വിവാഹം കഴിക്കാമെന്ന് കരുതി! സിനിമ കരിയറാക്കുന്നത് ചിന്തിച്ചിരുന്നില്ല; തീരുമാനങ്ങൾ മാറിയതിനെ കുറിച്ച് മംമ്ത
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെയായിരുന്നു മംമ്തയുടെ അരങ്ങേറ്റം. വളരെ പെട്ടന്നാണ് മംമ്ത മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് മംമ്ത മോഹന്‍ദാസ്. സിനിമയിലെത്തിയിട്ട് 17 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് താരം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള മംമ്ത ഗായിക എന്ന നിലയിലും തിളങ്ങിയിട്ടുണ്ട്.
ഓണ്‍ സ്‌ക്രീനില്‍ സന്തോഷം പടര്‍ത്തുന്ന മംമ്തയുടെ ഓഫ് സ്‌ക്രീൻ ജീവിതം എന്നും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ക്യാന്‍സറിനെതിരായ മംമ്തയുടെ പോരാട്ടവും അതിജീവിക്കലുമൊക്കെ എല്ലാവര്‍ക്കും അറിയുന്നതാണ്. തന്റെ കരിയറിന്റെ ഏറ്റവും മികച്ച ഘട്ടത്തിൽ നില്‍ക്കെയാണ് മംമ്തയ്ക്ക് ക്യാന്‍സര്‍ വരുന്നത്. അതും ഒന്നല്ല പലവട്ടം.എന്നാൽ രോഗത്തെ തോൽപിച്ച് മംമ്ത ശക്തമായി തന്നെ തിരികെ വരികയായിരുന്നു.

ഇപ്പോൾ വീണ്ടുമൊരു രോഗാവസ്ഥയുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണ് മംമ്ത. വിറ്റിലിഗോ എന്ന അവസ്ഥയെയാണ് താരം അതിജീവിച്ചു കൊണ്ടിരിക്കുന്നത്. തന്റെ ഓട്ടോ ഇമ്യൂണ്‍ പ്രശ്‌നത്തെക്കുറിച്ച് മംമ്ത തന്നെയാണ് അടുത്തിടെ തുറന്ന് പറഞ്ഞത്. ചികിത്സയിൽ ആയിരിക്കുമ്പോഴും സിനിമകളിൽ സജീവമാണ് താരം. മംമ്‌തയുടെ ഏറ്റവും പുതിയ ചിത്രം ലൈവ് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അതിനിടെ പേളി മാണിയുമായി നടത്തിയ അഭിമുഖവും ശ്രദ്ധനേടുകയാണ്.
സിനിമയെ തുടക്കത്തിൽ താൻ എങ്ങനെയാണ് കണ്ടിരുന്നതെന്നും പിന്നീട് അതിൽ എങ്ങനെയാണ് മാറ്റം വന്നതെന്നും പറയുകയാണ് മംമ്ത മോഹൻദാസ്. സിനിമയോട് ചെറുപ്പം മുതൽ പാഷൻ ഉണ്ടായിരുന്നു എന്നാൽ വെക്കേഷന്‍ പോലെയായി സിനിമയില്‍ വന്ന് അഭിനയിച്ച് പോവാന്‍ നിന്ന ആളായിരുന്നു താനെന്ന് മംമ്ത പറയുന്നു. സിനിമ കരിയറാക്കുന്നതിനെ കുറിച്ച് അന്ന് ചിന്തിച്ചിരുന്നില്ല. യാദൃശ്ചികമായി വന്നു, എന്തൊക്കെയേ ചെയ്യുന്നു എന്നായിരുന്നു.
എന്നോട് പറയുന്നത് പോലെ ചെയ്ത് കാണിക്കുന്നു, ഒരു സിനിമ കഴിഞ്ഞ് അടുത്തത് ചെയ്യുന്നു, അത്രമാത്രം. മംമ്ത അഭിനയിച്ചത് ശരിയായില്ലെന്ന് പറയുന്നത് കേള്‍ക്കാനിഷ്ടമില്ലായിരുന്നു. അമ്മയെ ഇംപ്രസ് ചെയ്യിക്കാനായി പഠിക്കുന്നത് പോലെയാണ് താൻ സിനിമയേയും സമീപിച്ചതെന്നാണ് മംമ്ത പറയുന്നത്.
ക്യാൻസറിന് ശേഷം ലിംഫോമ ട്രീറ്റ്‌മെന്റ് നടക്കുന്ന സമയത്താണ് താൻ സിനിമയെക്കുറിച്ചും, തന്റെ കഥാപാത്രങ്ങളെക്കുറിച്ചുമെല്ലാം കൂടുതലായി ചിന്തിച്ചു തുടങ്ങിയതെന്നും മംമ്ത പറയുന്നു. അന്ന് അവര്‍ എന്തൊക്കെയാണ് പറഞ്ഞത്, എന്താണ് ചെയ്യുന്നത്. ഏതെങ്കിലും സിനിമയെ താൻ സീരിയസായി സമീപിച്ചിരുന്നോ, സിനിമ വിജയിച്ചാല്‍ അതിനെ എങ്ങനെയാണ് കാണുന്നത്.
അങ്ങനെ കുറേ ചോദ്യങ്ങള്‍ തന്നോട് തന്നെ ചോദിക്കുകയായിരുന്നു. തനിക്ക് ജീവിക്കണമെന്നും, സിനിമയില്‍ കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യണമെന്നുള്ള ചിന്തയാണ് തന്നെ അപ്പോൾ മുന്നോട്ട് നയിച്ചതെന്നും മംമ്ത വ്യക്തമാക്കി.

അസുഖം വന്നത് തന്റെ കരിയറിനെ ബാധിച്ചിട്ടില്ലെന്നും മംമ്ത പറഞ്ഞു. ശരീരത്തിന് കൂടുതല്‍ സ്ട്രയ്ന്‍ കൊടുക്കാന്‍ പറ്റില്ലെന്നറിഞ്ഞപ്പോഴും ഫൈറ്റ് ചെയ്യുകയായിരുന്നു. വിവാഹം ചെയ്യാനൊക്കെ ആലോചിച്ചതാണ്. ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നൊക്കെയായിരുന്നു. കാര്യമായ പക്വതയൊന്നുമില്ലായിരുന്നു അന്ന്. അനുഭവങ്ങളാണ് തന്നെ കരുത്തയാക്കിയത്. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു.
അതേസമയം, ഇപ്പോഴും പ്രമോഷനുകളിൽ സജീവമായി നിൽക്കുന്നത് എന്തുകൊണ്ടാണെന്നും മംമ്ത വ്യക്തമാക്കി. സിനിമയില്‍ അഭിനയിച്ച് തീരുന്നതോടെ ജോലി തീരുന്നില്ല. പ്രമോഷന്‍ പരിപാടികളിലും താരങ്ങള്‍ സജീവമായി പങ്കെടുക്കാറുണ്ട്. എല്ലാവരും ഒരു ടീമായി നിന്നാണ് സിനിമ ചെയ്യുന്നത്.
അതിനാല്‍ തന്നെ പ്രമോഷണല്‍ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്നാണ് മംമ്ത പറഞ്ഞത്. വി കെ പ്രകാശാണ് ലൈവ് സംവിധാനം ചെയ്തിരിക്കുന്നത്. മംമ്തയ്ക്ക് പുറമെ പ്രിയ വാര്യർ, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.


Click it and Unblock the Notifications