സ്ത്രീകളെ ആരും തഴയുന്നില്ല; അത്തരം കഥാപാത്രങ്ങളെ കൊണ്ടുവരാൻ സാധിക്കുന്നില്ല എന്നതാണ് പ്രശ്നം: മല്ലിക സുകുമാരൻ
മലയാള സിനിമയിൽ പൊതുവേ നേരിടുന്ന പ്രശ്നമാണ് സ്ത്രീകൾക്ക് പ്രാധാന്യമില്ലെന്ന്. ഈയിടെ വലിയ രീതിയിൽ ബോക്സ് ഓഫീസിൽ വിജയിച്ച ചിത്രങ്ങളായിരുന്നു മഞ്ഞുമ്മൽ ബോയ്സും ആവേശവും. എന്നാൽ അതിൽ സ്ത്രീ കഥാപാത്രങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഇതിന്റെ പേരിൽ ഒരുപാട് വിവാദങ്ങൾ ഉണ്ടായി. എന്നാൽ കഥയുമായി ഒരു ബന്ധവുമില്ലാതെ അനാവശ്യമായി സ്ത്രീകളെ ഉൾപ്പെടുത്തേണ്ട ആവശ്യമുണ്ടോ? ഈ വിഷയത്തെ കുറിച്ച് മല്ലികാ സുകുമാരൻ കൗമൂദി മൂവീസ് ചാനലിലൂടെ പറയുന്നതിങ്ങനെ.
"പണ്ടത്തെ മലയാള സിനിമകളിൽ നിന്ന് ഇന്നത്തെ സിനിമക്ക് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. തുലാഭാരം, പെണ്ണിന്റെ കഥ തുടങ്ങി എത്രയെത്ര സിനിമകളിലാണ് പണ്ടു കാലത്ത് ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടായിരുന്നത്. അതു കഴിഞ്ഞ് പല നടിമാരും ശക്തമായ കഥാപാത്രങ്ങൾ ചെയ്തു. ഇപ്പോൾ ഊർവശിയും പാർവ്വതിയും ചേർന്ന് അഭിനയിച്ച ഉള്ളൊഴുക്ക് എന്ന ചിത്രം, ഇരുവരും എത്ര മനോഹരമായാണ് അഭിനയിച്ചത്. ഊർവ്വശിയുടെ അതിഗംഭീര പ്രകടനാണ് സിനിമയിലുടനീളം ഉള്ളത്."

"അതായത് സ്ത്രീകൾക്ക് കഥാപാത്രങ്ങൾ കിട്ടുന്നില്ല എന്നുള്ളതല്ല, ഓരോ കഥയിലും സ്ത്രീകൾക്ക് എത്രത്തോളം പ്രാധാന്യം വരുന്നു എന്നതിലാണ് കാര്യം. സ്ത്രീകൾ വേണ്ട എന്ന് ആരും പറഞ്ഞിട്ടില്ല. ചില സ്ത്രീ കഥാപാത്രങ്ങളെ എപ്പോഴും നായകന്റെ കൂടെ വേണം എന്ന് വാശി പിടിക്കാൻ പറ്റില്ല. ഒരു അമ്മയുടെ വേഷം ആണെങ്കിൽ കുടുതലും വീട്ടിൽ നിന്നുള്ള സീനുകളായിരിക്കും. അതും വളരെ കുറവ് സീനുകളാവും. പക്ഷേ ആ കഥാപാത്രത്തിന് വലിയ രീതിയിൽ പ്രേക്ഷകരെ സ്വാധീനിക്കാൻ സാധിച്ചാൽ അതാണ് ഏറ്റവും വലിയ കാര്യം."
"ബ്രോ ഡാഡി എന്ന സിനിമയിൽ വിരലിൽ എണ്ണാവുന്ന സീനുകൾ ആണ് എനിക്ക് ലഭിച്ചത്. എന്നാൽ ചെറിയ കുട്ടികൾ മുതൽ വലിയ ആളുകൾ വരെ ഒരു ചട്ടേം മുണ്ടും ധരിച്ച് മോഹൻലാലിനൊപ്പമുള്ള ആ രംഗം അഭിനയിച്ച് കാണിക്കുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ട്. സ്ത്രീയുടെ കഥാപാത്രത്തിന് എത്ര പ്രാധാന്യമുണ്ടെന്ന് കഥ എഴുതുന്നവരാണ് തീരുമാനിക്കുന്നത്. അല്ലാതെ സംവിധായകരോ നിർമ്മാതാക്കളോ സ്ത്രീകളെ തഴയുന്നില്ല."

ആവേശത്തിലും മഞ്ഞുമ്മൽ ബോയ്സിലും സ്ത്രീകൾ ഇല്ലെന്ന് പറഞ്ഞതു കൊണ്ട് കാര്യമില്ല. ആ കഥയിൽ അത്തരം കഥാപാത്രത്തിന്റെ ആവശ്യകത ശക്തമായി ഉണ്ടായിരുന്നുവെങ്കിൽ ഈ പറയുന്നതിൽ ഒരു വസ്തുത ഉണ്ടെന്ന് വെക്കാം. എന്നാൽ അനാവശ്യമായി ഒരു കഥാപാത്രം ചേർത്തു വെക്കേണ്ട ആവശ്യമില്ല. അമ്മമാരുടെ കഥാപാത്രങ്ങളെല്ലാം കൂടുതൽ ശ്രദ്ധിക്കപ്പെടണമെങ്കിൽ അവരെ ഫോക്കസ് ചെയ്യുന്ന രീതിയിൽ കഥ എഴുതേണ്ടി വരും. അപ്പോൾ മാത്രമേ അത്തരം ശക്തയായ സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടാവുകയുള്ളൂ.
"മലയാള സിനിമയിൽ നിരവധി സ്ത്രീ കേന്ദ്രീകൃത സിനിമകൾ ഉണ്ടായിട്ടുണ്ട്. ഇന്ന് ലേഡി സൂപ്പർസ്റ്റാർ എന്ന പദവികൾ പല താരങ്ങൾക്കും കൊടുക്കുന്നുണ്ട്. എന്നാൽ ഊർവശി, ഷീല, ജയഭാരതി ഇവരെല്ലാം ലേഡി സൂപ്പർസ്റ്റാറുകൾ തന്നെയാണ്. അന്നത്തെ കാലത്ത് ഇത്തരത്തിലൊരു പദവി കൊടുക്കുന്നുണ്ടായിരുന്നില്ല. എന്നോട് ചോദിച്ചാൽ ഇപ്പോൾ ഊർവ്വശിയെ പോലൊരു ലേഡി സൂപ്പർസ്റ്റാർ വേറെയില്ല എന്ന് പറയും." മല്ലികാ സുകുമാരൻ പറഞ്ഞു.


Click it and Unblock the Notifications