സുകുവേട്ടന്റെ ഏറ്റവും വലിയ ആഗ്രഹം അതായിരുന്നു; ഞാൻ ഇങ്ങനെ ആയില്ലായിരുന്നുവെങ്കിൽ മക്കൾ ഡിപ്രസ്ഡ് ആയേനെ: മല്ലിക
മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് മല്ലിക സുകുമാരൻ. മലയാളത്തിലെ രണ്ടു സൂപ്പർതാരങ്ങളുടെ അമ്മ കൂടിയായ മല്ലികയോട് പ്രേക്ഷകർക്ക് പ്രത്യേക ഇഷ്ടമുണ്ട്. ഇന്ദ്രജിത്തിന്റേയും പൃഥ്വിരാജിന്റേയും വളർച്ചയ്ക്ക് പിന്നിൽ മല്ലിക സുകുമാരൻ എന്ന അമ്മയുടെ പിന്തുണ എത്രമാത്രമാണെന്ന് മലയാളികൾക്ക് എല്ലാം അറിയാവുന്നതാണ്. സുകുമാരന്റെ മരണശേഷം മറ്റൊരു വിവാഹത്തിന് മുതിരാതെ മക്കൾക്ക് വേണ്ടി ജീവിതം മാറ്റിവയ്ക്കുകയായിരുന്നു മല്ലിക സുകുമാരൻ.
വൈകാതെ തന്നെ ഇരുവരും സിനിമയിലേക്ക് എത്തുകയും വലിയ താരങ്ങളായി മാറുകയും ചെയ്തു. ഇന്ദ്രജിത്തും പൃഥ്വിരാജും വിദ്യാർത്ഥികളായിരിക്കെയാണ് സുകുമാരന്റെ മരണം. അവിടെ നിന്ന് ബുദ്ധിമുട്ടുകൾ ഒന്നും അറിയിക്കാതെയാണ് രണ്ടു മക്കളെയും മല്ലിക വളർത്തിയത്. അമ്മ വളരെ ധൈര്യശാലിയായ സ്ത്രീയാണെന്ന് പൃഥ്വിരാജ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മക്കളെ കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

അമൃത ടിവിയിലെ സൂപ്പർ അമ്മയും മകളും ഷോയിലെത്തിയ മല്ലിക സുകുമാരന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. അവതാരകയായ സ്വാസികയും മെന്ററായ ശ്വേതാ മേനോന്റെയും ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മല്ലിക. ആന്റിയുടെ എനർജി വെച്ച് നോക്കുമ്പോൾ എന്റെ എനർജി ഒന്നുമല്ല എന്ന് പറഞ്ഞുകൊണ്ടാണ് ശ്വേതാ മേനോൻ മല്ലികയെ സ്വാഗതം ചെയ്ത് സംസാരിച്ചു തുടങ്ങിയത്. 'അക്കാലത്ത് ഞാൻ ഇങ്ങനെ നിന്നില്ലായിരുന്നെങ്കിൽ മക്കൾ ഡിപ്രസ്ഡ് ആയി പോയേനെ. അവിടെന്ന് അവന്മാരെ ഒന്ന് കുലുക്കി എടുക്കാൻ വേണ്ടിയാണ് ഇങ്ങനെ ആയത്', മല്ലിക പറഞ്ഞു.
രണ്ടു ആൺമക്കളെ വളർത്തുക എന്നത് ബുദ്ധിമുട്ട് ആയിരുന്നെന്നും ഇന്ന് കൊച്ചുമക്കൾ ഉള്ളതാണ് അതിനേക്കാൾ ബുദ്ധിമുട്ടെന്നും മല്ലിക തമാശയായി പറഞ്ഞു. അവരുടെ ഓരോ അഭിപ്രായങ്ങളും ആജ്ഞയുമൊക്കെയാണ് മിക്കവാറും താനിപ്പോൾ അനുസരിക്കുന്നത് എന്നായിരുന്നു മല്ലികയുടെ കമന്റ്. അമ്മൂമ്മ എന്ന റോൾ വളരെ രസകരമായ സംഭവമാണ് പക്ഷെ എന്റെ മക്കളുടെ അമ്മയായിട്ട് ഇരിക്കാനാണ് ഏറ്റവും ഇഷ്ടമെന്നും സ്വാസികയുടെ ചോദ്യത്തിന് മറുപടിയായി മല്ലിക സുകുമാരൻ പറഞ്ഞു.
പൃഥ്വിരാജും ഇന്ദ്രജിത്തും വലിയ കുറുമ്പന്മാരായിരുന്നോ എന്നായിരുന്നു സ്വാസികയുടെ അടുത്ത ചോദ്യം. 'സുകുവേട്ടൻ പോകുമ്പോൾ രാജുവിന് പതിനഞ്ച് വയസും ഇന്ദ്രന് പതിനെട്ട് വയസുമായിരുന്നു. അതുകൊണ്ട് എനിക്ക് ഭയമുണ്ടായിരുന്നു. പ്രത്യേകിച്ച് ആൺകുട്ടികൾ ആയത് കൊണ്ട്. സുകുവേട്ടന്റെ ഏറ്റവും വലിയ ആഗ്രഹം പിള്ളേരെ മിടുക്കരാക്കി വളർത്തികൊണ്ടുവരണം എന്നതായിരുന്നു. അത് ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്. അതാണ് ഈശ്വരൻ തന്ന ഏറ്റവും വലിയ അനുഗ്രഹം,' മല്ലിക പറഞ്ഞു. കുരുത്തക്കേടിന്റെ കാര്യത്തിൽ പൃഥ്വിരാജ് ആയിരുന്നു മുൻപിലെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

ഇന്ദ്രൻ പാവമായിരുന്നു. എന്തിനാ അമ്മേ അവനെ വഴക്ക് പറയുന്നേ എന്നൊക്കെ ചോദിക്കും. പൃഥ്വി ചെറിയ കാര്യങ്ങൾക്ക് പോലും വഴക്കാണ്. അവന് വാങ്ങിച്ചതെല്ലാം അവന് വേണം. ചേട്ടനുള്ളത് ആണെങ്കിൽ അത് ചേട്ടന്. അങ്ങനെയായിരുന്നുവെന്നും മല്ലിക പറഞ്ഞു. രണ്ടുപേർക്കും സൈനിക സ്‌കൂളിൽ പഠിച്ചതിന്റെ ഗുണം മക്കൾക്ക് രണ്ടുപേർക്കും ഉണ്ടായിട്ടുണ്ടെന്നും മല്ലിക സുകുമാരൻ ഷോയിൽ പറഞ്ഞു. എല്ലാ ഭാഷകളും അവർ പഠിച്ചത് അങ്ങനെയാണ്. ആൺകുട്ടികളെയൊക്കെ അവിടെ ചേർത്ത് പഠിപ്പിക്കണമെന്നും മല്ലിക അഭിപ്രായപ്പെട്ടു.
ഓസ്‌ട്രേലിയയിലെ പഠനം മതിയാക്കി സിനിമയിൽ തുടരാൻ പൃഥ്വിരാജിനെ അനുവദിച്ച എങ്ങനെയാണെന്നും മല്ലിക പറഞ്ഞു. 'ഓസ്‌ട്രേലിയയിൽ ഒരു ഒമ്പത് മാസത്തെ ഓറിയന്റേഷൻ കോഴ്സ് കൂടി ഉണ്ടായിരുന്നു. അതിന് മുൻപാണ് രഞ്ജിത്തും സിദ്ദിഖുമൊക്കെ നന്ദനത്തിലേക്ക് വിളിക്കുന്നത്. ആ സിനിമ ഹിറ്റായതോടെ അടുത്ത സിനിമ വന്നു. ഞാനപ്പോൾ ചോദിച്ചു എന്താണ് നിന്റെ പ്ലാനെന്ന്. 'എനിക്ക് സിനിമയിൽ അഭിനയിക്കാൻ ഇഷ്ടമാണമ്മേ' എന്നായിരുന്നു പ്രതികരണം. അങ്ങനെയെങ്കിൽ അത് വിട്ടേക്ക്. അമ്മ സഹിച്ചു. സിനിമ നോക്കിക്കോളൂ എന്ന് പറയുകയായിരുന്നു', മല്ലിക സുകുമാരൻ ഓർമിച്ചു.


Click it and Unblock the Notifications