ഇന്ദ്രജിത്താണ് ആ സിനിമയിലേക്ക് അവസരം തന്നത്; അന്ന് 70 വയസുള്ള കഥാപാത്രം വേണമെന്ന് പറഞ്ഞു
സ്ഥിരം വില്ലൻ വേഷങ്ങളിലൂടെ കാണുമ്പോൾ പ്രേക്ഷകർക്കും ചില ആക്ടേഴ്സിനോട് മടുപ്പ് തോന്നും. സ്റ്റീരിയോടൈപ്പ് ആവുമ്പോൾ പ്രത്യേകിച്ച് പുതുമകളൊന്നും പ്രേക്ഷകർക്ക് ലഭിക്കില്ല. കിരൺ രാജിന്റെ ചില വേഷങ്ങൾ ഒഴിച്ചു നിർത്തിയാൽ ബാക്കിയെല്ലാം വില്ലൻ വേഷങ്ങളാണ്. ചില സിനിമകളിൽ മാത്രം കോമഡി വേഷങ്ങളും നായകനൊപ്പം സഞ്ചരിക്കുന്ന കഥാപാത്രങ്ങളും ലഭിച്ചിരുന്നു. കഥാപാത്രങ്ങളെ കുറിച്ച് കിരൺ രാജ് മാസ്റ്റർ ബിൻ ചാനലിലൂടെ വിശദീകരിക്കുന്നു.
"ഞാൻ കോമഡി ചെയ്തിട്ടുണ്ട്. അനീഷ് ഉപാസന സംവിധാനം ചെയ്ത മാറ്റിനിയിൽ. അതിൽ ഒരു പോലീസ് ഓഫീസറായാണ് അഭിനയിക്കുന്നത്. ഒരു മണ്ടൻ വേഷത്തിൽ. പിന്നെ ബാബു രാജ് നായകനായ ബ്ലാക്ക് ബെറി എന്ന ചിത്രത്തിലും കോമഡി ചെയ്തിട്ടുണ്ട്. അതിൽ വില്ലൻമാരായി വരുന്ന എല്ലാവരും കോമഡി വേഷത്തിലാണ് അഭിനയിച്ചത്. ആ സിനിമയൊന്നും അത്രക്കും വിജയിച്ചിരുന്നില്ല. പക്ഷേ എനിക്ക് ഇതൊക്കെ വലിയ ഇഷ്ടമാണ്. പ്രത്യേകിച്ച് കോമഡി ചെയ്യാൻ.

എന്നാൽ സംവിധായകരും അത്തരത്തിൽ വിശ്വസിച്ച് അത്തരം കഥാപാത്രങ്ങൾ ഏൽപ്പിക്കാൻ തയ്യാറാവണം. സോൾട്ട് ആൻ്ഡ് പെപ്പറിലൂടെ വില്ലൻ വേഷങ്ങൾ മാത്രം ചെയ്തിരുന്ന ബാബുരാജ് കോമഡി വേഷങ്ങൾ ചെയ്യാൻ തുടങ്ങിയില്ലെ. അതിനു ശേഷം നിരവധി വേഷങ്ങൾ കോമഡിയും, ക്യാരക്ടർ റോളുകളും അദ്ദേഹത്തിന് ലഭിച്ചു. അതുപോലെ വ്യത്യസ്ത രീതിയിൽ ചെയ്യാൻ എനിക്കും താത്പര്യമുണ്ട്. പിന്നെ എല്ലാ ജനറേഷനിൽ ഉള്ളവർക്കൊപ്പവും അഭിനയിച്ചിട്ടിട്ടുണ്ട്. പ്രായമുള്ള വേഷങ്ങൾ ചെയ്യാനും മടിയില്ല."
"ഒരിക്കൽ ഞാൻ പാലക്കാട് ഷൂട്ടിംഗിന് പോയപ്പോൾ ഒരാൾ ഒരു കഥ പറഞ്ഞിരുന്നു. കഥ കേട്ടു, നല്ല പ്രമേയമായിരുന്നു. കഥ കേട്ടപ്പോൾ അതിലെ അച്ഛന്റെ വേഷം എനിക്ക് തരുമോ എന്ന് ചോദിച്ചു. അത് 70 വയസ്സുള്ള കഥാപാത്രമായിരുന്നു. പക്ഷേ ആ വേഷം ചെയ്യാനായിരുന്നു ഞാൻ താത്പ്പര്യപ്പെട്ടത്. മകന്റെ വേഷത്തേക്കാൾ അച്ഛന്റെ കഥാപാത്രത്തോടായിരുന്നു ഇഷ്ടം തോന്നിയത്. അവസാനം ആ സിനിമ നടന്നില്ല.
പൊതുവേ പുതിയ തലമുറയിലെ താരങ്ങൾ തന്നോട് വല്ലാത്ത അകൽച്ച കാണിക്കാറുണ്ടെന്ന് കിരൺ പറഞ്ഞു. കുറേ വർഷങ്ങളായല്ലോ ഇന്റസ്ട്രിയിൽ വന്നിട്ട്, അതിന്റെ ബഹുമാനം കാരണം അവരെല്ലാം ഒരു ഡിസ്റ്റൻസ് ഇടും. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവർ നല്ല കമ്പനിയാണ്. വേറെ ആരുമായും അധികം ബന്ധമില്ലെന്ന് കിരൺ കൂട്ടിച്ചേർത്തു. ഇന്ദ്രജിത്ത് റെക്കമെന്റ് ചെയ്തിട്ടാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകൻ എന്ന സിനിമയിൽ തനിക്ക് അവസരം ലഭിച്ചതെന്നും" കിരൺ പറഞ്ഞു.

സുഹൃത്തുക്കൾ സിനിമ ചെയ്യുമ്പോൾ അവസരങ്ങളുണ്ടോയെന്ന് ചോദിക്കാറുണ്ട്. ചിലരെ ഇടക്കിടെ അങ്ങോട്ട് വിളിച്ചു ചോദിക്കും. പലപ്പോഴും അവർ മറന്നു പോകാറുണ്ടെന്ന് കിരൺ പറഞ്ഞു. അത്തരത്തിൽ ഒരു അനുഭവമായിരുന്നു ഹീറോ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ സംഭവിച്ചത്. "ഒരു ദിവസം ബാല എന്നെ വിളിച്ചു. അവൻ വിളിച്ചപ്പോഴാണ് പറയുന്നത് ദീപൻ സംവിധാനം ചെയ്യുന്ന ഹീറോ എന്ന സിനിമയുടെ ഷൂട്ട് തുടങ്ങിയെന്ന്. എന്റെ വീടിനടുത്താണ് ലൊക്കേഷൻ. ബാല വിളിച്ചതിനാൽ ലൊക്കേഷനിൽ ചെന്നു.
കുറച്ച് സമയം ലൊക്കേഷനിൽ ഇരുന്നതിനു ശേഷം ദീപൻ ചേട്ടനെ കണ്ട് സംസാരിച്ച് ഞാൻ തിരിച്ചു പോയി. ആ സമയത്ത് ഫൈറ്റ് സീൻ നടക്കുകയായിരുന്നു. അടുത്ത ദിവസം രാവിലെയാണ് എനിക്ക് ഒരു വേഷം അഭിനയിക്കാൻ അവസരം ലഭിച്ചത്. ലൊക്കേഷനിൽ വെച്ച് ദീപൻ എന്നെ കണ്ടപ്പോഴാണ് എന്നെ ഓർമ വന്നതും നടൻ ശ്രീകാന്തിനൊപ്പം ഒരു വേഷം കിട്ടുന്നതും." കിരൺ രാജ് പറഞ്ഞു.


Click it and Unblock the Notifications











