പടയോട്ടത്തിന്റെ സെറ്റിൽ വെച്ചാണ് ഞാൻ അത് തുറന്നുപറയുന്നത്; ഞങ്ങളുടെ ആത്മബന്ധത്തിന്റെ തുടക്കമായിരുന്നു അത്!
മലയാള സിനിമയിലെ കാർന്നോരാണ് മധു. അഞ്ചരപതിറ്റാണ്ടായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന നടൻ 90-ാം വയസിലേക്ക് കടക്കുകയാണ്. നവതിയിലേക്ക് പ്രവേശിക്കുന്ന മധുവിന് ആശംസകളർപ്പിച്ച് മലയാള സിനിമാ ലോകം എത്തി തുടങ്ങി. നടന്‍, സംവിധായകന്‍, നിര്‍മാതാവ്, തുടങ്ങി മലയാള സിനിമയുടെ സർവ്വ മേഖലകളിലും സാന്നിധ്യമറിയിച്ചിട്ടുള്ള പ്രതിഭയാണ് അദ്ദേഹം. എഴുപതുകളിലും എൺപതുകളിലും ജനിച്ചവർക്കൊക്കെ ഇന്നും ഏറ്റവും പ്രിയപ്പെട്ട നടനാണ് മധു.
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും മധുവിന്റെ കടുത്ത ആരാധകനാണ്. ഇപ്പോഴിതാ തനിക്ക് മധുവിനോടുള്ള ആരാധനയെ കുറിച്ച് വാചാലനായിരിക്കുകയാണ് മമ്മൂട്ടി. മധുവാണ് തന്റെ ആദ്യത്തെ സൂപ്പർ സ്റ്റാറെന്നും സുന്ദരൻ സ്റ്റാറെന്നും മമ്മൂട്ടി പറയുന്നു. മധുവിന്റെ 90-ാം പിറന്നാളിനോട് അനുബന്ധിച്ച് മലയാള മനോരമ ഞായറാഴ്ച സപ്ലിമെന്റിൽ എഴുതിയ കുറിപ്പിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. മധുവിനെ ആദ്യമായി കണ്ട അനുഭവവും അദ്ദേഹം പങ്കുവെച്ചു.

'എന്നും എന്റെ സൂപ്പർ സ്റ്റാറാണ് മധു സാർ, എന്റെ സുന്ദരൻ താരം. ഞാൻ ജീവിതത്തിൽ ആദ്യമായി കാണുന്ന നടനും അദ്ദേഹമാണ്. എന്റെ നാടായ വൈക്കം ചെമ്പിനടുത്ത് മുറിഞ്ഞ പുഴയിൽ കാട്ടുപൂക്കളുടെ ഷൂട്ടിങ് നടക്കുന്ന സമയമാണത്. ഞാനന്ന് ആറിലോ ഏഴിലോ പഠിക്കുന്നു. ഷൂട്ടിങ് കാണാനുള്ള കൊതിയിൽ കൂട്ടുകാരനുമൊത്ത് ചെറിയൊരു വാളം തുഴഞ്ഞ് അവിടേക്ക് പോകുകയായിരുന്നു. വള്ളവുമായി കാത്തുനിൽക്കുമ്പോൾ ഒരു സ്വപ്നം പോലെ മധു സാർ അതാ ഞങ്ങളുടെ വള്ളത്തിൽ വന്നുകയറി',
'അതിൽപരം ഒരു ത്രിൽ ഉണ്ടോ? അതോടെ പിന്നെ അദ്ദേഹം എന്റെ സ്വന്തം താരമായി. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാൻ ആദ്യമായി കത്തെഴുതുന്ന നടനും മധു സാറാണ്. എവിടെ നിന്നോ കിട്ടിയ ഗൗരിശപട്ടം എന്നൊക്കെയുള്ള ഒരു വിലാസത്തിൽ, ഞാൻ അങ്ങയുടെ ആരാധകനാണ് എന്നൊക്കെ പറഞ്ഞായിരുന്നു കത്ത്. പണ്ടേ ഞാൻ സ്വപ്നം കാണുന്ന ആളായിരുന്നു മധു സാർ. നമ്മൾക്ക് ഏറെ അടുപ്പമുള്ളവരെയാണല്ലോ സ്വപ്നം കാണുക. വളരെ വേണ്ടപ്പെട്ടയാൾ എന്ന് എപ്പോഴും മനസ് പറയുന്ന ഒരാളാണ് അദ്ദേഹം', മമ്മൂട്ടി പറയുന്നു.
'എത്രയോ സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു. പടയോട്ടത്തിന്റെ ഷൂട്ടിങ് സെറ്റിൽ വെച്ചാണ് ഞാൻ എന്റെ ആരാധന അദ്ദേഹത്തോട് തുറന്ന് പറയുന്നത്. അദ്ദേഹത്തിന് എന്നോടുള്ള ആത്മബന്ധത്തിന്റെ തുടക്കമായിരുന്നു അത്. ഞാൻ മമ്മൂട്ടിയെ സ്നേഹിക്കുന്നതിനെക്കാൾ എത്രയോ ഇരട്ടി മമ്മൂട്ടി എന്നെ സ്നേഹിക്കുന്നുണ്ടെന്ന് മധു സാർ തന്നെ പറഞ്ഞിട്ടുണ്ട്. അതു തന്നെ വലിയ അംഗീകാരമാണ്. ജീവിതത്തെ വളരെ ലാഘവത്തോടെ കാണുന്ന ആളാണ് അദ്ദേഹം. ഒരിക്കലും ആവശ്യമില്ലാത്ത ഒരു വാക്ക് സംസാരത്തിൽ ഉണ്ടാകാറില്ല. അന്തസോടെയാണ് ഇടപെടൽ. അനാവശ്യമായ കണത്തെ പറത്തിവിട്ട ആളാണ്', മമ്മൂട്ടി പറഞ്ഞു.

1962ൽ മൂടുപടം എന്ന സിനിമയിലൂടെയാണ് മധു മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അധ്യാപന ജീവിതം ഉപേക്ഷിച്ചു കൊണ്ടാണ് അദ്ദേഹം ഒരു നടനാകാനുള്ള തീരുമാനമെടുത്തത്. പിന്നീട് അങ്ങോട്ട് മുന്നൂറിലധികം സിനിമകളിലൂടെ മധു എന്ന മഹാനടൻ മലയാളികളെ വിസ്മയിപ്പിക്കുകയായിരുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് സിനിമകളിലും അഭിനയിച്ചു. പന്ത്രണ്ടോളം സിനിമകൾ നിർമ്മിക്കുകയും പതിനഞ്ചോളം സിനിമകൾ നിർമ്മിക്കുകയും ചെയ്തു. ഇടയ്ക്ക് മിനിസ്‌ക്രീനിലും തിളങ്ങി.
ഇന്ന് സിനിമകളിൽ അത്ര സജീവമല്ല അദ്ദേഹം. മമ്മൂട്ടി നായകനായ വൺ എന്ന സിനിമയിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. റൺ കല്യാണി എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.


Click it and Unblock the Notifications