? എനിക്കറിഞ്ഞുകൂടാ...' എന്നായിരുന്നു സിൽക്ക് സ്മിത തന്റെ ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നത്.


Click it and Unblock the Notifications