കല്യാണം കഴിഞ്ഞ് അഞ്ച് കൊല്ലം കാത്തിരുന്ന് ഉണ്ടായവന്‍, എനിക്കെന്നും അവന്‍ മമ്മൂഞ്ഞ്; മമ്മൂട്ടിയെക്കുറിച്ച് ഉമ്മ

മലയാളികള്‍ക്ക് ഒരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത പേരാണ് മമ്മൂട്ടി എന്നത്. ആ പേര് തന്നെ ഇന്നൊരു ചരിത്രവും ഒരുപാട് പേര്‍ക്ക് പ്രചോദനവുമാണ്. സിനിമ എന്ന വാക്കിനോളം അര്‍ത്ഥമുണ്ട് മമ്മൂട്ടി എന്ന പേരിന്. കഴിഞ്ഞ അരപതിറ്റാണ്ടിലധികമായി മലയാളികളുടെ ജീവിതത്തിന്റെ ഭാഗമാണ് മമ്മൂട്ടി. അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാതെയോ അദ്ദേഹത്തിന്റെ സിനിമകളുടെ വിശേഷങ്ങള്‍ ചര്‍ച്ച ചെയ്യാത്തതോ ആയ ഒരു ദിവസം മലയാളി ജീവിതത്തില്‍ ഉണ്ടാകില്ല.

മമ്മൂട്ടി എന്ന താരത്തെ എല്ലാവരും അറിയും. മമ്മൂട്ടിയെന്ന നടനെ ലോകം ആദരിക്കുന്നു. മമ്മൂട്ടിയെന്ന മകനെക്കുറിച്ച് ഒരിക്കല്‍ അദ്ദേഹത്തിന്റെ ഉമ്മ മനസ് തുറന്നിരുന്നു. വൈക്കം ചെമ്പില്‍ ഇസ്മായില്‍, ഫാത്തിമ ദമ്പതികളുടെ മകനായാണ് മമ്മൂട്ടിയുടെ ജനനം. ഇബ്രാഹിംകുട്ടി, സക്കരിയ, അമീന, സൗദ, ഷാഫിന എന്നിവരാണ് സഹോദരങ്ങള്‍. മമ്മൂട്ടിയെ കുറിച്ച് ഉമ്മ ഫാത്തിമ ഒരിക്കല്‍ മാതൃഭൂമിയില്‍ എഴുതിയ കുറിപ്പില്‍ സംസാരിച്ചിരുന്നു. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

എനിക്കെന്നും അവന്‍ മമ്മൂഞ്ഞാണ്

എനിക്കെന്നും അവന്‍ മമ്മൂഞ്ഞാണ് എന്നാണ് മകനെക്കുറിച്ച് ഉമ്മ പറയുന്നത്. വല്യുപ്പയുടെ പേരായിരുന്നു അവനിട്ടത്. മുഹമ്മദ് കുട്ടി. അത് പിന്നെ മമ്മൂട്ടിയായി എന്നും ഉമ്മ പറയുന്നു. ഇന്ന് മലയാള സിനിമയുടെ അടയാളമാണ് ആ പേര്. എന്നാല്‍ മമ്മൂട്ടി എന്നു പേരുമാറ്റിയപ്പോള്‍ ഒരുപാട് അവനെ വഴക്കുപറഞ്ഞിട്ടുണ്ട എന്നാണ് ഉമ്മ പറുന്നത്. ഇന്ന് ആ പേരില്‍ ഈ ഉമ്മയും ഏറെ സന്തോഷിക്കുന്നുണ്ടെങ്കിലും തനിക്ക് മാത്രം അന്നും ഇന്നും എന്നും അവന്‍ മമ്മൂഞ്ഞ് ആണ എന്നാണ് ഉമ്മ പറയുന്നത്.

വിവാഹം കഴിഞ്ഞ് അഞ്ച് കൊല്ലമാണ് ഒരു കുഞ്ഞിനുവേണ്ടി തങ്ങള്‍ കാത്തിരുന്നത്. അത്രയ്ക്ക് കൊതിച്ചുണ്ടായ കുട്ടിയായതിനാല്‍ എല്ലാവരും ഏറെ പുന്നാരിച്ചിരുന്നുവെന്നും ഉമ്മ മകനെക്കുറിച്ച് പറയുന്നു. വല്യുപ്പയും വല്യുമ്മയുമാണ് അവനെ വളര്‍ത്തിയത് എന്നും മമ്മൂട്ടിയുടെ ഉമ്മ പറയുന്നുണ്ട്. ജനിച്ച് എട്ടാം മാസത്തില്‍ തന്നെ മകന്‍ മുലകുടി നിര്‍ത്തിയിരുന്നുവെന്ന് പറയുന്ന ഉമ്മ പാലൊക്കെ അന്നേ കുടിച്ച് തീര്‍ത്തുകാരണമാകാം ഇന്ന് അവന് പാല്‍ച്ചായ വേണ്ട കട്ടന്‍ മാത്രമാണ് കുടിക്കുന്നതെന്നും തമാശയായി പറയുന്നുണ്ട്.

ഓട്ടവും ചാട്ടവും തന്നെ

ചെറുപ്പത്തിലെ തന്നെ ഓട്ടവും ചാട്ടവും തന്നെയായിരുന്നു. ഒരു സമയം അടങ്ങിയിരിക്കാത്ത പ്രകൃതമായിരുന്നു. പതിനാല് വയസ്സുള്ളപ്പോഴേ ചെമ്പില്‍ നിന്ന് ഒറ്റയ്ക്ക് കെട്ടുവള്ളവുമായി അക്കരെ പൂച്ചാക്കല്‍ വരെ പോയിട്ടുണ്ട് എന്നാണ് ഉമ്മ ഓര്‍ക്കുന്നത്. തുഴയാനൊക്കെ അന്നേ നല്ല മരുങ്ങായിരുന്നുവെന്ന് പറയുന്ന ഉമ്മ തിരിച്ചു വന്നപ്പോള്‍ ഞാന്‍ നല്ലത് കൊടുത്തുവെന്നും പറയുന്നുണ്ട്. അടികൊണ്ട് അവന്‍ വള്ളത്തിലേക്ക് തന്നെ വീണുവെന്നും അവര്‍ ഓര്‍ക്കുന്നു.

ചെറുപ്പത്തില്‍ തന്നെ മമ്മൂട്ടിയുടെ മനസില്‍ സിനിമയായിരുന്നുവെന്നാണ് ഉമ്മ പറയുന്നത്. ആദ്യമായി സിനിമ കാണിക്കുന്നത് ബാപ്പയാണ്. ചെമ്പിലെ കൊട്ടകയില്‍ കൊണ്ടു പോയാണ് സിനിമ കാണിക്കുന്നത്. പിന്നെ അനിയന്മാരുടെ കൂടെയായി പോക്ക്. ഒരു സിനിമ പോലും വിടുമായിരുന്നില്ലെന്നും ഉമ്മ ഓര്‍ക്കുന്നുണ്ട്. കോളേജില്‍ എത്തിയപ്പോഴേക്കും അഭിനയിച്ചു തുടങ്ങിയിരുന്നു മമ്മൂട്ടി എന്ന അന്നത്തെ മുഹമ്മദ് കുട്ടി.

അഭിനയിച്ച എല്ലാ സിനിമകളും ഇഷ്ടമാണ്


അഭിനയിക്കാന്‍ പോയി വരുമ്പോള്‍ അവിടുത്തെ ഓരോ വിശേഷവും വീട്ടില്‍ പറയും. ചിലതൊക്കെ അഭിനയിച്ച് കാണിക്കുമായിരുന്നുവെന്നും ഉമ്മ പറയുന്നു.ചെറുപ്പത്തിലെ അവന്‍ സ്വന്തം വഴി തിരിച്ചറിഞ്ഞു. അതിലെ പോയി. പടച്ചോന്റ കൃപ കൊണ്ട് അത് നല്ലതിലേക്കായിരുന്നു എന്നാണ് തന്റെ മകന്റെ നേട്ടങ്ങളെക്കുറിച്ച് ഉമ്മയ്ക്ക് പറയാനുള്ളത്. അവന്റെ ആദ്യ കാലത്തെ ഒന്നു രണ്ട് സിനിമകളൊക്കെ അവനോടൊപ്പം ഞാന്‍ തീയേറ്ററില്‍ പോയി കണ്ടിട്ടുണ്ട് എന്നും ആ ഉമ്മ അഭിമാനത്തോടെ പറയുന്നു.

മകന്‍ അഭിനയിച്ച എല്ലാ സിനിമകളും ഇഷ്ടമാണ്. അതങ്ങനെയല്ലേ വരൂ. കാണാമറയത്തും തനിയാവര്‍ത്തനവുമാണ് ഇഷ്ട സിനിമകള്‍. തനിയാവര്‍ത്തനത്തില്‍ സ്വന്തം അമ്മ തന്നെ അവനെ വിഷം കൊടുത്ത് കൊല്ലുന്നത് കണ്ടപ്പോ നെഞ്ചില്‍ എന്തോ ഒന്നു കുത്തിക്കൊണ്ടതുപോലെ തോന്നിയെന്നും ഞാന്‍ അവന്റെ ഉമ്മയല്ലേ എന്നുമാണ് ഉമ്മ പറയുന്നത്.

ത്യാഗങ്ങള്‍


സിനിമയ്ക്ക് വേണ്ടി മകന്‍ പല താഗ്യങ്ങളും സഹിച്ചിട്ടുണ്ടെന്നാണ് ഫാത്തിമ ഉമ്മ പറയുന്നത്. കൊഴുവയും ചെമ്മീന്‍ പൊരിച്ചതുമൊക്കെ അവന് വളരെ ഇഷ്ടമായിരുന്നുവെന്നും ഉമ്മ പറയുന്നു. ഇന്നും ചിലപ്പോഴൊക്കെ അവന്‍ എന്നോട് ചോദിക്കാറുണ്ട്, ഉമ്മ അടുക്കളയില്‍ കയറി പണ്ടത്തെ ആ രുചിയുള്ള മീന്‍ കറിയൊക്കെ ഉണ്ടാക്കി തരുമോയെന്ന് എന്നും അവര്‍ പറയുന്നു. ബാപ്പയ്ക്ക് മകനെ ഡോക്ടര്‍ ആക്കണം എന്നായിരുന്നു ആഗ്രഹം, പക്ഷെ അവന്‍ നടനായി. ഇപ്പോള്‍ മക്കളും പേരക്കുട്ടികളുമൊക്കെ സിനിമാക്കാരാണെന്നും ഉമ്മ പറയുന്നു.

സ്‌ക്രീനില്‍ മകനെ കാണുമ്പോള്‍

അതേസമയം, മകന്‍ വലിയ ആളായി എന്ന് ഞാന്‍ ഒരിക്കലും അഹങ്കരിച്ചിട്ടില്ല. അങ്ങനെയൊരുക്കലും തോന്നാന്‍ പാടില്ല. എല്ലാം ദൈവനിശ്ചയം. അങ്ങനെ നടക്കുന്നു. നമ്മള്‍ക്ക് അതിലെന്ത് പങ്ക് എന്നാണ് ഉമ്മ ചോദിക്കുന്നത്. ഇപ്പോ അവനെ കാണാന്‍ സാധിക്കുന്നില്ലല്ലോ എന്നൊരു സങ്കടം മാത്രമേയുള്ളൂവെന്നും ഉമ്മ പറയുന്നു. എപ്പോഴും കാണണമെന്ന് തോന്നും. പക്ഷേ അവന്റെ തിരക്കുകള്‍ മറ്റാരെക്കാളും നന്നായി എനിക്കറിയാം. പിന്നെ വിരലുകൊണ്ട് ഒന്നമര്‍ത്തിയാല്‍ അവനെ കാണാലോ. ടി.വിയില്‍ ദിവസം എത്ര പ്രാവശ്യം അവന്‍ വന്നുപോകുന്നു എന്നാണ് ഉമ്മ പറയുന്നത്.

സ്‌ക്രീനില്‍ മകനെ കാണുമ്പോള്‍ ചെമ്പിലെ അവന്റെ കുട്ടിക്കാലം ഓര്‍ക്കും എന്നാണ് ഉമ്മ പറയുന്നത്. ഞങ്ങള്‍ക്ക് മുമ്പില്‍ അഭിനയിച്ച, പാട്ടുപാടിയ, ഞാന്‍ ചോറുരുട്ടി കൊടുത്ത കുട്ടിയല്ലേ ഇത്, എന്റെ സ്വന്തം മമ്മൂഞ്ഞ് എന്നാകും തന്റെ ചിന്തയെന്നാണ് ഉമ്മ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X