അയാൾ എന്നെ ഉപേക്ഷിച്ചപ്പോൾ ഞാൻ തകർന്നു പോയി; ആ ബന്ധം പാതി വഴിയിലാവുമെന്ന് കരുതിയില്ല
മേക്കപ്പ് മേഖലയിൽ വളരെ കാലത്തെ അനുഭവമുള്ള ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജുമാർ. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകൾ ഇന്ന് ഒരുപാട് ഉണ്ടെങ്കിലും രഞ്ജുവിന് ഈ മേഖലയിൽ നിരവധി ആരാധകർ ഉണ്ട്. ട്രാൻസ് കമ്യൂണിറ്റിയിൽ എത്തിയ വ്യക്തികളുടെ ജീവിത യാത്ര പല രീതിയിൽ വ്യത്യസ്തമാണ്. പലർക്കും പല തരം അനുഭവങ്ങളാണ് ഉള്ളത്.
ഇത്തരം കമ്യൂണിറ്റിയിലേക്ക് ആളുകൾ എത്തുന്നത് തീർച്ചയായും മറ്റൊരാളുടെ സഹായമില്ലാതെ സാധിക്കില്ല. പലരും മറ്റുള്ളവരുടെ സഹായമില്ലാതെ ഏറെ കഷ്ടപ്പെട്ട് സ്വന്തം ഐഡന്റിറ്റി തിരിച്ചറിഞ്ഞ് ട്രാൻസ് കമ്യൂണിറ്റിയിൽ എത്തിയവരാണ്. അത്തരത്തിൽ രഞ്ജുവിനൊരു സഹായ ഹസ്തം ലഭിച്ചിരുന്നോ എന്ന് ചോദിച്ചപ്പോൾ മറ്റൊന്ന് ആലോചിക്കാതെ മറുപടി പറഞ്ഞു ഇല്ല എന്ന്. മാത്രമല്ല താൻ എടുത്ത തീരുമാനങ്ങളെല്ലാം സ്വന്തമായി എടുത്തതാണ് എന്നും രഞ്ജു കൗമുദി മൂവീസിലൂടെ പറഞ്ഞു.

"ഞാൻ ഈ മേക്കപ്പ് ഫീൽഡിൽ വരുമ്പോൾ എന്റെ സർജറിയെ കുറിച്ചോ ഐഡന്റിറ്റി പുറത്ത് പറയുന്നതിനെ കുറിച്ചോ ഒന്നുമല്ല ആദ്യം തീരുമാനിച്ചത്. എനിക്ക് ഈ മേഖലയിൽ ഒരു സ്ഥാനം ഉറപ്പിക്കണം. അതിനു ശേഷമേ എന്റെ മറ്റു കാര്യങ്ങളിലേക്ക് ഞാൻ പോവുകയുള്ളൂ. എന്റെ ട്രീറ്റ്മെന്റ് തുടങ്ങുന്നതു മുതൽ എന്റെ മനസിൽ ഉണ്ടായിരുന്നതും ഇതായിരുന്നു. എന്നാൽ കുറേ നാളിനു ശേഷം ഒരു വ്യക്തി കടന്നു വന്നു. എന്നും എന്റെ ഒപ്പമുണ്ടാവുമെന്ന് ഞാൻ വിശ്വസിച്ചിരുന്ന ഒരാളായിരുന്നു അത്. "
"അതൊരിക്കലും ഒരു വിവാഹ ജീവിതമോ, പ്രണയമോ, ലിവിംഗ് ടുഗതറോ അങ്ങനെ ഒന്നുമല്ല. എന്റെ ജീവിതത്തിൽ എന്നെ അത്രയും സപ്പോർട്ട് ചെയ്യുന്ന ഒരു സുപ്രധാന വ്യക്തി തന്നെയായിരുന്നു. ആ വ്യക്തി എന്റെ ജീവിതം മുഴുവൻ ഒപ്പമുണ്ടാവുമെന്ന് ഞാൻ വിശ്വസിച്ചു. ആ വിശ്വാസം തെറ്റായിരുന്നു എന്ന് പിന്നീടാണ് എനിക്ക് മനസിലായത്. അന്ന് ആ വിശ്വാസം നഷ്ടപ്പെട്ടപ്പോൾ ഞാൻ തകർന്നു പോയി. ഏത് രാത്രിയിലും എന്ത് കാര്യത്തിലും അയാൾ ഉണ്ടാവുമെന്ന് എന്നെ വിശ്വസിപ്പിച്ചിരുന്നു. "

"എന്നാൽ എന്റെ ജീവിതത്തിലെ ഒരു സുപ്രധാന ഘട്ടത്തിൽ അയാൾ എന്നെ ഉപേക്ഷിച്ചു പോയി. എന്നെ മാനസികമായി തളർത്തിയ ഒരു നിമിഷമായിരുന്നു അത്. മാത്രമല്ല മറ്റൊരാളെ ആ സ്ഥാനത്തേക്ക് കാണാൻ സാധിക്കാത്ത വിധം ആ വ്യക്തി എന്നെ സ്വാധീനിച്ചിരുന്നു." രഞ്ജു രഞ്ജിമാർ വളരെ ഇമോഷണലായി സംസാരിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും ഇഷ്ടമുള്ള ആ വ്യക്തി കാമുകനാണോ അതോ സുഹൃത്താണോ എന്ന് പോലും കൃത്യമായി പറയാൻ സാധിക്കാത്തത്ര ബഹുമാനവും വിശ്വാസവും ഉണ്ടായിരുന്ന ഒരാളായിരുന്നു എന്ന് രഞ്ജുവിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്.
എന്റെ സങ്കടങ്ങൾ എല്ലാം തുറന്ന് പറഞ്ഞ ഒരുപാട് ആളുകൾ എന്റെ ചുറ്റിലും ഉണ്ടായിരുന്നു. എന്നാൽ ഒരു ഘട്ടമെത്തിയപ്പോൾ ഇവർ എല്ലാവരും എന്റെ ഈ കാര്യങ്ങൾ വെച്ച് എനിക്കെതിരെ ആയുധമാക്കി. അതെനിക്ക് വല്യ വിഷമം ഉണ്ടാക്കി. അവിടം മുതൽ എനിക്ക് സൗഹൃദങ്ങളുടെ എണ്ണം കുറച്ചു. ഞാനായിട്ട് എടുത്ത തീരുമാനമായിരുന്നു അത്. അത്തരത്തിലുള്ള സുഹൃത്തുക്കൾ എനിക്ക് വേണ്ട എന്ന് ഉറപ്പിച്ചു. ഇതിനെല്ലാം കാരണക്കാരി ഞാൻ തന്നെയാണ്. ഞാനായിട്ട് തന്നെ അല്ലെ ഇതൊക്കെ പറഞ്ഞു നടന്നത്. രഞ്ജു രഞ്ജിമാർ പറഞ്ഞു.


Click it and Unblock the Notifications