സ്വരസൗന്ദര്യത്തിന് വിട; പതിറ്റാണ്ടുകളുടെ സംഗീത വിസ്മയം എസ്. ജാനകി അന്തരിച്ചു
സ്വരമാധുര്യം കൊണ്ട് ദക്ഷിണേന്ത്യൻ സംഗീതലോകത്തെ പതിറ്റാണ്ടുകളോളം വിസ്മയിപ്പിച്ച അതുല്യഗായിക എസ്. ജാനകി അന്തരിച്ചു. 88 വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മൈസൂരുവിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രിയ ഗായികയുടെ വിയോഗ വാർത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് സംഗീത ലോകവും ആരാധകരും. ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രത്തിൽ സ്വന്തം ശബ്ദത്തിന്റെ വൈവിധ്യവും ഭാവസാന്ദ്രതയും കൊണ്ട് അനശ്വര സ്ഥാനം നേടിയ അവർ ഭാഷകളുടെയും സംസ്കാരങ്ങളുടെയും അതിരുകൾ മറികടന്ന് സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ കലാകാരിയാണ്.
1957ൽ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച എസ്. ജാനകി അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സംഗീതയാത്രയിൽ ആയിരക്കണക്കിന് ഗാനങ്ങൾക്ക് ജീവൻ പകർന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി 17ഓളം ഇന്ത്യൻ ഭാഷകളിലായി അവർ ആലപിച്ച ഗാനങ്ങൾ സംഗീത ലോകത്തിന്റെ അമൂല്യ സമ്പത്തായി ഇന്നും നിലനിൽക്കുന്നു. മലയാളിയ അല്ലായിരുന്നിട്ടും മലയാള ഭാഷയുടെ ഭാവവും ഉച്ചാരണശുദ്ധിയും ഉൾക്കൊണ്ട് മലയാളിക്ക് ഒരിക്കലും നഷ്ടപ്പെടുത്താനാവാത്ത ശബ്ദമായി മാറിയ ജാനകിയമ്മയുടെ വിയോഗം ഇന്ത്യൻ സംഗീതലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്.
നിരവധി വ്യക്തിപരമായ നഷ്ടങ്ങളും വേദനകളും ജാനകിയമ്മയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. അടുത്തിടെയാണ് മകനെ പ്രിയ ഗായികയ്ക്ക് നഷ്ടമായത്. ഭർത്താവിന്റെ വേർപാട് നൽകിയ വേദനയെ മറികടന്ന് വരവെയാണ് ഗായികയ്ക്ക് മകനെ കൂടി നഷ്ടപ്പെട്ടത്. ഏക മകനായ മുരളി കൃഷ്ണൻ മരിച്ച് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് എസ്. ജാനകിയും പ്പോൾ യാത്രയായിരിക്കുന്നത്.
ദീർഘകാലമായി ചികിത്സയിലായിരുന്ന മകന്റെ വിയോഗം ജാനകിയമ്മയെ വലിയ രീതിയിൽ തളർത്തിയിരുന്നു. കൊച്ചുമകൾ അപ്സരയാണ് ജാനകിയമ്മയുടെ മരണവിവരം പങ്കുവെച്ചിരിക്കുന്നത്. മലയാളത്തിലെ ഒരുവിധം ഗായകരുടെ എല്ലാം മനസിൽ ഗുരുവിന്റെ സ്ഥാനം അലങ്കരിക്കുന്ന ഒരാൾ ജാനകിയമ്മയാണ്. മധു ബാലകൃഷ്ണൻ അടക്കം നിരവധി ഗായകർ ജാനകിയമ്മയ്ക്ക് ആദരാഞ്ജലികൾ അറിയിച്ച് എത്തി.
സൂക്ഷ്മഭാവങ്ങൾ പോലും ശബ്ദത്തിലൂടെ അനായാസം ആവിഷ്കരിക്കാനുള്ള അസാധാരണമായ കഴിവാണ് എസ്. ജാനകിയെ മറ്റ് ഗായികമാരിൽ നിന്ന് വ്യത്യസ്തയാക്കിയത്. പ്രണയവും വിരഹവും ഭക്തിയും മാതൃസ്നേഹവും നർമ്മവും ദുഖവും ഉൾപ്പെടെ മനുഷ്യ ഹൃദയത്തിന്റെ അനേകം വികാരങ്ങൾ അവരുടെ സ്വരത്തിലൂടെ അതിന്റെ പൂർണതയിൽ ആസ്വാദകരിലെത്തിയിട്ടുണ്ട്.

ഇന്ത്യൻ സംഗീതലോകത്തെ ഇതിഹാസ സംഗീതസംവിധായകരായ എം.എസ് വിശ്വനാഥൻ, കെ.വി മഹാദേവൻ, ദേവരാജൻ മാസ്റ്റർ, ജോൺസൺ, രവീന്ദ്രൻ, ഇളയരാജ, എ.ആർ റഹ്മാൻ തുടങ്ങി നിരവധി സംഗീതപ്രതിഭകൾക്കൊപ്പം പ്രവർത്തിച്ച എസ്. ജാനകി ഓരോ ഗാനത്തെയും അനശ്വരമാക്കുന്ന ആലാപന ശൈലിയിലൂടെ സംഗീതത്തിന്റെ പുതിയ മാനങ്ങൾ സൃഷ്ടിച്ചു.
മികച്ച പിന്നണിഗായികയ്ക്കുള്ള നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, വിവിധ സംസ്ഥാന സർക്കാരുകളുടെ അനേകം പുരസ്കാരങ്ങൾ, ഫിലിംഫെയർ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ എന്നിവ എസ്.ജാനകിയുടെ സംഗീതസപര്യയ്ക്ക് ലഭിച്ചിട്ടുണ്ട്. രാജ്യ സമ്മാനിച്ച പരമോന്നത ബഹുമതിയായ പത്മഭൂഷൺ പുരസ്കാരം വിനയപൂർവം നിരസിച്ചതും അവരുടെ വ്യക്തിത്വത്തിന്റെ ശ്രദ്ധേയമായ ഒരു അധ്യായമായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എനിക്ക് പത്മഭൂഷൺ വേണ്ട. ഈ അംഗീകാരം എനിക്ക് ലഭിക്കാൻ വളരെ വൈകിപ്പോയി എന്നായിരുന്നു അന്ന് അവർ നൽകിയ മറുപടി.
കാലം എത്ര മുന്നോട്ട് സഞ്ചരിച്ചാലും എസ്. ജാനകിയുടെ ഗാനങ്ങൾ ഇന്നും തലമുറകളെ സംഗീതത്തിന്റെ മധുരത്തിലേക്ക് കൈപിടിച്ചുയർത്തുന്നു. ശബ്ദത്തിലെ അപൂർവമായ സൗന്ദര്യവും ഭാവപ്രകടനത്തിലെ അനുപമമായ മികവും കൊണ്ട് അവർ ഇന്ത്യൻ ചലച്ചിത്ര സംഗീതചരിത്രത്തിലെ എക്കാലത്തെയും മികച്ച പിന്നണിഗായികമാരിൽ ഒരാളായി എക്കാലവും വാഴ്ത്തപ്പെടും. സംഗീതം നിലനിൽക്കുന്നിടത്തോളം എസ്. ജാനകിയുടെ സ്വരവും സംഗീതാസ്വാദകരുടെ ഹൃദയങ്ങളിൽ അനശ്വരമായി പ്രതിധ്വനിച്ചുകൊണ്ടേയിരിക്കും.


Click it and Unblock the Notifications


