അന്ന് ആ കുട്ടി ഒന്നും മിണ്ടിയില്ല, അവസാനം കരയാൻ തുടങ്ങി; കാരണം ചോദിച്ചപ്പോൾ എന്റെ കണ്ണു നിറഞ്ഞു: എം.ജി
ഓർമകൾ ഓടിക്കളിക്കുവാൻ എത്തുന്നു മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൻ...... ഓണത്തെ കുറിച്ച് പറയുമ്പോൾ ഈ വരികൾ ആദ്യം ഓടിയെത്തും. ഒപ്പം അത് പാടിയ എം.ജി. ശ്രീകുമാറിനെയും. അത്രക്കും വല്ലാത്തൊരു ഫീലുണ്ട് ഈ വരികൾക്ക്. എം.ജിയുടെ പാട്ടുകളെല്ലാം മലയാളി മനസിനെ കീഴടക്കാറുണ്ട്. മോഹൻലാലിന്റെ പാട്ടുകൾക്ക് ഏറ്റവും സ്വീകാര്യമായ ശബ്ദമാണ് എം.ജിയുടേത് എന്നാണ് പൊതുവേ പറയുന്നത്. അത്രക്കും മാച്ചിംഗാണ്.
എം.ജി ശ്രീകുമാർ എന്നും മലയാളികളുടെ സ്വീകരണ മുറികളിൽ നിറസാന്നിധ്യാമാണ്. പാട്ടുകാരൻ എന്നതിലും അപ്പുറം റിയാലിറ്റി ഷോകളിലെ കുട്ടികളുടെ എം.ജി അങ്കിളാണ്. ആ വിളിയിലെ സൗന്ദര്യം ഒന്നു വേറെയാണ്. പൊതുവേ എല്ലാവർക്കും എം.ജിയെ ഇഷ്ടമാവാൻ കാരണം അദ്ദേഹത്തിന്റെ ഉള്ളിലൊരു കുട്ടി ഉള്ളതിനാലാണ്. ശ്രീക്കുട്ടന്റെ ഉള്ളിൽ ഒരു കുട്ടിയുണ്ടെന്നാണ് ലേഖ പറയുന്നു. ഓണ വിശേഷങ്ങളുമായി എം.ജി ശ്രീകുമാറും ഭാര്യ ലേഖയും ജനം ടിവിയിലൂടെ സംസാരിക്കുന്നു.

കുട്ടികൾക്കെല്ലാം എം.ജി ഇഷ്ടമാണ്. അത്തരത്തിൽ എം.ജിയുടെ കണ്ണു നിറച്ച ഒരു സാഹചര്യം ഉണ്ടായിട്ടുണ്ട്. "ഏത് സീസണാണെന്ന് ഓർക്കുന്നില്ല. നന്നായിട്ട് പാടും, ആ കുട്ടിയെ സെലക്ട് ചെയ്യാൻ വന്നായിരുന്നു. ആ കുട്ടി അധികം സംസാരിക്കില്ല. ഞാൻ ഒരുപാട് കാര്യങ്ങൾ അങ്ങോട്ട് ചോദിക്കുന്നുണ്ട്. അതിനൊന്നും മറുപടിയില്ല. ഒരു പാട്ടു പാടുന്നതിനു മുന്നേ എന്തോ ചോദിച്ചപ്പോൾ ആ കുട്ടി കരയാൻ തുടങ്ങി. ഞാൻ പെട്ടെന്ന് വല്ലാതെയായി. എന്തിനാണ് കരയുന്നതെന്ന് ഞാൻ ആ മോളോ ചോദിച്ചു.
അപ്പോൾ ആ കുട്ടി പറഞ്ഞു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അങ്കിളിനെ കാണുന്നത്. പാടുമ്പോൾ ഇടക്ക് തെറ്റിപ്പോകുന്നത് അങ്കിളിനെ നോക്കുന്നത് കൊണ്ടാണെന്ന് പറഞ്ഞു. കാരണം എന്നെ കാണുമ്പോൾ ആ കുഞ്ഞിന്റെ ശ്രദ്ധ തെറ്റിപ്പോകുന്നത്രെ. എന്നിട്ട് എന്നോട് ചോദിച്ചു ഞാനൊന്നു തൊട്ടോട്ടെ എന്ന്. അതിപ്പോൾ പറയുമ്പോൾ പോലും രോമാഞ്ചം വരും." എം.ജി ശ്രീകുമാർ പറയുന്നു.
"കുട്ടിക്കാലത്ത് ഞാനും എന്റെ ചേച്ചിയും കൂടെയാണ് പൂക്കളം ഒരുക്കുന്നത്. പുറത്ത് പോയി പൂക്കൾ പറിക്കാൻ അച്ഛൻ അനുവദിക്കില്ല. വിട്ടുമുറ്റത്ത് തന്നെ നല്ലൊരു പൂന്തോട്ടം പോലെ ഉണ്ടാക്കിയിട്ടുണ്ട്. അവിടുന്നാണ് പൂക്കൾ ശേഖരിക്കുന്നത്. പുറത്ത് ഒരു ഊഞ്ഞാൽ ഇടും. നാലാം ഓണം കഴിയുമ്പോൾ ആ ഊഞ്ഞാൽ മുറിച്ച് കളയും. പെൺകുട്ടികൾ പിന്നെയും ഊഞ്ഞാൽ ആടിക്കളിക്കണ്ട എന്നു പറയും. അത്രക്കും സ്ട്രിക്റ്റായിരുന്നു അച്ഛൻ. ആ നാലു ദിവസം ഒരുപാട് ആസ്വദിച്ചിട്ടുണ്ട്.

വിദേശത്ത് ഇപ്പോൾ ഓണം എല്ലാം റെഡിമെയ്ഡ് അല്ലെ. പിന്നെ ശ്രീക്കുട്ടൻ വന്നതിനു ശേഷം ഞങ്ങളുടെ ഓണം വളരെ കളർഫുള്ളായി. കാരണം മറ്റാരുമില്ല, ഞങ്ങൾ രണ്ടാളും മാത്രമാണ് 14 വർഷം ഓണം ആഘോഷിക്കുന്നത്. അതൊരു പ്രത്യേക സുഖമായിരുന്നു." ലേഖ പറയുന്നു. എല്ലാ ഓണത്തിനും ലേഖയും എം.ജി ശ്രീകുമാറും ഒരുമിച്ചാണ് ആഘോഷിക്കുന്നത്. ഇത്തവണയും ആ പതിവ് തെറ്റിച്ചിട്ടില്ല.
സാധാരണ ഓണത്തിന് പുുമയൊന്നും ഉണ്ടാവാറില്ല. ഭക്ഷണമെല്ലാം എന്നും ഉണ്ടാക്കുന്നതു തന്നെ. അധികമായി ഉണ്ടാവുന്നത് ഒരു പായസമാണ്. ഞാൻ പൊതുവേ നാടൻ ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നയാളാണ്. അതിനാൽ അത്തരം ഭക്ഷണങ്ങളാണ് വീട്ടിലും ഉണ്ടാക്കുന്നത്. സാമ്പാർ, രസം, അങ്ങനെ ഓരോരോ ഐറ്റംസ്. ശ്രീക്കുട്ടന് പാൽപ്പായസമാണ് കൂടുതൽ ഇഷ്ടം. ലേഖ പറയുന്നു.


Click it and Unblock the Notifications











