'മമ്മൂട്ടിയുടെ കൂടെ തന്നെ ചെയ്താൽ മതി, ഈ സിനിമയിൽ നീ അഭിനയിക്കാറായിട്ടില്ല': കിരൺ രാജ്
സിനിമയിൽ വന്നതിനു ശേഷം നിരവധി പ്രതിസന്ധികൾ നേരിട്ടിട്ടുണ്ടെന്ന് നടൻ കിരൺ രാജ് പറയുന്നു. പല രീതിയിൽ താൻ പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും അപമാനിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയിൽ വരുന്നതിനു മുന്നേ കിരൺ ദുബായിൽ ആയിരുന്നു. എന്നാൽ പലതരം പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴാണ് സിനിമയിൽ എത്തിയത്. മമ്മൂട്ടിയുടെ തസ്കരവീരനിലൂടെയാണ് കിരൺ രാജ് മലയാള സിനിമയിലെത്തുന്നത്.
"ഒരിക്കൽ എന്റെ ഒരു സുഹൃത്തിന്റെ കസിൻ വഴി ഒരു സിനിമയിലേക്ക് അവസരം ലഭിച്ചു. തൃശൂരിൽ വെച്ചായിരുന്നു ഷൂട്ടിംഗ്. അവന്റെ കസിൻ ആയിരുന്നു ഈ സിനിമയുടെ അസോസിയേറ്റ്. അവിടെ ചെന്നു അവൻ എന്നെ സംവിധായകന് പരിചയപ്പെടുത്തി. ഞാൻ മമ്മൂട്ടിക്കൊപ്പം ഒരു സിനിമയിൽ സുഹൃത്തായി അഭിനയിച്ചിട്ടുണ്ടെന്ന് സംവിധായകനോട് പറഞ്ഞു. അദ്ദേഹം എന്നെ നോക്കി പറഞ്ഞു മമ്മൂട്ടിയുടെ സുഹൃത്തായി തന്നെ അഭിനയിച്ചാൽ മതി. ഈ സിനിമയിൽ നിനക്ക് അവസരമൊന്നുമില്ല. ഇതിൽ നീ അഭിനയിക്കാറായിട്ടില്ല." കിരൺ രാജ് പറഞ്ഞു.

മുഖത്തടിക്കുന്ന പോലെ ആ സംവിധായകൻ പറഞ്ഞു. എല്ലാം കേട്ടു കിരൺ രാജ് അവിടുന്ന് ഇറങ്ങി. അപ്പോഴാണ് വലിയ വീട്ടിൽ സിറാജ് എന്ന നിർമ്മാതാവിന്റെ മകൻ കിരണിനെ വിളിക്കുന്നത്. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. അവരുടെ ഒരു സിനിമ പൊള്ളാച്ചിയിൽ നടക്കുന്നുണ്ടെന്നും അതിലൊരു ചെറിയ വേഷമുണ്ടെന്നും കിരണിനോട് പറഞ്ഞു. മാത്രമല്ല ഉടൻ തന്നെ ലൊക്കേഷനിൽ എത്താനും ആവശ്യപ്പെട്ടു. അങ്ങനെയാണ് രാജമാണിക്യത്തിലേക്ക് താൻ എത്തുന്നതെന്ന് മാസ്റ്റർ ബിൻ ചാനലിലൂടെ കിരൺ രാജ് പറയുന്നു.
"അങ്ങനെ ഞാൻ തൃശൂരിൽ നിന്ന് ഉടനെ അടുത്ത ബസ് കേറി പൊള്ളാച്ചിക്ക് പോയി. അവിടെ ചെന്നപ്പോൾ എല്ലാവരും എനിക്ക് വേണ്ടി കാത്തിരിക്കുന്നു. മനോജ് കെ ജയനൊപ്പമാണ് എനിക്ക് സീൻ ഉണ്ടായിരുന്നത്. അങ്ങനെ ആ സീൻ വേഗം തന്നെ എടുത്തു. അടുത്ത ദിവസവും ഷൂട്ട് ഉണ്ട്. ഡ്രസ് മാറി വന്നപ്പോഴാണ് അറിയുന്നത് അതൊരു ഫൈറ്റ് സീൻ ആണെന്നും എനിക്ക് വില്ലന്റെ ഗുണ്ട എന്ന റോൾ ആണെന്നും. ഷൂട്ട് തുടങ്ങാൻ മമ്മൂക്ക വരാൻ വേണ്ടി കുറേ നേരം കാത്തിരുന്നു."

"അവസാനം മമ്മൂക്ക വന്നു. എന്നെ കണ്ടയുടൻ അദ്ദേഹം നേരെ എന്റടുത്തേക്ക് തന്നെ വന്നു. എന്നോട് കുറച്ച് സമയം മമ്മൂക്ക സംസാരിച്ചു. ഈ സിനിമയിൽ ഞാൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ ഉടനെ അസിസ്റ്റന്റ് ഡയറക്ടറെ വിളിച്ച് എന്റെ വേഷം എന്താണെന്ന് മമ്മൂക്ക അന്വേഷിച്ചു. ഗുണ്ടയാണെന്ന് പറഞ്ഞപ്പോൾ എന്നെ ചീത്ത പറഞ്ഞ് അദ്ദേഹം നടന്നു പോയി. എല്ലാവരും പെട്ടെന്ന് ഞെട്ടി. അദ്ദേഹത്തിന് എന്നെ അറിയാമെന്ന് ആർക്കും അറിയില്ലായിരുന്നു."
"അങ്ങനെ അദ്ദേഹത്തിനൊപ്പം ആക്ഷൻ സീൻ ചെയ്തു. ആ സീൻ കഴിഞ്ഞാൽ വേറെ സീൻ ഒന്നും ചെയ്യാനില്ല. ഞാൻ പോവാൻ നിൽക്കുമ്പോൾ പ്രൊഡക്ഷൻ മാനേജർ വന്ന് ഒരു 2000 രൂപ എടുത്തു തന്നു. എനിക്ക് പെട്ടെന്ന് വല്ലാതെയായി. രണ്ടു ദിവസം ജോലി ചെയ്തതിനു തന്ന പ്രതിഫലമായിരുന്നു അത്. അതിൽ നിന്ന് 1000 രൂപ മാത്രം എടുത്ത് ബാക്കി തിരിച്ചു കൊടുത്തു." കിരൺ രാജ് പറഞ്ഞു.
മികച്ച വേഷമാണ് എന്ന് പറഞ്ഞ് പലരും സിനിമയിലേക്കു വിളിക്കുമെന്നും അവസാനം സിനിമ ചെയ്യുമ്പോൾ ആ കഥയുമായും കഥാപാത്രമായും ഒരു ബന്ധവും ഉണ്ടാവാറില്ലെന്നും കിരൺ രാജ് കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











