മഞ്ജുവിന് പകരം ദിവ്യ ഉണ്ണി നായിക, അതറിഞ്ഞ മമ്മൂട്ടി പിണങ്ങി: ലാൽ ജോസ് ആദ്യ ചിത്രത്തെ കുറിച്ച്
ലാൽ ജോസ് ഇന്ന് മലയാള സിനിമയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന സീനിയർ സംവിധായകരിൽ ഒരാളാണ്. ഏറ്റവും കൂടുതൽ പുതുമുഖ നായികമാരെ നമ്മുടെ ഇൻഡസ്ട്രിക്ക് സംഭാവന ചെയ്തതും, ഒരു പക്ഷെ അദ്ദേഹമായിരിയ്ക്കും. വളരെ കാലം പ്രശസ്ത സംവിധാകൻ കമലിന്റെ അസിസ്റ്റന്റ് ആയിരുന്ന ലാൽ ജോസ്, 1998ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാവുന്നത്. ബോക്സ് ഓഫീസിൽ വിജയമായിരുന്നു ചിത്രത്തിൽ നായകനായി എത്തിയത് സൂപ്പർ താരം മമ്മൂട്ടിയാണ്.
ഒരു മറവത്തൂർ കനവിലേക്ക് ആദ്യം നായികയായി തീരുമാനിച്ചത് മഞ്ജു വാര്യരെയാണ്. മമ്മൂട്ടിക്ക് ഒപ്പം ആദ്യമായി നായികയായി അഭിനയിക്കുന്നതിൽ മഞ്ജുവിന് ആവേശവുമായിരുന്നു. എന്നാൽ, ദിലീപുമായുള്ള താരത്തിന്റെ പ്രണയത്തോട് കടുത്ത എതിർപ്പായിരുന്ന മഞ്ജുവിന്റെ അച്ഛൻ മാധവൻ വാര്യർ, നടന്റെ അടുത്ത സുഹൃത്തായ ലാൽ ജോസിന്റെ ചിത്രത്തിൽ മകൾ അഭിനയിക്കുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചു. ദിലീപും നടിയും തമ്മിൽ കാണാൻ സംവിധായകൻ അവസരമൊരുക്കുമോ എന്ന് ഭയന്നിട്ടായിരുന്നു ആ തീരുമാനം. അങ്ങനെ മഞ്ജു പ്രോജെക്ടിൽ നിന്ന് അവസാന നിമിഷം പിന്മാറിയപ്പോൾ പകരമെത്തിയത് ദിവ്യ ഉണ്ണിയാണ്.

എന്നാൽ, മഞ്ജുവിന് പകരമെത്തുന്നത് ദിവ്യ ആണെന്ന് അറിഞ്ഞപ്പോൾ, നായകനായ മമ്മൂട്ടി ആദ്യം ആ തീരുമാനത്തെ എതിർത്തു. അതിന് കാരണം, അദ്ധേഹത്തിന്റെ മകൾ സുറുമിയുടെ കൂടെ പഠിച്ച കുട്ടിയാണ് ദിവ്യ, എന്നതായിരുന്നു. മകളുടെ സഹപാഠിയെ പ്രണയിച്ച് അഭിനയിക്കുന്നതിൽ എതിർപ്പ് കാണിച്ച മമ്മൂട്ടി, അവസാനം താൻ ആ തീരുമാനവുമായി മുന്നോട്ട് പോയപ്പോൾ പിണങ്ങിയിരുന്നു എന്നാണ്, വർഷങ്ങൾക്ക് ശേഷം മലയാളം ടെലിവിഷൻ ചാനലായ സഫാരി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ലാൽ ജോസ് വെളിപ്പെടുത്തിയത്.
"ദിവ്യ ഉണ്ണിയെ നായികയായി തീരുമാനിച്ചതിൽ മമ്മൂക്കയ്ക്ക് ചെറിയൊരു പിണക്കം ഉണ്ടായിരുന്നു. ആ പിണക്കം മറ്റൊന്നുമല്ല, ദിവ്യ അദ്ധേഹത്തിന്റെ മകൾ സുറുമിയുടെ ഒപ്പം കോളേജിലൊക്കെ പഠിച്ചതാണ്, അപ്പോൾ "അത്രയും ചെറിയൊരു കുട്ടി എന്റെ നായികയായിട്ട് വരുമ്പോൾ ആളുകൾ അംഗീകരിക്കില്ല," എന്നായിരുന്നു അദ്ധേഹത്തിന്റെ വിശദീകരണം. പകരം തമിഴിലെയോ മറ്റേതെങ്കിലും ഒരു നടിയെ ആലോചിക്കാൻ അദ്ദേഹം പറഞ്ഞു. അന്നത്തെ നായിക റോജയെ അദ്ദേഹം നിർദ്ദേശിച്ചു. പക്ഷെ ഞങ്ങൾ അഡ്വാൻസ് കൊടുത്തു കഴിഞ്ഞിരുന്നു, ദിവ്യക്ക്," ലാൽ ജോസ് ഓർത്തെടുത്തു.

"പിന്നെ മാത്രമല്ല, ഈ സിനിമയിൽ മമ്മൂട്ടിക്കയുടെയും ദിവ്യയുടെയും കഥാപാത്രങ്ങൾ തമ്മിൽ അങ്ങനെയൊരു പ്രണയ രംഗങ്ങളൊന്നുമില്ല. പറയാതെ മനസ്സിൽ സൂക്ഷിച്ചു വച്ചൊരു ഇഷ്ടം - അതാണ് ആ സിനിമയിൽ ആനിക്ക് (ദിവ്യ ഉണ്ണി) ചാണ്ടിയോട് (മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം) ഉണ്ടായിരുന്നത്. അത് എനിക്ക് വ്യക്തമായി അറിയാവുന്നതു കൊണ്ട്, ആ പ്രായവ്യത്യാസം ഒരു പ്രശ്‌നമാവില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അത് മമ്മൂക്കയെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു. അദ്ദേഹം സമ്മതിച്ചെങ്കിലും, നായികയുടെ കാര്യത്തിൽ അത്ര ഹാപ്പി ആയിരുന്നില്ല," ലാൽ ജോസ് വെളിപ്പെടുത്തി.
(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന്റെ മാത്രം സ്വന്തമല്ല. IMDb, Nana Online, https://mubi.com/en/in, എന്നീ പേജുകളിൽ നിന്ന് കൂടി എടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്).


Click it and Unblock the Notifications











