മോഹൻലാലിന് ആലോചിച്ച കഥ സിനിമ ആയപ്പോൾ നായകൻ ജയറാം; സൂപ്പർ ഹിറ്റ് സിനിമയ്ക്ക് പിന്നിൽ നടന്നത്!
മോഹൻലാലിന്റെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു ഭരതം. ലോഹിതദാസിന്റെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം 1991ലാണ് പുറത്തിറങ്ങിയത്. വലിയ നിരൂപക പ്രശംസ ലഭിച്ച, ഇന്നും ഒരു മാസ്റ്റർ പീസായി വിശേഷിപ്പിക്കപ്പെടുന്ന ചിത്രത്തെ തേടി നിരവധി പുരസ്‌കാരങ്ങളാണ് എത്തിയത്. മോഹൻലാലിന് ലഭിച്ച മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങളടക്കം ഇതിൽ പെടുന്നുണ്ട്.
സിനിമ പേലെ തന്നെ ഭരത്തിലെ ഗാനങ്ങളു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും സിനിമ കോളങ്ങളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം ഭരതം ചർച്ചയാകാറുണ്ട്. അതിനിടെ ഇപ്പോഴിതാ ഭരതത്തിന്റെ ചില പിന്നാമ്പുറ കഥകളും ശ്രദ്ധ നേടുകയാണ്. വർഷങ്ങൾ നീണ്ട തയ്യാറെടുപ്പുകളിലാണ് സാധാരണ സിനിമകൾ ഒരുങ്ങാറുള്ളതെങ്കിൽ ഭരതം അങ്ങനെ ഒരുങ്ങിയ ഒരു സിനിമയല്ല. ഒരു പ്രത്യേക സാഹചര്യത്തിൽ ലോഹിതദാസ് തിരക്കഥ എഴുതിയതായിരുന്നു ഭരതം സിനിമ.

മോഹൻലാലിനെ നായകനായി ലോഹിതദാസ് ആലോചിച്ച മറ്റൊരു കഥയുമായി വലിയ സാമ്യമുള്ള ഒരു സിനിമ മലയാളത്തിൽ റിലീസിന് തയ്യാറാകുന്നു എന്ന് അറിഞ്ഞ സാഹചര്യത്തിൽ പെട്ടെന്ന് എഴുതിയതായിരുന്നു ഭരതം. സുഹൃത്തുക്കളെപ്പോലെ കഴിയുന്ന അച്ഛന്റെയും മകന്റെയും കഥയായിരുന്നു നെടുമുടി വേണുവിനെയും മോഹൻലാലിനെയും മനസിൽ കണ്ട് ലോഹിതദാസ് എഴുതിയത്.
പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങാനിരിക്കുകയായിരുന്നു. അപ്പോഴാണ് അടുത്തിടെ ഒരു പൈങ്കിളിക്കഥയെന്ന സിനിമയ്ക്കായി വർക്ക് ചെയ്തിരുന്നു എന്നും അതിന്റെ പ്രമേയം ഇത് തന്നെയാണ് സഹ സംവിധായകനായ ജോസ് തോമസ് അറിയിക്കുന്നത്. സാരമില്ല, നമുക്ക് മറ്റൊരു കഥ സിനിമയ്ക്കായി ആലോചിക്കാം എന്ന് ചിത്രത്തിന്റെ നിർമാതാവ് കൂടിയായ മോഹൻലാൽ ലോഹിതദാസിനോടും സംവിധായകൻ സിബി മലയിലിനോടും പറയുകയായിരുന്നു.
എന്നാൽ ലോഹിതദാസ് പിൻമാറാൻ ഒരുക്കമല്ലായിരുന്നു. അങ്ങനെയാണ് മുമ്പ് ആലോചിച്ച ഒരു കഥ മോഹൻലാലിനെ ലോഹിതദാസ് മോഹൻലാലിനോട് പറയുന്നത്. അങ്ങനെയാണ് ഭരതം തുടങ്ങുന്നത്. പെട്ടെന്ന് തന്നെ അതിന് തിരക്കഥ എഴുതി, ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. പെട്ടെന്ന് എഴുതിയ ഒരു കഥയായിട്ടും സിനിമ വമ്പൻ ഹിറ്റാകുകയും മോഹൻലാലിന് മികച്ച നടനും യേശുദാസ് മികച്ച ഗായകനുമായി ദേശീയതലത്തിൽ തെരഞ്ഞെടുക്കപ്പെടുകയും രവീന്ദ്രൻ മാഷിന് പ്രത്യേക ജൂറി പരാമർശം ലഭിക്കുകയും ചെയ്തു.
എന്നാൽ മോഹൻലാലിനായി ആലോചിച്ച ആ കഥ ലോഹിതദാസ് ഉപേക്ഷിച്ചിരുന്നില്ല. അതിൽ നിന്നും മറ്റൊരു സിനിമ ലോഹിതദാസ് എഴുതി. അതാണ് വീണ്ടും ചില വീട്ടുകാര്യങ്ങൾ. മോഹൻലാലിനായി ആലോചിച്ച ആ പഴയ കഥയിൽ നിന്ന് രൂപപ്പെടുത്തിയ സിനിമയിൽ എന്നാൽ ജയറാമാണ് നായകനായത്. അച്ഛനായി തിലകനും എത്തി. സത്യൻ അന്തിക്കാടായിരുന്നു സംവിധാനം. ചിത്രം ജയറാമിന്റെ കരിയറിലെ ഹിറ്റുകളിൽ ഒന്നായി മാറി.

മോഹൻലാലും മുൻപൊരിക്കൽ ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ചിത്രം ചെയ്യാൻ തീരുമാനിച്ച് ആദ്യം കഥയൊക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ മറ്റൊരു ചിത്രവുമായി സാമ്യം തോന്നിയിരുന്നു. ചിത്രത്തിനായി ലൊക്കേഷനൊക്കെ കണ്ടെത്തിയിരുന്നു. എന്നാൽ മറ്റൊരു ചിത്രവുമായി സാമ്യമുണ്ടെന്ന് തോന്നി ചിത്രം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ തൊട്ട് അടുത്ത ദിവസം ലോഹിതദാസ് ഭരതത്തിന് മറ്റൊരു കഥയുമായി എത്തുകയായിരുന്നു അങ്ങനെയാണ് ഭരതമുണ്ടായതെന്നാണ് മോഹൻലാൽ പറഞ്ഞത്.
മോഹൻലാലിനും നെടുമുടി വേണുവിനുമൊപ്പം വൻ താരനിര അണിനരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. ഉർവശി, ലക്ഷ്മി, മുരളി, കവിയൂർ പൊന്നമ്മ, തിക്കുറിശ്ശി സുകുമാരൻ നായർ, കെ.പി.എ.സി. ലളിത, ലാലു അലക്സ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, ബോബി കൊട്ടാരക്കര എന്നിവരായിരുന്നു മറ്റു താരങ്ങൾ.


Click it and Unblock the Notifications