എന്റെ മകള്‍ ഐശ്വര്യ മരിച്ചപ്പോള്‍ ആശ്വസിപ്പിക്കാന്‍ ആദ്യമെത്തിയത് മമ്മൂട്ടിയാണ്: ജോഷി
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ ജന്മദിനമാണ് നാളെ. അഭിനയജീവിതത്തില്‍ അമ്പതാണ്ട് പിന്നിട്ട മമ്മൂട്ടിയുടെ എഴുപതാം പിറന്നാളാണ് മമ്മൂട്ടി നാളെ ആഘോഷിക്കുക. ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മയമായ അതുല്യ പ്രതിഭയാണ് മമ്മൂട്ടി. ആ പേര് അദ്ദേഹത്തിന്റെ സിനിമകളും ചര്‍ച്ച ചെയ്യാതെ ഒരു ദിവസം പോലും മലയാളിയുടെ ജീവിതത്തിലുണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാം. അമ്പത് വര്‍ഷവും എഴുപത് വയസും പിന്നിടുമ്പോഴും ഒരു തുടക്കക്കാരന്റെ ആവേശത്തോടെ സിനിമയെ സമീപിക്കുന്ന മമ്മൂട്ടി ഇന്നുമൊരു അത്ഭുതമാണ്.
മമ്മൂട്ടിയെന്ന താരത്തെ സൂപ്പര്‍താരമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സംവിധായകനാണ് ജോഷി. ന്യൂഡല്‍ഹി പോലുള്ള മലയാള സിനിമയേയും മമ്മൂട്ടിയുടെ കരിയറിനേയും മാറ്റി മറിച്ച സംവിധായകന്‍. മമ്മൂട്ടി-ജോഷി കൂട്ടുകെട്ട് പോലെ മലയാളികള്‍ ഇത്രത്തോളം ആവേശം കൊളളിച്ച മറ്റൊരു കൂട്ടുകെട്ട് ഇല്ലെന്ന് പറയാം. മമ്മൂട്ടി ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തതും ജോഷിക്കെപ്പമാണ്. ഇപ്പോഴിതാ പിറന്നാള്‍ ആഘോഷിക്കുന്ന തന്റെ പ്രിയ കൂട്ടുകാരനെക്കുറിച്ച് ജോഷി മനസ് തുറക്കുകയാണ്.

മനോരമ ഓണ്‍ലൈനിലെഴുതിയ കുറിപ്പിലാണ് ജോഷി മമ്മൂട്ടിയക്കുറിച്ച് മനസ് തുറന്നത്. സംവിധായകന്‍ അഭിനേതാവ് എന്നതല്ല മമ്മൂട്ടിയും ഞാനും തമ്മിലുള്ള ബന്ധം. ആത്മബന്ധമെന്നോ രക്തബന്ധമെന്നോ പറയാവുന്നതാണത് എന്നാണ് ജോഷി പറയുന്നത്. മമ്മൂട്ടി എന്റെ വീട്ടിലെയും ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലെയും അംഗമാണ്. അദ്ദേഹം ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തതും എനിക്കൊപ്പമാണല്ലോ. ആറു മാസത്തോളമൊക്ക വിളിക്കാതിരുന്നാലും ഞങ്ങള്‍ തമ്മിലുള്ള ബന്ധം വളരെ ദൃഢമാണ്. ആത്മബന്ധമുള്ളവര്‍ എപ്പോഴും വിളിച്ചുകൊണ്ടിരിക്കണമെന്നില്ലെന്നും ജോഷി പറയുന്നു.

തന്റെ മകള്‍ ഐശ്വര്യ അപകടത്തില്‍ മരിച്ചപ്പോള്‍ ആശ്വസിപ്പിക്കാന്‍ ആദ്യമെത്തിയതു മമ്മൂട്ടിയാണ് ജോഷി ഓര്‍ക്കുന്നു. മമ്മൂട്ടിയും സുരേഷ് ഗോപിയും ഒരുമിച്ച 'കിങ് ആന്‍ഡ് കമ്മിഷണര്‍' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയമായിരുന്നു അതെന്നും ജോഷി ഓര്‍ക്കുന്നു. ഷൂട്ടിങ്ങിനു പോകുമ്പോള്‍ മമ്മൂട്ടി എല്ലാ ദിവസവും രാവിലെ തന്റെ വീട്ടില്‍ വരും. രാത്രി എത്ര വൈകിയാലും വീണ്ടും വന്ന് കൂടെയിരുന്ന് ആശ്വസിപ്പിക്കുമായിരുന്നുവെന്നും ജോഷി ഓര്‍ക്കുന്നു.

ഒരു മാസത്തോളമാണ് ഇങ്ങനെ തുടര്‍ച്ചയായി തന്നെ സമാശ്വസിപ്പിക്കാന്‍ മമ്മൂട്ടി വീട്ടിലെത്തിയത്. ഇത്ര സ്‌നേഹനിധിയായ ഒരു ബന്ധുവിനെ കിട്ടുന്നതിനെക്കാള്‍ വലിയ മഹാഭാഗ്യമുണ്ടോ? എന്ന് ചോദിക്കുകയാണ് ജോഷി. മമ്മൂട്ടിയെന്ന താരത്തിനുള്ളിലെ മമ്മൂട്ടിയെന്ന സ്‌നേഹ സമ്പന്നനായ സുഹൃത്തിനെ ജോഷിയുടെ വാക്കുകളില്‍ നിന്നും വായിച്ചെടുക്കാന്‍ സാധിക്കും. പിന്നാലെ മമ്മൂട്ടിയും രജനീകാന്തും ഒരുമിച്ച ദളപതിയെന്ന വമ്പന്‍ ഹിറ്റായി മാറിയ ചിത്രത്തെക്കുറിച്ചുള്ളൊരു പിന്നാമ്പുറ കഥയും ജോഷി പങ്കുവെക്കുന്നുണ്ട്. ദളപതിയില്‍ അഭിനയിക്കേണ്ട എന്നായിരുന്നു മമ്മൂട്ടി ആദ്യം തീരുമാനിച്ചത്. അത് മാറ്റിയത് ജോഷിയായിരുന്നു.

'കുട്ടേട്ടന്‍' സിനിമയുടെ ഷൂട്ടിങ് മദ്രാസില്‍ നടക്കുമ്പോഴാണ് മണിരത്‌നം ദളപതിയുടെ കഥ പറയുന്നത്. കഥ കേട്ട് തിരികെ വന്നപ്പോള്‍ ആ സിനിമ ചെയ്യേണ്ടെന്നായിരുന്നു മമ്മൂട്ടിയുടെ തീരുമാനം എന്ന് ജോഷി പറയുന്നു. എന്നാല്‍ മമ്മൂട്ടിയെന്ന നടനെ മദ്രാസ്, കോയമ്പത്തൂര്‍ പോലുള്ള നഗരങ്ങളിലുള്ളവര്‍ അറിയും. പക്ഷേ, തമിഴ്‌നാട്ടിലെ ഗ്രാമീണര്‍ അറിയണമെന്നില്ല. രജനീകാന്തിന്റെയും മണിരത്‌നത്തിന്റേയും കൂടെ അഭിനയിച്ചാല്‍ ഗ്രാമങ്ങളിലുള്ളവരിലേക്കും കടന്നുചെല്ലാം എന്ന് താന്‍ മമ്മൂട്ടിയോട് പറഞ്ഞുവെന്നും ഈ ഉപദേശം അദ്ദേഹം സ്വീകരിക്കുകയായിരുന്നുവെന്നും ജോഷി ഓര്‍ക്കുന്നു.
ഇതോടെ പിറ്റേന്ന് തന്നെ മമ്മൂട്ടി മണിരത്‌നത്തോട് സമ്മതം മൂളുകയായിരുന്നുവെന്നും തന്റെ ഉപദേശത്തിനു വിലകല്‍പിച്ചത് ഗാഢമായ സ്‌നേഹബന്ധം കൊണ്ടാണെന്നും ജോഷി അടിവരയിട്ട് പറയുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച ചിത്രമായിരുന്നു നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി തയ്യാറാകുന്നത് താനുമായുള്ള സ്‌നേഹം കൊണ്ടാണെന്നും ജോഷി പറയുന്നു. സിനിമയാണു മമ്മൂട്ടിയുടെ ജീവശ്വാസം. പ്രാണന്‍ നിലനിര്‍ത്താന്‍ അഭിനയത്തില്‍ നിന്ന് ഊര്‍ജം സ്വീകരിക്കുന്ന നടന്‍, അതാണു മമ്മൂട്ടി എന്നു പറഞ്ഞാണ് ജോഷി നിര്‍ത്തുന്നത്.


Click it and Unblock the Notifications











